വല്ലി

>> 2023, മാർച്ച് 26

 വല്ലി - ഷീലാ ടോമി 



“ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ” - കുമാരനാശാൻ 



വല്ലി എന്ന വാക്കിനു പല അർത്ഥങ്ങൾ ഉണ്ട്. ഭൂമി, ലത, കൂലി എന്നിങ്ങനെ. ആ മനോഹരമായ ഭൂമിയിലേക്കാണ് അദ്ധ്യാപക ദമ്പതിമാരായ തൊമ്മിച്ചനും സാറയും CWMS പിടിച്ച് ചുരം കയറി വരുന്നത്. ജീവിക്കാനായി ഒളിച്ചോടി അവർ വന്നത് കബനിയുടെ തീരത്തുള്ള കല്ലുവയൽ എന്ന ഗ്രാമത്തിലെ സുഹൃത്തായ പീറ്ററിന്റെ വീട്ടിലേക്കാണ്. അന്ന് കൊടുങ്കാടായ കല്ലുവയൽ നിറയെ മഞ്ഞ് നിറഞ്ഞു നിന്നു.  അവിടെ അവർ താമസം തുടങ്ങി. കാടിനോടിണങ്ങി ജീവിച്ചു. 


പക്ഷെ ബയൽനാട് എന്ന വയനാട് മാറിക്കൊണ്ടിരുന്നു. മനുഷ്യരുടെ ദുര അവരെ കാട് വെട്ടിത്തെളിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ജന്മിയായ തടിപ്പാപ്പനും മകൻ ലൂക്കായും, കറിയാച്ചനുമൊക്കെ ആ ജനുസ്സിൽ പെട്ടവർ. അവരെ  പേടിയോടെ നോക്കിനിൽക്കുന്ന ആദിവാസികളായ ബസവനും രുക്കുവും അവരുടെ കൂട്ടരും. അവരെ സഹായിക്കാനിറങ്ങുന്ന പീറ്ററും പദ്മനാഭൻ മാഷും. അവർക്കൊപ്പം ചേർന്ന് തൊമ്മിച്ചൻ കാടോരം സ്കൂൾ ഉണ്ടാക്കുന്നു. ആദിവാസി പഠിക്കുന്നതും പ്രതിഷേധിക്കുന്നതും ജന്മിക്കാർക്ക് ഇഷ്ടപ്പെടുന്നില്ല. അവർ പ്രതികരിക്കുന്നു. ആ പാവം മനുഷ്യർക്ക് ഒരു വിലയുമില്ലെന്ന് കാണിച്ചു കൊണ്ട് നിഷ്ടൂരം അവരെ കൊന്നൊടുക്കാൻ ശ്രമിക്കുന്നു. അങ്ങനെ ജീവിച്ചും പ്രതികരിച്ചതും നാല് തലമുറകളിലൂടെ 1970 കൾ തൊട്ടു 2018 വരെ വല്ലി വയനാടിന്റെ ചരിത്രം പറയുന്നു. കൈയേറ്റങ്ങളുടെയും വെട്ടിപിടിക്കലുകളുടെയും കൊല്ലും കൊലകളുടെയും ചരിത്രം. 



തൊമ്മിച്ചന്റെയും സാറായുടെയും മകൾ സൂസ്‌നറെ ഡയറിക്കുറിപ്പുകൾ, അവളുടെ മകൾ ടെസ വായിക്കുന്നതിലൂടെയാണ് വല്ലിയുടെ കഥ വികസിക്കുന്നത്. അതിനിടയിലൂടെ തന്നെ സൂസന്റെയും ടെസയുടെയും കഥ അവതരിപ്പിക്കുന്നുണ്ട്. പൊറ്റെക്കാടിന്റെ വിഷകന്യക പ്രകൃതിയോട് നിരന്തരം പൊരുതിയിരുന്ന കുടിയേറ്റ കർഷകരുടെ കഥ പറഞ്ഞപ്പോൾ വല്ലി പ്രകൃതിയോട് പടവെട്ടി വിജയിച്ചവരുടെ കഥയാണ് പറയുന്നത്. ആ വിജയം ഏത് തരത്തിലാണ് പ്രകൃതിയെ ബാധിക്കുന്നത് എന്നും നമ്മൾ കാണുന്നു. 



ഷീലാ ടോമിയുടെ ഭാഷ ഈ നോവലിനെ വളരെയേറെ ഉയരങ്ങളിൽ എത്തിക്കുന്നു. കാട് വിളിക്കുന്നു എന്ന അഞ്ചാം അധ്യായത്തിലെ കാടിനെ വർണ്ണിക്കുന്ന ആദ്യത്തെ ഖണ്ഡിക ഉത്തമ ഉദാഹരണമാണ്. ഖത്തറിൽ ജീവിക്കുന്ന വയനാട്ടുകാരിയായ ഈ എഴുത്തുകാരിയുടെ പ്രവാസി ഗൃഹാതുരസ്മരണകൾ ഒന്നും തന്നെ ഈ നോവലിൽ ഇല്ല. മറിച്ച് ഉള്ളത് വയനാടിന്റെ മഴയും മഞ്ഞും വന്യതയും പ്രണയവുമാണ്. വല്ലി വായിക്കുമ്പോൾ പലപ്പോഴും ഞാൻ വികാരം കൊണ്ടുപോയിരുന്നു. മനസ്സിനെ അത്രയേറെ അസ്വസ്ഥമാകുന്നുണ്ട്  ഇതിലെ ഭാഷയും എഴുത്തും. സാറയുടെ മരണം എന്റെ വായനയെ ബാധിച്ചു. നട്ടപാതിരയിലെ വായനയിൽ വന്ന വികാരത്തള്ളിച്ച ഉറക്കം കെടുത്തി. രണ്ടാഴ്‌ച മുന്നേ വായിച്ചു കഴിഞ്ഞിട്ടും ഒന്നും എഴുതാനായില്ല. വളരെ കുറച്ചു പുസ്തകങ്ങളെ എന്നെ ആ നിലയിലേക്ക് തള്ളി വിടാറുള്ളൂ. അവസാനമായി Death Is Hardwork എന്ന പുസ്തകമാണ് അങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത്.



വല്ലിയുടെ മറ്റൊരു മുഖ്യഘടകം അതിലെ കഥാപാത്രങ്ങൾ ആണ്. തൊമ്മിച്ചനും, സാറയും, സൂസനും, ജോപ്പനും, പീറ്ററും, ലൂസിയും, ബെല്ലയും, മുല്ലകാട്ടിലച്ചനും, ബസവനും, പദ്മനാഭൻ മാഷും, തടിപ്പാപ്പനും, ലൂക്കയും, കല്യാണിയും, അപ്പേട്ടനും, രുക്കുവും, മൂപ്പനും ഒക്കെ തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കും. അത്രയേറെ ദീപ്തമായാണ് ഷീലാ ടോമി അവരെ വർണ്ണിച്ചിരിക്കുന്നത്. ആശാന്റെ വല്ലിയിൽ നിന്ന് പറന്നു പോകുന്ന ഭംഗിയുള്ള പൂക്കളെ പോലുള്ള പൂമ്പാറ്റകൾ ആണ് ഈ കഥാപാത്രങ്ങൾ. അവരില്ലാതെ ഷീലാ ടോമിയുടെ വല്ലി ഇല്ല.



മലയാള സാഹിത്യത്തിൽ അടുത്തിടെ ഇറങ്ങിയ മഹത്തരമായ കൃതിയാണ് വല്ലി. 2019 ൽ ഇറങ്ങിയ ഈ പുസ്തകം ഇന്നും നാലാം എഡിഷൻ മാത്രമേ എത്തിയിട്ടുള്ളൂ എന്നത് സങ്കടകരമാണ്. അധികം വായനക്കാർ ഈ നോവലിനെ അറിഞ്ഞിട്ടില്ല. ഈ നോവൽ എന്റെ ശ്രദ്ധയിൽ പെടാൻ JCB prize shortlist വേണ്ടി വന്നു എന്ന ലജ്ജയോടെയല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കുവാൻ പറ്റില്ല.

അതുകൊണ്ടു തന്നെ വല്ലി കൂടുതൽ പേരിലേക്ക് എത്തിപ്പെടാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ്. തീർച്ചയായും ആഴത്തിൽ വായിക്കുകയും ചർച്ച ചെയ്യപ്പെടേണ്ടതുമായ കൃതിയാണ് വല്ലി. 



P.S. ഇതിൽ തൊമ്മിച്ചൻ ഒരിടത്ത് പറയുന്നുണ്ട്. ബെല്ല തന്നെ ഒരു കഥയാണെന്ന്. ആ കഥയുമായും ഷീലാ ടോമി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബെല്ലയുടെ മഠത്തിൽ ചേരൽ, അവിടുന്നുള്ള ഇറങ്ങിപ്പോക്ക്, അടച്ചിട്ട ജീവിതം, പിന്നെയുള്ള സന്നദ്ധ സേവനം, പ്രണയം, വീണ്ടുമൊരു ഇറങ്ങിപ്പോക്ക് ഒക്കെ തന്നെ ഒരു നല്ല നോവലിന് ഉള്ള ഭാവിയുണ്ട്.  


Read more...

മൂന്നാമിടങ്ങൾ - ഒരു പുസ്തക പരിചയം.

>> 2021, ജൂൺ 13

മൂന്നാമിടങ്ങൾ വായിക്കാൻ എന്തേ ഇത്ര താമസിച്ചു എന്ന സങ്കടത്തിൽ നിന്നാണ് ഇത് എഴുതുന്നത്. പല കാരണങ്ങൾ കൊണ്ടുമായിരിക്കാം. എന്നാലും മൂലകാരണം അതിന്റെ ബ്ലർബ് തന്നെ ആയിരുന്നു. "സഹോദരന്റെ ഗർഭം പേറുകയും ആ കുഞ്ഞിനെ വളർത്തുന്ന പ്രശസ്ത കവയിത്രിയും" എന്നത് എന്നെ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തി.



കാമാഖ്യ എന്ന എന്നെ തീർത്തും നിരാശപ്പെടുത്തിയ നോവലിനു ശേഷമാണ് ഇത് വായിക്കാൻ എടുത്തത്. ഒറ്റയിരുപ്പിൽ വായിച്ച് പോകാവുന്ന കൃതിയാണെങ്കിലും എന്റെ അവസ്ഥയിൽ അതത്ര സത്യസന്ധമായി സാധിച്ചില്ല‌.



ഇന്ദിരാദേവി എന്ന‌ പ്രശസ്ത കവയിത്രി നടത്തുന്ന ഒരു അഭിമുഖത്തിൽ നിന്നാണ് നോവലിന്റെ തുടക്കം. 17കാരിയായ തന്റെ മകളുടെ അച്ഛൻ തന്റെ തന്നെ സഹോദരൻ ആയ പ്രശസ്ത ചിത്രകാരൻ നരേന്ദ്രൻ ആണെന്നും ഇതൊക്കെ വിവരിക്കാനായി ഒരു നോവലിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും ഇവർ ടി.വി അഭിമുഖത്തിൽ പറയുന്നു.



അതിനു ശേഷം നമ്മൾ മൂന്നാമിടങ്ങൾ എന്ന നോവലിനെ വായിക്കുകയാണ്. നോവലിനുള്ളിലെ നോവൽ. എഴുതുന്നത് ഡാലിയ എന്ന ഇന്ദിരയുടെ കൂട്ടുകാരി ആണെങ്കിലും നോവലിലെ കഥാപാത്രങ്ങൾ എല്ലാം ചേർന്നെഴുതിയ ഒരു‌ ജീവചരിത്ര നോവൽ എന്ന് വേണെമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്ന് ഡാലിയയും ഇന്ദിരയും പറയുന്നുണ്ട്. സദാചാര സംരക്ഷകർക്കുള്ള പുസ്തകമല്ല ഇതെന്നും അങ്ങനെയുള്ളവർ മഹാഭാരതം വായിച്ച് നോക്കണമെന്നും പ്രസാധകൻ നമുക്ക് മുന്നറിയിപ്പും തരുന്നുണ്ട്.



നരേന്ദ്രൻ, ഇന്ദിര, അഹല്യ എന്ന മൂന്ന് പേരുടെ വീക്ഷണകോണിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. നരേന്ദ്രന്റെ ചെറ്യമ്മയുടെ മകളാണ് ഇന്ദിര. അച്ഛനോട് വഴക്കിട്ട് നാട് വിടുന്ന നരേന്ദ്രൻ കൽക്കത്തയിൽ പ്രശസ്ത ചിത്രകാരനായ ബാബയുടെ അടുത്ത് നിന്ന് ചിത്രകല പഠിക്കുന്നു. ബാബയ്ക്ക് മകനെ പോലെ ആണയാൾ. അവിടെ വച്ച്  ബാബയുടെ മകൾ സാറയുടെ സഹായത്തോടെ The Dance of Sex എന്ന ആദ്യത്തെ വലിയ ചിത്രം പൂർത്തിയാക്കുന്നു. സാറയിൽ നിന്നൊളിച്ചോടി അയാൾ ഷാർജയിൽ എത്തുന്നു. അവിടെ നിന്ന് വരയ്ക്കുന്ന ചിത്രത്തിന് ഫ്രഞ്ച് സർക്കാരിന്റെ ബഹുമതി ലഭിക്കുകയും അതോടെ അയാൾ ലോകമറിയുന്ന ചിത്രകാരനുമായ തീരുന്നു. പിന്നെ നാട്ടിലെത്തുകയും അഹല്യയെ വിവാഹം കഴിക്കുകയും അവർ തമ്മിൽ ഒരു ലവ് ഹേറ്റ് ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. 



ഇന്ദിര കവിയും വക്കീലുമാണ്. അത് കൊണ്ട് തന്നെ അവളുടെ വാദങ്ങൾ നമ്മളെ ഞെട്ടിക്കുന്നു. ഇന്ദിര കുഞ്ഞായിരിക്കുമ്പോൾ ആദ്യം നോക്കി ചിരിച്ചത് നരേന്ദ്രനെ നോക്കിയിട്ടായിരുന്നു. ആ ബന്ധം അവളിൽ ആദ്യമൊക്കെ ആരാധനയും പിന്നീടെപ്പോഴോ പ്രണയവുമായി വളരുന്നു. അത് കൊണ്ട് തന്നെ നരേന്ദ്രന്റെ മടങ്ങി വരവ് അവളിൽ വല്ലാത്ത മാറ്റമാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രന് വരുന്ന ഓരോ വിവാഹാലോചനകളും അവൾ ബാലിശമായ പല കാരണങ്ങളും പറഞ്ഞ് മുടക്കുന്നു. അമ്മാവന്റെ മകനെ/ളെ  വിവാഹം കഴിക്കാൻ സമൂഹം കൂട്ട് നിൽക്കുമ്പോഴും വല്യമ്മയുടെ മകനെ എന്ത് കൊണ്ട് പ്രണയിച്ചു കൂടാ എന്നവൾ ചോദിക്കുന്നുണ്ട്. അഹല്യയെ അവൾക്ക് ആദ്യമൊന്നും ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും വിവാഹത്തിന് ശേഷം അവളുടെ ഏറ്റവും അടുത്ത സുഹൃത്താവുന്നു അഹല്യ. നരേന്ദ്രനോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത് ഏടത്ത്യമ്മ ആയ അഹല്യ കണ്ട് പിടിച്ചിട്ടും അവരുടെ ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കുന്നില്ല. അവർ പരസ്പരം നരേന്ദ്രനെ പറ്റി സംസാരിച്ച് കൊണ്ടേയിരുന്നു. നരേന്ദ്രന്റെ വീട് വിട്ട ശേഷമുളള ബന്ധങ്ങളെ പറ്റി അഹല്യവും അതിനു മുൻപുള്ള സാഹസിക കഥകളെ പറ്റി ഇന്ദിരയും വിവരങ്ങൾ കൈമാറി.



അഹല്യ ആണ് ഈ മൂന്ന് പേരിലെയും ഒട്ടും പിടി കിട്ടാത്ത വ്യക്തിത്വം. നോവലിന്റെ അവസാനം വരെ അത് അങ്ങനെ തന്നെ തുടരുന്നു. സ്‌കൂളിൽ ഋതുമതി ആയ വിവരം അവൾ വീട്ടിൽ ആരോടും പറയുന്നില്ല. ജോലിയിൽ സ്ഥാനക്കയറ്റത്തിന് വേണ്ടി തന്റെ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട പത്രാധിപരെ മുഖമടച്ചാട്ടി, അന്ന് തന്നെ അയാളുടെ ഡ്രൈവറുമായി രതിയിലേർപ്പെടുന്നു അഹല്യ. പെണ്ണ്  കാണാൻ വരുന്നവരെ I am not a Virgin എന്ന ടീ ഷർട്ടുമിട്ട് നേരിടുന്നു. ഇതിഷ്ടപ്പെട്ട നരേന്ദ്രനെ വിവാഹം കഴിക്കുന്നു. ഇന്ദിരയുടെ നരേന്ദ്രനോടുള്ള ഇഷ്ടം നരേന്ദ്രനു പോലും മനസ്സിലാകാതിരുന്നിട്ടും ആ കുടുംബത്തിന് പുറത്ത് നിന്ന് വന്ന അഹല്യ വേഗം മനസ്സിലാക്കുന്നു.  എന്നിട്ടും ഒരു പ്രശ്നവുമില്ലാതെ ഇതൊക്കെ സാധാരണയാണെന്ന മട്ടിൽ അവളോട്‌ കൂട്ട് കൂടുന്നു. ഒരു രാത്രി ഇന്ദിരയെയും നരേന്ദ്രനെയും മനസ്സ് തുറന്ന് സംസാരിക്കാനായി ഒറ്റയ്ക്ക് വിടുന്നു. ഏതെങ്കിലും ഭാര്യമാർ ചെയ്യുന്ന പ്രവൃത്തി ആണോ ഇത് എന്ന് ഇന്ദിര കുണ്ഠിതപ്പെടുന്നു. ഒടുക്കം ഒരു നാൾ ഇന്ദിരയിൽ നിന്ന് പെട്ടെന്ന് അകന്ന് പോകുന്നു. 



BDSM, തീക്ഷ്ണമായ ലൈംഗിക കേളികൾ, ലെസ്ബിയനിസം എന്നിവയിലൊക്കെ തൊട്ടു കൊണ്ടാണ് ഈ നോവൽ പുരോഗമിക്കുന്നത്. എന്നിരുന്നാലും അവ ഒന്നും വായനക്കാരനെ  ഇക്കിളിപ്പെടുത്തുന്നതായോ അലോസരമുണ്ടാക്കുന്നവയായോ ഞെട്ടിപ്പിക്കുന്നതായോ തോന്നുന്നില്ല. അത്രക്ക് മനോഹരമായിട്ടാണ് അവയെ ഈ നോവലിൽ നോവലിസ്റ്റ് സംയോജിച്ചിരിക്കുന്നത്. ഈ മൂന്ന് പേരുടെയും കഥ വികസിക്കുന്നത് രതിയിലൂടെയാണ്. അതിനുത്തമ ഉദാഹരണമാണ് നരേന്ദ്രൻ. ഓരോ തീക്ഷ്ണമായ രതിക്കും ശേഷം അയാൾ ഒളിച്ചോടുകയാണ്. 



മൂന്ന് നായക കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഉണ്ട് അവരുടെ കൂടെ നിൽക്കുന്ന, തിളങ്ങുന്ന, മറ്റു കഥാപാത്രങ്ങൾ. 



അതിലൊന്ന് നോവൽ എഴുതുന്ന ഡാലിയ തന്നെ ആണ്. വളരെ സന്നിഗ്ദ്ധമായ ഒരു ഘട്ടത്തിൽ അഹല്യയുടെ ഞെട്ടിപ്പിക്കുന്നതായ ഒരാവശ്യം ചെയ്ത് കൊടുക്കാമെന്ന് ഏറ്റ് കൊടുക്കുന്നത് ഡാലിയ ആണ്. ഡാലിയുടെ ഇന്ദിരയുമായുള്ള ബന്ധം ലോ കോളേജിൽ നിന്ന് തുടങ്ങി മകൾക്ക് പതിനേഴ് വയസ്സാകുന്ന കഥയുടെ ഒടുക്കം വരെ ഉണ്ട്. അവർ തമ്മിലുള്ളത് ഒരു ലെസ്ബിയൻ ബന്ധമാണെന്ന് നമുക്ക് ഊഹിച്ചെടുക്കാമെങ്കിലും അതിനെ പറ്റി ഒന്ന് രണ്ട് തുമ്പുകൾ അവശേഷിപ്പിക്കുന്നതല്ലാതെ ഒന്നും തന്നെ എഴുതുന്നില്ല മണികണ്ഠന്റെ ഡാലിയ. ആ ബന്ധം അംഗീകരിക്കാതെ, തുറന്നെഴുതാത്ത, അവരെ ഭീരുക്കളെന്ന് വിളിക്കുന്നുണ്ട് അനുബന്ധകുറിപ്പിൽ നോവൽ വായിച്ച മറ്റൊരു ലെസ്ബിയനായ മിസിസ്സ് എസ്.



പിന്നെ ഒന്ന് അഹല്യയുടെ അച്ഛൻ ആണ്. ഇന്ദിര ലോകം അറിയുന്ന കവയിത്രി ആകുമെന്നും നരേന്ദ്രനും അഹല്യയും അറിയപ്പെടാൻ പോകുന്നത് ഇന്ദിരയുടെ പേരിലാകുമെന്നും ആദ്യമേ പ്രവചിക്കുന്നുണ്ട് വേണുഗോപാലൻ മാഷ്. ഒടുക്കം മരണശേഷം മാഷിന്റെ കർമ്മങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഇന്ദിരയ്ക്കാണ്. 



എസ് ആർ കെ എന്ന് വിളിക്കപ്പെട്ട, പഴയ നക്സലായ, ഇന്ദിരയുടെ അമ്മാവൻ ശിവരാമകൃഷ്ണൻ. പിന്നീട് തന്റെ  പ്രണയം തകർന്ന്  ഭ്രാന്തനായി ഒടുക്കം ദ്രാവിഡ ദൈവങ്ങളെ കൂട്ട് പിടിച്ച് മന്ത്രവാദി ആകുന്നു. കൂടെ നിന്ന ഇന്ദിരയുടെ അമ്മയും അച്ഛനും അയാളെ പിൻപറ്റി കാശുകാരാകുന്നു. ഒന്നെങ്കിൽ ഇന്ദിരയുടെ ഒറ്റപ്പെടൽ വരച്ചിടാൻ, അല്ലെങ്കിൽ ദ്രാവിഡ ദൈവങ്ങളെ പറ്റി ഒന്ന് സ്‌പെഷ്യൽ മെൻഷൻ ചെയ്യാൻ, അതിന് മാത്രമാണ് ഒരല്പം അപൂർണ്ണമായി പോകുന്ന ഈ കഥാപാത്രം. പക്ഷേ അവസാനത്തെ അനുബന്ധ കുറിപ്പിൽ ഡാലിയ പറയുന്നത് പോലെ ഈ പുസ്തകത്തിന്റെ ലക്‌ഷ്യം അതൊന്നും അല്ലാത്തത് കൊണ്ട് നമ്മൾ വായനക്കാർ എസ ആർ കെ യുടെ പുറകെ പോവേണ്ടതില്ല.



2014 ൽ ഡി.സി ബുക്സിന്റെ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നോവൽ ആണ് മൂന്നാമിടങ്ങൾ. അതിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നോവലാണ് കരിക്കോട്ടക്കരി. ഇത് രണ്ടും വായിച്ച ഒരാൾ എന്ന നിലയിൽ അതിലെ അവാർഡ് സമിതിക്ക് ഒരിക്കലും തെറ്റു പറ്റിയിട്ടില്ല എന്ന് എനിക്കുറപ്പിച്ച് പറയാൻ പറ്റും. വിനോയ് കൂടുതൽ പുസ്തകങ്ങൾ എഴുതിയെങ്കിലും മൂന്നാമിടങ്ങൾ എന്ന ഒറ്റ നോവൽ മതി കെ. വി. മണികണ്ഠൻ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. അത്രക്ക് മികച്ച കൃതിയാണിത്. 



നമുക്കൊക്കെ ഒരു മൂന്നാമിടം ഉണ്ടെന്നും നമ്മുടെ മനസ്സിന്റെ വൈചിത്ര്യങ്ങളുടെ ഭൂമിക ഈ മൂന്നാമിടമാണെന്നും പറയാതെ പറയുന്നുണ്ട് ഈ നോവൽ. 

Read more...

ദി ലൂമിനാരീസ്

>> 2020, മേയ് 20


ഒരു പുസ്തകത്തെ പരിചയപെടുത്തുന്നു.

The Luminaries.

ന്യൂസിലാൻഡ്‌കാരിയായ എലെനോർ ക്യാറ്റന്റെ  ഒരു magnum opus ആണ് 832 പേജിൽ പരന്ന് കിടക്കുന്ന ഈ നോവൽ. 2013 ലെ ബുക്കർ പ്രൈസ് ലൂമിനാരീസിനായിരുന്നു. കഥാപാത്ര സൃഷ്ടിയിലും, സംഭവബഹുലമായ ഒരു ഇതിവൃത്തം രൂപപ്പെടുത്തിയെടുക്കുന്നതിലും അസാമാന്യമായ പ്രതിഭ പ്രകടിപ്പിക്കുന്നുണ്ട് എഴുത്തുകാരി. അതിനാൽ തന്നെ ഇത് ബുക്കർഅർഹിക്കുന്നു എന്ന് വേണം പറയാൻ. ലോക്ക്ഡൗൺ കാലത്ത് വായിച്ച ഒരേയൊരു പുസ്തകമാണിത്.  ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മൂന്ന്‌ പുസ്തകങ്ങൾ ആണ് തുടങ്ങിയത്. ഇതിൽ രസം മൂത്ത് തീർക്കണമെന്ന നിർബന്ധബുദ്ധി വന്നപ്പോൾ വായന  ഈയൊരു പുസ്തകത്തിൽ ഒതുങ്ങി. കൊണറാഡും അനന്തമൂർത്തിയും ബെഡ് സൈഡ് ടേബിളിൽ പൊടി പിടിച്ചു. സമയക്കുറവ് മൂലം ഇത് തീർക്കാൻ രണ്ട് മാസമെടുത്തതിൽ അവർ ദേഷ്യം പിടിച്ചിരിക്കയാവാം.

പുസ്തകത്തിലേക്ക്..

പത്തൊൻപതാം നൂറ്റാണ്ടിൽ ന്യൂസിലാന്റിലെ ഗോൾഡ് റഷുമായി ബന്ധപ്പെടുത്തിയാണു കഥ വികസിക്കുന്നത്.

1866 ജനുവരി 14 ന് രാത്രിയിൽ ന്യൂസിലാന്റിലെ ഒരു നഗരമായ ഹൊക്കിട്ടിക്കയിൽ  മൂന്ന് സംഭവങ്ങൾ നടന്നു.

1. സന്ന്യാസിയെ പോലെ ജീവിച്ച ക്രൊസ്ബി വെൽസ് പെട്ടെന്ന് അന്തരിച്ചു.
2. എമറി സ്റ്റെയിൻസ് എന്ന പുതുപണക്കാരൻ അതേ രാത്രി അന്ന വിതറാൽ എന്ന വേശ്യയോടൊപ്പം രാത്രി പങ്കിട്ട ശേഷം അപ്രത്യക്ഷനാകുന്നു.
3. അതേ രാത്രി അന്ന വിതറാൽ മയക്കുമരുന്നിനടിമയായി ബോധംകെട്ട്  മരണാസന്നയായി വഴിയരികിൽ കാണപ്പെടുന്നു.

കഥ തുടങ്ങുന്നത് ഈ സംഭവങ്ങൾ നടന്ന് രണ്ടാഴ്ച്ചകൾക്ക് ശേഷം ഒരു ഹോട്ടലിൽ വച്ചാണു. അവിടെ ഇതേ കുറിച്ച് ചർച്ച ചെയ്യാൻ 12 പേർ കൂടിയിട്ടുണ്ട്. അവർക്കിടയിലേക്ക് വാൽട്ടർ മൂഡി അവിചാരിതമായി കടന്ന് വരുന്നു. ന്യൂസിലാൻ്റിലെ ഗോൾഡ് റഷിൽ മറ്റുള്ളവരെ പോലെ തൻ്റെ ഭാഗ്യമുരച്ച് നോക്കാൻ വന്ന ഒരു digger ആണു അയാളും. ആദ്യമൊന്ന് ഞെട്ടിയ പന്ത്രണ്ടംഗ സംഘം, പിന്നീട് മൂഡിയേയും അവരുടെ ചർച്ചയിലേക്ക് കൂട്ടുന്നു.

അവർ ഓരോരുത്തരും ഈ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കഥകൾ മൂഡിയോട് പറയുന്നു. ഈ കഥകളിൽ നിന്ന് നമ്മൾ,  പ്രത്യക്ഷത്തിൽ സാധാരണ മരണമെന്ന് തോന്നിയേക്കാവുന്ന ക്രോസ്ബിയുടെ മരണം കൊലപാതകമാണെന്നും, ഇയാളുടെ മുറിയിൽ നിന്ന് വളരെയധികം വില വരുന്ന സ്വർണ്ണം കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നും, എമറി സ്റ്റയിൻസ് 2000 പൗണ്ട് അന്ന വിതറാലിനു കൊടുക്കാമെന്ന് വാക്ക് നൽകുന്ന ഒരു മുദ്രക്കടലാസ് ഉണ്ടെന്നും മനസ്സിലാക്കുന്നു. ആരാണു ഇതിനൊക്കെ ഉത്തരവാദി?

ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ ഈ 12 പേർ ഓരോരുത്തരും ആ മൂന്ന് സംഭവങ്ങളുമായി നല്ലതല്ലാത്ത രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണു. അതിനാൽ അവർ കഥ പറഞ്ഞ് കഴിയുമ്പോൾ ഇവരിലാരെങ്കിലുമാണോ ഈ മൂന്ന് സംഭവങ്ങൾക്കും ഉത്തരവാദി എന്നും നമ്മൾ സംശയിക്കും. ഇതിനിടയിലേക്ക് പ്രതിനായകനായ ഫ്രാൻസിസ് കാർവറും,  ക്രൊസ്ബിയുടെ പത്നി ലിഡിയ വെൽസും,  രാഷ്ട്രീയക്കാരൻ അലിസ്റ്റയർ ലോഡർബാക്കും, ജയിലധികാരി ജോർജ്ജ് ഷപ്പാർഡും കടന്നു വരുമ്പോൾ കഥകൾ മുഴുവനായും ചുരുളഴിയുന്നു.

ഈ പുസ്തകം ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൂമിനാരീസ് എന്ന പേരു തന്നെ തിളങ്ങുന്ന, വെളിച്ചമുള്ള രണ്ട് ഗ്രഹങ്ങളായ സൂര്യനേയും ചന്ദ്രനേയുമാണു ഉദ്ദേശിക്കുന്നത്. കഥയിൽ ഇവർ എമറിയും അന്നയുമാണെന്ന് എലീനർ കാട്ടൺ കഥാപാത്രങ്ങളുടെ ചാർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അത് കൂടാതെ തന്നെ 12 പേരും 12 രാശി ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.  ബാക്കിയുള്ളവർ മറ്റു ഗ്രഹങ്ങളുമായും. ഉദ്ദാഹരണത്തിനു ക്രോസ്ബി വെൽസ് ഭൂമിയുമായി (Terra Firma) ബന്ധപ്പെട്ട് കിടക്കുന്നു. അദ്ദേഹം ജീവിക്കുന്നത് അരാഹുര എന്ന താഴ്‌വരയിൽ ഒരു സന്ന്യാസിയെ പോലെയാണ്.

പുസ്തകത്തിന്റെ  ഓരോ ഭാഗവും മുൻഭാഗത്തെക്കാൽ ഏകദേശം പകുതി പേജ് മാത്രമാണു എടുക്കുന്നത്. അത് പോലെ തന്നെ ഓരോ അധ്യായങ്ങളിലെ ആമുഖ വാക്യങ്ങളിലും കാണാം ഇത് പോലെ ഒരു സാദൃശ്യം. ആദ്യത്തെ അധ്യായങ്ങളിൽ ആമുഖ വാക്യങ്ങൾ വളരെ കുറച്ചാണുള്ളത്. അവസാനത്തോടടുക്കുമ്പോൾ ആമുഖ വാക്യങ്ങൾ കൂടുകയും ഉള്ളടക്കം വളരെ ചുരുങ്ങുകയും ചെയ്യുന്നു. ഇതൊക്കെ തന്നെ ഒരു ചാന്ദ്രമാസത്തെ ആണു സൂചിപ്പിക്കുന്നത്. കഥ കലങ്ങി തെളിഞ്ഞ് വരുന്നു എന്ന ഒരർത്ഥവും നമ്മുക്ക് ഇതിനു കൊടുക്കാം.

832 പേജുള്ള ഒരു ബൃഹത്ത് ഗ്രന്ഥമാണ് ദി ലൂമിനാരീസ്. പലരും വായന തുടങ്ങി നിർത്തി വച്ച് പോയ ഒരു പുസ്തകമാണിതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ എൻ്റെ അഭിപ്രായത്തില്‍ ഇത് ഒട്ടും ബോറടിപ്പിക്കാത്ത ഒരു നോവൽ തന്നെയാണ്. തികച്ചും വ്യക്തിപരമായ സമയക്കുറവ് മൂലം മാത്രമാണ് എനിക്ക് ഇത് വായിച്ച് തീരാൻ രണ്ട് മാസത്തോളം എടുക്കേണ്ടി വന്നത്. ഒന്നാഞ്ഞ് പിടിച്ചാൽ ഒരാഴ്ച കൊണ്ട് തീർക്കാവുന്നത് ഒരൊന്നാന്തരം നോവൽ ആണ് The Luminaries.

വായിക്കുക.

Read more...

മോഹം

>> 2015, ജൂൺ 23


ഒരു കഥ എഴുതണം,
അല്ലെങ്കിൽ ലേഖനം
ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിക്കണം

വന്നാൽ,
അതിനെ പറ്റി

എഫ് ബി സ്റ്റാറ്റസ് ഇടണം
ട്വീറ്റ് ഇടണം , അതിൽ പ്രസിദ്ധരെ ടാഗ് ചെയ്യണം
പിറ്റേന്ന് എഫ് ബിയിൽ കമന്റിടണം ,
അന്യന്റെ പോസ്റ്റിൽ റിപ്ലൈ ഇടണം
അതിന് പിറ്റേന്ന് വീണ്ടും ആ ട്വീറ്റ് / പോസ്റ്റുകൾ കുത്തിപൊക്കിയെടുക്കണം

ഇവ പോരാതെ അതിനൊപ്പം ഒരു സെൽഫിയും എടുക്കണം

ആഴ്ച്ചപതിപ്പിനി ആരും വായിച്ചില്ലെങ്കിലോ!

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP