ഇന്ദ്രജിത്ത് എന്ന പൂവാലന്‍

>> 2010, സെപ്റ്റംബർ 23

“എല്‍‌സമ്മ എന്ന ആണ്‍കുട്ടി” എന്ന സിനിമ കണ്ട് വന്ന ഉടനെ തോന്നിയ ഒരു സംശയമിതാണ്. മലയാള സിനിമയില്‍ പുതിയ പൂവാലന്‍ ഉദിച്ചുവോ? മലയാള സിനിമയിലെ എക്കാലത്തേയും വലിയ പൂവാലനായ ശ്രീ മുകേഷിനു പകരം വയ്ക്കാന്‍ ആളെത്തിയോ? ഇന്ദ്രജിത്തിന്റെ അഭിനയം തീര്‍ച്ചയായും പ്രതീക്ഷ ജനിപ്പിക്കുന്നു.

മുകേഷിനെക്കാള്‍ വലിയ പൂവാലനോ എന്ന് നിങ്ങള്‍ സംശയിച്ചേക്കാം.അത്രയ്ക്കില്ലെങ്കിലും, ഇന്ദ്രജിത്തിനും അതിനുള്ള കഴിവുണ്ടെന്നു തന്നെയാണെന്റെ അഭിപ്രായം. ക്ലാസ്മേറ്റിസിലെ പയസ് (.. പയസ്സേ കാമഭ്രാന്താ എന്ന ഡയലോഗ് ഓര്‍മ്മയില്ലേ) എല്‍‌സമ്മയിലെ എബി എന്ന കഥാപാത്രങ്ങള്‍ അതിനു തെളിവാണ്. ഹാപ്പി ഹസ്ബന്‍ഡ്സിലെ കഥാപാത്രവും അത്തരത്തിലുള്ളതൊന്നു തന്നെ. ഇന്ദ്രജിത്തിന്റെ ഏറ്റവും മികച്ച അഭിനയങ്ങളിലൊന്നു തന്നെയാണ് എല്‍‌സമ്മയിലെ എബി. മുകേഷിന്റെ അത്രയും ആഴത്തിലുള്ള ഒരു പൂവാലനെ സൃഷ്ടിക്കാന്‍ ഇന്ദ്രജിത്തിനു കഴിയുമോ എന്നൊന്നും എനിക്കറിയില്ല. മുകേഷിന്റെ പൂവാലന്‍ കഥാപാത്രങ്ങള്‍ ആ കാലഘട്ടത്തിന്റെയും സൃഷ്ടിയാണ്. അത്തരത്തിലുള്ള പൂവാലന്മാര്‍ ഇന്നുണ്ടോ എന്നും സംശയമാണ്. ഇന്ന് കൂടുതലും എബിമാരാണ് വാഴുന്നത്. അത് കൊണ്ട് ഒരു പക്ഷേ ഇന്ദ്രജിത്തിനും അത്തരത്തിലുള്ള കഥാപാത്രങ്ങളായിരിക്കും കൂടുതല്‍ കിട്ടാനും സാധ്യത. എന്നിരുന്നാലും മുകേഷിനെ വെല്ലുന്ന ഒരു പൂവാലനായി അഭിനയിക്കാന്‍ ഇന്ദ്രജിത്തിനു കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Read more...

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍..

>> 2010, മേയ് 14

സ്കൂളില്‍ പഠിക്കുന്ന കാലത്തെ എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്നാണ് മുടിവെട്ടാന്‍ പോക്ക്. ഞാന്‍ താമസിക്കുന്ന വടകര ടൌണില്‍ നിന്നും 5 കി.മി. ദൂരെയുള്ള അച്ഛന്റെ തറവാട് വീടിനടുത്തുള്ള രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലാണ് അന്ന് സ്ഥിരമായി മുടി വെട്ടിച്ചു കൊണ്ടിരുന്നത്. ഇത്രയും ദൂരം പോകാന്‍ കാരണം മറ്റൊന്നുമല്ല. ഒന്ന്, രാഘവേട്ടന്റെ കടയില്‍ ചെന്നാല്‍ എല്ലാം എനിക്ക് പരിചിതമാണ്. എങ്ങെനെ മുടിവെട്ടണം എന്നതിനെ കുറിച്ച് നമ്മള്‍ ടെന്‍ഷന്‍ അടിക്കണ്ട. ഒക്കെ പുള്ളി ചെയ്തു കൊള്ളും. മറ്റൊന്ന്, അവിടെ വരെ എനിക്ക് സൈക്കിള്‍ ഓട്ടാം എന്നത് തന്നെ. അതിന് ശേഷം തറവാട്ടില്‍ പോകാം, വേണമെങ്കില്‍ അവിടെ തങ്ങാം.

രാഘവേട്ടന്‍ എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ്. പുള്ളിയെ ഞാന്‍ എന്റെ 2-3 കഥകളില്‍ ക്യാരക്ടര്‍ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ആ ഓര്‍മ്മകള്‍ അത്ര പെട്ടന്നൊന്നും വിട്ടു പോകില്ല. രാഘവേട്ടന്‍ ആയിരുന്നു കുരിക്കിലാടിന്റെ ആസ്ഥാന ബാര്‍ബര്‍. ഇന്നും അതിനു മാറ്റമൊന്നുമില്ല. എന്റെ അച്ഛാച്ഛനും ഇളയച്ഛന്മാരും മുതല്‍ ഞങ്ങളുടെ കുടും‌ബത്തിലെ ഇളം തലമുറക്കാര്‍ വരെ അവിടെയായിരുന്നു ഒരു കാലത്ത് മുടിവെട്ടിച്ചിരുന്നത്. പുള്ളിയുടെ കടയ്ക്ക് ഒരിക്കലും പേരിട്ടിരുന്നില്ല. “ഏട്ന്നാടോ മുടിവെട്ടിച്ചെ” എന്നു ചോദിച്ചാല്‍ “രാഘവന്റെ ബാര്‍ബര്‍ ഷാപ്പില്‍” എന്നല്ലാതെ, അന്ന് ആരും പറയില്ല.

കുരിക്കിലാട് ഗ്രാമകേന്ദ്രത്തില്‍ വായനശാലയുടെ അടുത്തായി ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പ്. തൊട്ടടുത്ത് അനന്തേട്ടന്റെ വളം കടയും അപ്പുറത്ത് വാസുവിന്റെ ചായപ്പീടികയും. കൂട്ടത്തില്‍ ആ ചെറിയ വരാന്തയില്‍ കേളുവേട്ടന്റെ തുന്നല്‍ മെഷീനും. കെട്ടിടത്തിനെ അങ്ങേയറ്റം പോസ്റ്റാപ്പീസ്സ് ആണ്. കുരിക്കിലാട് പി. ഓ. 673104.

അന്ന് ആകെയുള്ള ഹെയര്‍ സ്റ്റയിലുകള്‍ ക്രോപ്പും, ബച്ചന്‍ കട്ടുമാണ്. ക്രോപ്പ് എന്നാല്‍ സാധാരണയിലും വലുതായ നമ്മുടെ മുടി നന്നെ പറ്റെയായി വെട്ടിച്ചു തരും പുള്ളി. ബച്ചന്‍ കട്ട് എന്നാല്‍ പഴയ അമിതാഭ് ബച്ചന്‍ സിനിമകളിലെ പോലെ ചെവി മൂടികൊണ്ട് വെട്ടി തരും. അച്ഛന്റെ തല്ല് പേടിച്ച് ഞാനൊരിക്കലും ബച്ചന്‍ കട്ട് ചെയ്തിട്ടില്ല. ട്രിമ്മറും മെഷീന്‍ കട്ടുമൊന്നും അന്നൊന്നും വന്നിട്ടെയില്ല. എല്ലാ രസങ്ങളുമുള്ള ഒരു തനി നാടന്‍ ബാര്‍ബര്‍ ഷാപ്പ്. അവിടെ ചില സമയങ്ങളില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. രാഷ്ട്രീയം, സിനിമ, കുരിക്കിലാട് നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ എന്നങ്ങിനെ എന്തെല്ലാം. വിഷയദാരിദ്ര്യം എന്ന ഒന്ന് ഉണ്ടായിരുന്നതേയില്ല എന്ന് വേണം പറയാന്‍. അവിടെ എല്ലാര്‍ക്കും എല്ലാരെയും അറിയാമായിരുന്നു. ഇതൊക്കെ തന്നെയാണ് എന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാനും പ്രേരിപ്പിച്ചിരുന്നത്.

പത്താം ക്ലാസ് വരെയെ നീണ്ടുള്ളൂ അവിടത്തെ മുടിവെട്ട്. പിന്നെ പഠിപ്പിനനുസരിച്ച് അതാത് സ്ഥലങ്ങളില്‍ നിന്നായി അത്. തൃശൂരില്‍ പഠിക്കുമ്പോഴാണ് ആദ്യമായും അവസാനമായും തല മൊട്ടയടിച്ചത്. ഞങ്ങള്‍ മൂന്നു പേര്‍, ബാബുരാജ്, സന്ദീപ് ഞാന്‍ എന്നിവരാണ് അന്ന് ആ സാഹസത്തിനു മുതിര്‍ന്നത്. അതിന് അമ്മയുടെ അടുത്ത് നിന്ന് കണക്കിന് ചീത്തയും കേട്ടു. പിന്നെ തിരിച്ച് വടകരയില്‍ വന്ന ശേഷം വീണ്ടും എപ്പൊഴോ രാഘവേട്ടനെ അടുത്ത് പോയി. അപ്പോഴേക്കും അച്ഛാച്ഛന്‍ മരിച്ചിരുന്നു. അച്ഛമ്മ ഞങ്ങളുടെ കൂടെ ടൌണിലേക്കും മാറി. പിന്നെ പിന്നെ ജോലിത്തിരക്കു കാരണം മിക്കവാറും വടകരയില്‍ നിന്നാക്കി മുടിവെട്ട്.

ബിന്ദു ഹെയര്‍ സലൂണ്‍. കോണ്‍‌വെന്റ് റോഡില്‍ ഗിഫ്റ്റ് ഹൌസിനടുത്തായിട്ടാണ് ആ ബാര്‍ബര്‍ ഷാപ്പ്. അവിടുത്തെ ആളെ ഞാന്‍ ഒരിക്കലും പരിചയപ്പെട്ടിട്ടില്ല. ആളുകള്‍ മാറി മാറി കൊണ്ടിരുന്നു. എന്നാലും താടിയുള്ള ഒരാള്‍ സ്ഥിരമായി ഉണ്ടായിരുന്നു. അയാളുടെതായിരിക്കും ബിന്ദു ഹെയര്‍ സലൂണ്‍ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

ഐ.ടി. ജോലി കിട്ടി ബോംബേയിലെത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്നായിരുന്നു മുടി എങ്ങനെ വെട്ടും എന്നത്. സഹപ്രവര്‍ത്തകനായ നിതിന്‍ എന്ന ഹിന്ദിക്കാരന്‍ പയ്യന്‍ ആണ് ബാര്‍ബര്‍ ഹിന്ദിയില്‍ “നായീ“ ആണെന്നും ബാര്‍ബര്‍ ഷാപ്പ് “നായി കി ദൂക്കാന്‍“ ആണെന്നും പറഞ്ഞു തന്നത്. ആ നല്ല മനസ്സിനു നന്ദി. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള ഗലിയില്‍ ഒരു ഇടുങ്ങിയ നായീ കി ദൂക്കാന്‍ ഞാന്‍ കണ്ടു പിടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളക്കുകളും ഒന്നിലധികം കണ്ണടിച്ചില്ലുകളുമുള്ള ഒരു ബോംബെ സ്റ്റയില്‍ ബാര്‍ബര്‍ ഷാപ്പ്. അറിയാവുന്ന മുറി ഹിന്ദിയില്‍ എങ്ങനെ വെട്ടണമെന്ന് അവനെ പറഞ്ഞ് പഠിപ്പിച്ചു. അയാള്‍ ഉഷാറായി വെട്ടിത്തന്നു.

മുടിവെട്ടൊക്കെ കഴിഞ്ഞ് അവന്‍ അവന്റെ കൈകള്‍ കൊണ്ട് എന്റെ തലയില്‍ കെടന്ന് എന്തൊക്കെയോ കാട്ടി കൂട്ടാന്‍ തുടങ്ങി. അവന്റെ നീണ്ട വിരലുകള്‍ കൊണ്ട് തലയില്‍ നല്ലവണ്ണം ഉഴിഞ്ഞു. പേടിച്ച ഞാന്‍ ഞെട്ടിയെണീറ്റു സംഭവം നിര്‍ത്തിച്ചു. മാലീശ് മാലീശ് എന്ന് എന്തൊക്കെയോ അവന്‍ പറഞ്ഞെങ്കിലും കാശും കൊടുത്ത് ഞാന്‍ അവിടെ നിന്നിറങ്ങി. പിന്നീടവിടെ പോയില്ല. നിതിന്‍ തന്നെയാണ് മാലീശ് തല ഉഴിച്ചിലാണെന്നും അവിടങ്ങളില്‍ മുടിവെട്ടി കഴിഞ്ഞാല്‍ അതൊരു സാധാരണ സംഭവമാണെന്നും പറഞ്ഞു തന്നത്. എണ്ണയൊക്കെ ഒഴിച്ച് ചെയ്യുന്നത് നല്ല സുഖമുള്ള കാര്യമാണെന്നും അവന്‍ പറഞ്ഞു. എന്റെ തലയോട്ടി പോട്ടുമോ എന്നുള്ള പേടിയാല്‍ ഇന്നും ഞാന്‍ അതിനു നിന്നിട്ടില്ല. എന്തായാലും അതിനു ശേഷം മാലിശ് നഹി നഹി എന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടെ ഞാന്‍ കസേരയില്‍ കയറി ഇരിക്കുമായിരുന്നുള്ളൂ. ഇന്ന് ഇവിടെയും അതാവര്‍ത്തിക്കുന്നു.

വളരെ നാളുകള്‍ക്കു ശേഷം ഈയടുത്താണ് ഞാന്‍ വീണ്ടും ബിന്ദു ഹെയര്‍ സലൂണില്‍ പോയത്. ചെന്നു കയറിയപ്പോള്‍ രണ്ട് കസേരകളിലും ആളുകള്‍ ഉണ്ട്. മുടിവെട്ടുന്നയാള്‍ എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അയാളെയും കൂടെ നിന്ന് വെട്ടുന്ന ആളെ കണ്ടപ്പോഴെക്കും‌ എന്തോ ഒരു പന്തികേട് തോന്നി. അവര്‍ മലയാളികള്‍ ആണോ എന്ന് ഞാന്‍ സംശയിച്ചു. വേഷം ഇറുകിയ ഷര്‍ട്ടും ജീന്‍സുമായിരുന്നു. താടിയുള്ള ഓണര്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളെ ആ പരിസരത്തെങ്ങും കണ്ടില്ല.

ഒടുവില്‍ കാത്തിരുന്ന് എന്റെ ഊഴമായി. മുടിവെട്ടെണ്ടതെങ്ങനെയാണെന്ന് മലയാളത്തില്‍ പറഞ്ഞു കൊടുത്തപ്പോള്‍ അയാള്‍ അന്തം വിട്ടു നിന്നു. എന്നിട്ട് ചോദിച്ചു -“കൈസെ കാട്ട്നാ ഹെ സാബ്?”

ഇത്തവണ ഞെട്ടിയതും അന്തം വിട്ടതും ഞാനാണ്. കേരളത്തിലെ വടകര എന്ന ടൌണിലെ ഒരു ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടാന്‍ വന്നിരിക്കുന്നത് വടക്കേതോ സംസ്ഥാനത്തെ ഒരു മനുഷ്യന്‍. നമ്മുടെ നാട് മറ്റുള്ളവര്‍ക്ക് ഗള്‍ഫ് ആവുകയാണെന്ന സത്യം ഞാന്‍ മനസ്സിലാക്കി. മുമ്പ് കളമശ്ശേരിയില്‍ “ഇപ്പോള്‍ ഹിന്ദി മാത്രമേ കേള്‍കുന്നുവുള്ളു“ എന്നു അഭി പറഞ്ഞത് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴാണ് അത് അസംഭവ്യമല്ല എന്നു ഞാന്‍ മനസിലാക്കിയത്.

എന്തൊക്കെയായാല്ലും ഞാന്‍ എന്റെ മുറി ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതിനനുസരിച്ച് കക്ഷി നല്ല ക്ലീനായി മുടിവെട്ടി തന്നു. ഇട്യ്ക്കിടയ്ക്ക് അടുത്ത് നിന്ന് മുടിവെട്ടുന്നവനോട് ഹിന്ദിയില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്റെ മുടിവെട്ടല്‍ കഴിയാനായപ്പോള്‍ അടുത്ത കസേരയില്‍ ഒരു പ്രായം ചെന്ന മനുഷ്യന്‍ വന്നിരുന്നു. നല്ല വടേര* ഭാഷയില്‍ പുള്ളി താടി വടിക്കുന്നതിനേയും മുടിവെട്ടുന്നതിനേയും പറ്റി പറഞ്ഞ് കൊടുത്തു. മുടിവെട്ടുന്നവന്‍ എല്ലാം കേട്ട് തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സിലായോ എന്തോ. ഒരു പക്ഷേ മനസ്സിലായിക്കാണണം. അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ. “മുടി പറ്റിച്ചാളാ” എന്നോ മറ്റോ അയാള്‍ പറഞ്ഞാല്‍, ഇനി അവന്‍ അറിയാകുന്ന മലയാളത്തില്‍ മുടിയെ എങ്ങനെയാ പറ്റിക്കുക എന്ന് ആലോച്ചിച്ചു നില്‍ക്കുന്നുണ്ടാകുമോ ആ പാവം?

*വടേര - വടകരയെ ഞങ്ങള്‍ വടകരക്കാര്‍ പറയുന്നത്.

Read more...

ഓര്‍മ്മകള്‍

>> 2010, ഫെബ്രുവരി 23

2000-01 ലെ എന്റെ ഡയറികുറിപ്പുകള്‍ വായിക്കുമ്പോഴാണ് ആ കാലഘട്ടത്തിലെ ജീവിതം എത്ര സുന്ദരമാണെന്ന് മനസ്സിലാകുന്നത്. ഒരുപാട് ഓര്‍മ്മകള്‍ കോറിയിട്ട അതില്‍ എന്റെ സന്തോഷങ്ങളുണ്ട്, സങ്കടങ്ങളുണ്ട്. കോളേജിലെ തമാശകളും, പൊട്ടിച്ചിരികളും, വഴക്കുകളും, പ്രണയങ്ങളും, സൌഹൃദങ്ങളും ഒക്കെയുണ്ട്. സുഹൃത്തുകളോടൊപ്പം സമയം ചെലവിടാന്‍ വേണ്ടി പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ചാടിയിറങ്ങിയ കൊച്ചു കൊച്ചു കഥകളുണ്ട്.

ഹാ! അസുലഭസുന്ദരനിമിഷങ്ങള്‍. ഇനി വരുമോ അത്.

Read more...

മാതൃഭൂമി പദപ്രശ്ന മത്സരം

>> 2010, ഫെബ്രുവരി 5

പണ്ട് (6 കൊല്ലം മുമ്പ്) നട്ടപാതിരായ്ക്ക് മാതൃഭൂമി പദപ്രശ്നം പൂരിപ്പിച്ച് പണ്ടാരമടങ്ങിയ കാലമുണ്ടായിരുന്നു. ഇന്നലെ പതിരായ്ക്ക് അതേ മാതൃഭൂമിക്കു വേണ്ടി പദപ്രശ്ന സെര്‍വര്‍ സെറ്റു ചെയ്യുകയായിരുന്നു. കാലത്തിന്റെ ഒരു പോക്കേ!!!
ഇങ്ങനെയെഴുതാന്‍ അവന് മാത്രമെ സാധിക്കുകയുള്ളൂ. ജോജു ജോണ്‍ ചേവൂക്കാരന്.

ഇന്നലെയോടെ മഷിത്തണ്ട് മാതൃഭൂമിയുമായി സഹകരിച്ചു പദപ്രശ്നങ്ങള്‍ വെബ്ബ് ലോകത്തില്‍ ഇറക്കി തുടങ്ങി. മഷിത്തണ്ട് ഡോട്ട് കോമിനും ജോജുവിനും എന്ത് കൊണ്ടും അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. വെല്‍ ഡണ്‍ ജോജു.

http://crossword.mathrubhumi.com എന്ന വെബ്ബ്സൈറ്റില്‍ ആണ് മാതൃഭൂമിയുടെ പദപ്രശ്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. കോട്ടയത്തെ ഓക്സിജെന്‍ ഡിജിറ്റല്‍ ഷോപ്പ് ആണ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്.

ഒരു പ്രസിദ്ധ ഐ. ടി കമ്പനിയുടെ പരസ്യവാചകം ഒന്നു വിപുലീകരിച്ചാല്‍ ഇങ്ങനെയിരിക്കും.
മാതൃഭൂമി പദപ്രശ്ന മത്സരം - Powered By Mashithantu, Driven by Joju :)

കളിക്കൂ, കളിക്കൂ കളിച്ചു കൊണ്ടേയിരിക്കൂ.

P.S. ആദ്യമായിയാണ് നിങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ എന്റെ റെഫെറല്‍ ഉപയോഗിക്കുമല്ലോ
http://crossword.mathrubhumi.com/newreferral.php?ref=14

Read more...

വയലറ്റ് നിറമുള്ള ഒരു പുസ്തകത്തിന്റെ ഓര്‍മ്മയ്ക്ക്

>> 2010, ജനുവരി 7

നിനക്കറിയാമോ എന്നറിയില്ല. ഞാനാദ്യമായി എം. ടി. വാസുദേവന്‍ നായരുടെ ചെറുകഥകള്‍ വായിച്ചത് നീ തന്ന പുസ്തകത്തില്‍ നിന്നാണ്. ആ പുസ്തകത്തിന്‌ ഒരു വയലറ്റിന് അടുപ്പിച്ചു നിറമുള്ള കവര്‍ ആയിരുന്നു.
എന്റെ വായനയുടെ വര്‍ഷം എന്ന പോസ്റ്റില്‍ പ്യാരിയുടെ കമെന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു പുസ്തകത്തെ കുറിച്ചുള്ള അവളുടെ ഓര്‍മ്മപെടുത്തലുകള്‍ എന്നെ ഒത്തിരി വര്‍ഷം പിറകിലോട്ടു കൊണ്ടു പോയി. എന്റെ വായനയുടെ തുടക്കം ആ പുസ്തകത്തില്‍ നിന്നാണ്. ബാല്യത്തില്‍ ഞാന്‍ ഒരു ലൈബ്രറിയിലെയും മെമ്പര്‍ ആയിരുന്നില്ല. എന്റെ സ്കൂളില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അച്ഛന്‍ വാങ്ങിച്ചു വച്ച പുസ്തകങ്ങള്‍ അധികവും എനിക്ക് ദഹിക്കുന്നവയായിരുന്നില്ല. വായിച്ചിരുന്നത് മിക്കതും ബാലരമയും പൂമ്പാറ്റയും അമര്‍ചിത്രകഥയും മറ്റുമായിരുന്നു. അപ്പോഴാണ് ആ വയലറ്റ് നിറമുള്ള പുസ്തകത്തിന്റെ വരവ്. പത്താം ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പാസായപ്പോള്‍ എന്റെ അച്ഛന്റെ അനിയന്റെ സമ്മാനമായിരുന്നു അത്. മറ്റെല്ല്ലാവരും എനിക്ക് ഷര്‍ട്ടും മറ്റും വാങ്ങിത്തന്നപ്പോള്‍ ബാബുവെളേച്ഛന്‍ മാത്രമാണ് സമ്മാനമായി ഒരു പുസ്തകം തരുന്നത്. അതായിരുന്നു വയലറ്റ് ചട്ടയുള്ള, വടകരക്കാരനായ വി. ആര്‍. സുധീഷ് എഡിറ്റ് ചെയ്ത, മള്‍ബറി പബ്ലിക്കേഷന്‍സിന്റെ എം.ടി എന്ന പുസ്തകം. പുസ്തകത്തിന്റെ ചട്ടയില്‍ ശ്രീ എം. ടി. വാസുദേവന്‍ നായരുടെ ചിത്രവും അതിന്റെ അരികിലായി അദ്ദേഹത്തിന്റെ ഒപ്പ് പോലെ എം. ടി എന്ന തലക്കെട്ടും.

എം. ടി യുടെ ചില കഥകളും, നോവലിലെ ചില ഭാഗങ്ങളും, പിന്നെ അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങളും, സുധീഷുമായുള്ള ഒരു അഭിമുഖവുമാണ്
അതില്‍ ഉണ്ടായിരുന്നത്. കുറേക്കാലം ആ പുസ്തകം എന്റെ ജീവവായു പോലെയായിരുന്നു. ഊണിലും ഉറക്കത്തിലും അതിനെ കൊണ്ടു നടന്നു. കഥകള്‍ വീണ്ടും വീണ്ടും വായിച്ചു. ഇഷ്ടമുള്ള വരികള്‍ക്കടിയില്‍ വരയിട്ടു വച്ചു. കാഥികന്റെ പണിപ്പുര എന്ന ലേഖനത്തില്‍ എം. ടി. എഴുതിയ - പൂര്‍ണ്ണമായും മനസ്സില്‍ എഴുതിക്കഴിഞ്ഞ കഥയെ കടലാസ്സില്‍ പകര്‍ത്താവൂ - എന്ന ആപ്തവാക്യം നെഞ്ചേറ്റി നടന്നു. ഒരു കഥയെഴുതാന്‍ മനസ്സെന്ന വലിയ ക്യാന്‍‌വാസിനെ സജ്ജമാക്കികൊണ്ടിരുന്നു. പക്ഷേ ഒന്നും എഴുതിയില്ല.ആ സമയങ്ങളിലാണ് പ്യാരിയും മറ്റു സുഹൃത്തുക്കളുമൊക്കെ സ്കൂള്‍ മാഗസിനിലും ബാലപംക്തിയിലുമൊക്കെ എഴുതുന്നത്. അവരെ അസൂയയോടെ ദൂരെ നിന്ന് നോക്കി കണ്ടു.

ആ പുസ്തകം എന്നെ ഒരു എം. ടി ആരാധകനാക്കി. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അമ്മയെ സോപ്പിട്ട് കുറച്ച് കാശൊപ്പിച്ച് വടകര റെയില്‍‌വെ സ്റ്റേഷനിലെ ബുക്ക് സ്റ്റോറില്‍ നിന്ന് അസുരവിത്ത് എന്ന പുസ്തകം ഞാന്‍ വാങ്ങിച്ചു. അതും വായിച്ചതോടെ ഞാന്‍ ഫ്ലാറ്റ്. പിന്നങ്ങോട്ട് ഓരോ എം. ടി. പുസ്തകവും വായിക്കാനുള്ള ത്വരയായിരുന്നു. എനിക്കു കിട്ടിയ നാലുകെട്ട് എന്ന പുസ്തകത്തില്‍ അവസാന പേജുകളില്ലാത്തതിനാല്‍ അതിന്റെ അവസാനമെന്തെന്നറിയാതെ കുറേ നാള്‍ വിഷമിച്ചു. കൈയ്യില്‍ കാശു വന്നു തുടങ്ങിയപ്പോള്‍ എം. ടി യുടെ ഓരോ പുസ്തകവും വാങ്ങിച്ചു തുടങ്ങി. ഇന്ന് എന്റെ വായനയുടെയും പുസ്തകശേഖരണത്തിന്റെയുമൊക്കെ തുടക്കം ആ ഒറ്റ പുസ്തകം മൂലമായിരുന്നു.

ആ പുസ്തകം ഇന്ന് പ്രിന്റില്‍ ഉണ്ടോ എന്നെനിക്കറിയില്ല. ഇവിടെ പോസ്റ്റാന്‍ അതിന്റെ മുഖചിത്രം ഗൂഗിളില്‍ തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല. എന്റെ കൈയ്യില്‍ ആ പുസ്തകമെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങളായി. വായിച്ച് വായിച്ച് അതിന്റെ കടലാസ്സുകള്‍ പിഞ്ഞിപ്പോയിരിക്കുന്നു. അതിലെ കഥകളെല്ലാം തന്നെ ഞാന്‍ വാങ്ങിയിരിക്കുന്ന എം ടി യുടെ മറ്റു പുസ്തകങ്ങളില്‍ ഉണ്ട്. എങ്കിലും അതെനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അതിലാണ് എന്റെ വായനയുടെ തുടക്കം. അതിനെ ഓര്‍മ്മപെടുത്തിയതിന് പ്യാരിക്ക് നന്ദി. അല്ലെങ്കില്‍ ഒരു പക്ഷേ ഈ പോസ്റ്റുണ്ടാവുമായിരുന്നില്ല.

Read more...

പുതിയ വര്‍ഷം, പുതിയ തുടക്കം

>> 2010, ജനുവരി 6



മഷിത്തണ്ട് പദപ്രശ്ന കളരി പുതുക്കിയിരിക്കുന്നു. ലോഗിന്‍ ചെയ്യൂ, കളിച്ചു തുടങ്ങൂ

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP