സമൂഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സമൂഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചില ന്യൂ ജനറേഷന്‍ സദാചാര ചിന്തകള്‍

>> 2014 മാർച്ച് 23

സ്വന്തം വീടിനു മുന്നില്‍ ആരോ സ്ഥാപിച്ച അത്താണി പോലത്തെ കല്ല്‌ ബെഞ്ചില്‍ ചുംബിച്ചു കൊണ്ടിരുന്ന അടുത്ത കലാലയത്തിലെ യുവമിഥുനങ്ങളെ, വീട്ടില്‍ നിന്നിറങ്ങി ചെന്ന് നല്ല ഒച്ചയുള്ള ശബ്ദത്തില്‍ സദാചാരത്തെ പറ്റി ഉപദേശിക്കുകയും, അതും കഴിഞ്ഞു അവരെ വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ ചീത്ത വിളിക്കുകയും ചെയ്തതിനു ശേഷം ആ ദമ്പതിമാര്‍ തിരിച്ചു കയറി പോയി.

അന്ന് രാത്രി ആ യുവമിഥുനങ്ങളുടെ സ്വപ്നത്തില്‍ നാല്പതിനുമേല്‍ പ്രായം തോന്നിക്കുന്ന ഒരാണും പെണ്ണും പ്രത്യക്ഷപെട്ടു. അവരിലെ ആണ് ഇങ്ങനെ പറഞ്ഞു - "പണ്ട്,  ഇന്ന് നിങ്ങളെ വഴക്ക് പറഞ്ഞ ദംബതിമാരിലെ സ്ത്രീയെ ഞാന്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍,  അവള്‍ പറഞ്ഞ സദാചാരം കേട്ട് ഞാനവളെയും; ആ ദംബതിമാരിലെ പുരുഷനെ ഇവൾ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍, അവന്‍ പറഞ്ഞ സദാചാരം കേട്ട് ഇവള്‍ അവനെയും ഉപേക്ഷിച്ചതിന്റെ വിഷമത്തിലാണ്  അവര്‍ . കാലം ഞങ്ങളെയും അവരെയും ഒരുമിപ്പിച്ചു. ചേരേണ്ടതേ ചേരൂ. അതിനാല്‍ ഇതൊന്നും സാരമാക്കണ്ട "

അതിനു പിന്നീടുള്ള മിക്ക ദിവസങ്ങളിലും ആ യുവാക്കള്‍ അവിടെ ചെന്ന് പ്രണയപൂര്‍വ്വം ചുംബനങ്ങള്‍ പങ്കുവെച്ചു. ഒരിക്കല്‍ പോലും ആ ദമ്പതിമാര്‍ അവരെ ശല്യം ചെയ്തില്ല. ആ ദിവസങ്ങളില്‍, ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാല്‍, അവര്‍ അവരുടേതായ സദാചാര മൂല്യങ്ങളെ തകര്‍ത്തെറിയാനുള്ള പ്രവര്‍ത്തികളില്‍ വ്യാപൃതരായിരുന്നു.

Read more...

25 വർഷങ്ങൾക്കിപ്പുറം ഒരു മാക്രി

>> 2011 നവംബർ 13

1986
തെക്കൻ കേരളത്തിലെ ഒരു കോൺ‌വെന്റ്‌ സ്കൂൾ. അവിടെ രണ്ടാം ക്ലാസ്സിൽ നേരിട്ട് ആദ്യമായി ചേർന്ന ഒരു വിദ്യാർത്ഥി. അവന്റെ മാതാപിതാക്കൾ മൈലുകൾക്കപ്പുറം ആഫ്രിക്കയിലെവിടെയോ കിടന്നു കഷ്ടപെടുന്നു. ഇവിടെ അമ്മയുടെ വീട്ടിൽ നിന്ന്  പഠിക്കുന്നു. മലയാളം പഠിച്ചുവരുന്നതെയുള്ളൂ.  ഇതു മുതലെടുത്ത ഏതോ ഒരു സഹപാഠി അവനോടു ക്ലാസ്സ്ട്ടീച്ചറെ “മാക്രി” എന്നു വിളിക്കാൻ പറയുന്നു. എന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ചോദിക്കാൻ  എന്തുകൊണ്ടോ അവനു മനസ്സു വന്നില്ല. അവൻ വിളിച്ചു, ടീച്ചറുടെ മുന്നിൽ പോയി ധൈര്യപൂർവ്വം. അത് കേട്ട അവന്റെ ക്ലാസ്സ്ടീച്ചറും മലയാളം ടീച്ചറുമായ സിസ്റ്റർ, റബർ ബാൻ‌ഡിനാൽ അറ്റം കെട്ടിയ ചൂരൽ കൊണ്ട് അവന്റെ കൊച്ചു ഉള്ളം കൈയ്യിൽ നാലടി. വീട്ടിലേക്ക് കത്തയച്ച് കൊടുത്തത് കൊണ്ടു അവനു വീട്ടിൽ, ഇളയമ്മമാരുടെ കൈയ്യിൽ നിന്നും കിട്ടി കണക്കിനു തല്ല്. അതിനു ശേഷം പിന്നെ ആരെയും അവൻ “മാക്രി” എന്നു വിളിച്ചിട്ടില്ല. പലരേയും വേറെ പല അസഭ്യങ്ങൾ വിളിച്ചിട്ടുണ്ടെങ്കിലും.


2011
ബാംഗ്ലൂർ നഗരപ്രാന്തത്തിലെ ഒരു റെസിഡെൻഷ്യൽ വില്ല ഏരിയ. അവിടെ ഒരു കൊച്ചുകുഞ്ഞിന്റെ ജന്മദിന പാർട്ടി നടക്കുകയാണ്. പാർട്ടിയിൽ വരുന്ന കുട്ടികളെ ചിരിപ്പിക്കാനും കളിപ്പിക്കാനും വന്നിരിക്കുന്ന മായജാലക്കാരൻ, മിക്കിമൌസ്, മിന്നിമൌസ് എന്നിവർ അവരവരുടെ ജോലികൾ ചെയ്യുന്നു. ജന്മദിനം ആഘോഷിക്കുന്ന പേരക്കിടാവിനേയും എടുത്തു കൊണ്ടു ഒരു ടീച്ചർ സദസ്സിൽ ഇരിക്കുന്നു. കൂടെ വന്നിരുന്ന തന്റെ അനന്തരവളെ കാണിച്ച് കുഞ്ഞിനോടായി ചോദിച്ചു -
“ഇതാരാ..”
അപ്പോൾ കുഞ്ഞ്- “.. എളേമ്മാ...”
“അല്ല.. ഇതാണ് ഉണ്ടമാക്രി... ഗുണ്ടുമാക്രി.”
 കുഞ്ഞ്- “... ഉണ്ടമാക്രി...ഗുണ്ടുമാക്രി..”


ഇത് കേട്ടു കൊണ്ട് അവർക്കു പിറകിൽ 1986-ലെ ആ രണ്ടാം ക്ലാസ്സുകാരനും ഇരിക്കുന്നുണ്ടായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെ.

Read more...

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍..

>> 2010 മേയ് 14

സ്കൂളില്‍ പഠിക്കുന്ന കാലത്തെ എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്നാണ് മുടിവെട്ടാന്‍ പോക്ക്. ഞാന്‍ താമസിക്കുന്ന വടകര ടൌണില്‍ നിന്നും 5 കി.മി. ദൂരെയുള്ള അച്ഛന്റെ തറവാട് വീടിനടുത്തുള്ള രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലാണ് അന്ന് സ്ഥിരമായി മുടി വെട്ടിച്ചു കൊണ്ടിരുന്നത്. ഇത്രയും ദൂരം പോകാന്‍ കാരണം മറ്റൊന്നുമല്ല. ഒന്ന്, രാഘവേട്ടന്റെ കടയില്‍ ചെന്നാല്‍ എല്ലാം എനിക്ക് പരിചിതമാണ്. എങ്ങെനെ മുടിവെട്ടണം എന്നതിനെ കുറിച്ച് നമ്മള്‍ ടെന്‍ഷന്‍ അടിക്കണ്ട. ഒക്കെ പുള്ളി ചെയ്തു കൊള്ളും. മറ്റൊന്ന്, അവിടെ വരെ എനിക്ക് സൈക്കിള്‍ ഓട്ടാം എന്നത് തന്നെ. അതിന് ശേഷം തറവാട്ടില്‍ പോകാം, വേണമെങ്കില്‍ അവിടെ തങ്ങാം.

രാഘവേട്ടന്‍ എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ്. പുള്ളിയെ ഞാന്‍ എന്റെ 2-3 കഥകളില്‍ ക്യാരക്ടര്‍ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ആ ഓര്‍മ്മകള്‍ അത്ര പെട്ടന്നൊന്നും വിട്ടു പോകില്ല. രാഘവേട്ടന്‍ ആയിരുന്നു കുരിക്കിലാടിന്റെ ആസ്ഥാന ബാര്‍ബര്‍. ഇന്നും അതിനു മാറ്റമൊന്നുമില്ല. എന്റെ അച്ഛാച്ഛനും ഇളയച്ഛന്മാരും മുതല്‍ ഞങ്ങളുടെ കുടും‌ബത്തിലെ ഇളം തലമുറക്കാര്‍ വരെ അവിടെയായിരുന്നു ഒരു കാലത്ത് മുടിവെട്ടിച്ചിരുന്നത്. പുള്ളിയുടെ കടയ്ക്ക് ഒരിക്കലും പേരിട്ടിരുന്നില്ല. “ഏട്ന്നാടോ മുടിവെട്ടിച്ചെ” എന്നു ചോദിച്ചാല്‍ “രാഘവന്റെ ബാര്‍ബര്‍ ഷാപ്പില്‍” എന്നല്ലാതെ, അന്ന് ആരും പറയില്ല.

കുരിക്കിലാട് ഗ്രാമകേന്ദ്രത്തില്‍ വായനശാലയുടെ അടുത്തായി ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പ്. തൊട്ടടുത്ത് അനന്തേട്ടന്റെ വളം കടയും അപ്പുറത്ത് വാസുവിന്റെ ചായപ്പീടികയും. കൂട്ടത്തില്‍ ആ ചെറിയ വരാന്തയില്‍ കേളുവേട്ടന്റെ തുന്നല്‍ മെഷീനും. കെട്ടിടത്തിനെ അങ്ങേയറ്റം പോസ്റ്റാപ്പീസ്സ് ആണ്. കുരിക്കിലാട് പി. ഓ. 673104.

അന്ന് ആകെയുള്ള ഹെയര്‍ സ്റ്റയിലുകള്‍ ക്രോപ്പും, ബച്ചന്‍ കട്ടുമാണ്. ക്രോപ്പ് എന്നാല്‍ സാധാരണയിലും വലുതായ നമ്മുടെ മുടി നന്നെ പറ്റെയായി വെട്ടിച്ചു തരും പുള്ളി. ബച്ചന്‍ കട്ട് എന്നാല്‍ പഴയ അമിതാഭ് ബച്ചന്‍ സിനിമകളിലെ പോലെ ചെവി മൂടികൊണ്ട് വെട്ടി തരും. അച്ഛന്റെ തല്ല് പേടിച്ച് ഞാനൊരിക്കലും ബച്ചന്‍ കട്ട് ചെയ്തിട്ടില്ല. ട്രിമ്മറും മെഷീന്‍ കട്ടുമൊന്നും അന്നൊന്നും വന്നിട്ടെയില്ല. എല്ലാ രസങ്ങളുമുള്ള ഒരു തനി നാടന്‍ ബാര്‍ബര്‍ ഷാപ്പ്. അവിടെ ചില സമയങ്ങളില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. രാഷ്ട്രീയം, സിനിമ, കുരിക്കിലാട് നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ എന്നങ്ങിനെ എന്തെല്ലാം. വിഷയദാരിദ്ര്യം എന്ന ഒന്ന് ഉണ്ടായിരുന്നതേയില്ല എന്ന് വേണം പറയാന്‍. അവിടെ എല്ലാര്‍ക്കും എല്ലാരെയും അറിയാമായിരുന്നു. ഇതൊക്കെ തന്നെയാണ് എന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാനും പ്രേരിപ്പിച്ചിരുന്നത്.

പത്താം ക്ലാസ് വരെയെ നീണ്ടുള്ളൂ അവിടത്തെ മുടിവെട്ട്. പിന്നെ പഠിപ്പിനനുസരിച്ച് അതാത് സ്ഥലങ്ങളില്‍ നിന്നായി അത്. തൃശൂരില്‍ പഠിക്കുമ്പോഴാണ് ആദ്യമായും അവസാനമായും തല മൊട്ടയടിച്ചത്. ഞങ്ങള്‍ മൂന്നു പേര്‍, ബാബുരാജ്, സന്ദീപ് ഞാന്‍ എന്നിവരാണ് അന്ന് ആ സാഹസത്തിനു മുതിര്‍ന്നത്. അതിന് അമ്മയുടെ അടുത്ത് നിന്ന് കണക്കിന് ചീത്തയും കേട്ടു. പിന്നെ തിരിച്ച് വടകരയില്‍ വന്ന ശേഷം വീണ്ടും എപ്പൊഴോ രാഘവേട്ടനെ അടുത്ത് പോയി. അപ്പോഴേക്കും അച്ഛാച്ഛന്‍ മരിച്ചിരുന്നു. അച്ഛമ്മ ഞങ്ങളുടെ കൂടെ ടൌണിലേക്കും മാറി. പിന്നെ പിന്നെ ജോലിത്തിരക്കു കാരണം മിക്കവാറും വടകരയില്‍ നിന്നാക്കി മുടിവെട്ട്.

ബിന്ദു ഹെയര്‍ സലൂണ്‍. കോണ്‍‌വെന്റ് റോഡില്‍ ഗിഫ്റ്റ് ഹൌസിനടുത്തായിട്ടാണ് ആ ബാര്‍ബര്‍ ഷാപ്പ്. അവിടുത്തെ ആളെ ഞാന്‍ ഒരിക്കലും പരിചയപ്പെട്ടിട്ടില്ല. ആളുകള്‍ മാറി മാറി കൊണ്ടിരുന്നു. എന്നാലും താടിയുള്ള ഒരാള്‍ സ്ഥിരമായി ഉണ്ടായിരുന്നു. അയാളുടെതായിരിക്കും ബിന്ദു ഹെയര്‍ സലൂണ്‍ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

ഐ.ടി. ജോലി കിട്ടി ബോംബേയിലെത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്നായിരുന്നു മുടി എങ്ങനെ വെട്ടും എന്നത്. സഹപ്രവര്‍ത്തകനായ നിതിന്‍ എന്ന ഹിന്ദിക്കാരന്‍ പയ്യന്‍ ആണ് ബാര്‍ബര്‍ ഹിന്ദിയില്‍ “നായീ“ ആണെന്നും ബാര്‍ബര്‍ ഷാപ്പ് “നായി കി ദൂക്കാന്‍“ ആണെന്നും പറഞ്ഞു തന്നത്. ആ നല്ല മനസ്സിനു നന്ദി. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള ഗലിയില്‍ ഒരു ഇടുങ്ങിയ നായീ കി ദൂക്കാന്‍ ഞാന്‍ കണ്ടു പിടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളക്കുകളും ഒന്നിലധികം കണ്ണടിച്ചില്ലുകളുമുള്ള ഒരു ബോംബെ സ്റ്റയില്‍ ബാര്‍ബര്‍ ഷാപ്പ്. അറിയാവുന്ന മുറി ഹിന്ദിയില്‍ എങ്ങനെ വെട്ടണമെന്ന് അവനെ പറഞ്ഞ് പഠിപ്പിച്ചു. അയാള്‍ ഉഷാറായി വെട്ടിത്തന്നു.

മുടിവെട്ടൊക്കെ കഴിഞ്ഞ് അവന്‍ അവന്റെ കൈകള്‍ കൊണ്ട് എന്റെ തലയില്‍ കെടന്ന് എന്തൊക്കെയോ കാട്ടി കൂട്ടാന്‍ തുടങ്ങി. അവന്റെ നീണ്ട വിരലുകള്‍ കൊണ്ട് തലയില്‍ നല്ലവണ്ണം ഉഴിഞ്ഞു. പേടിച്ച ഞാന്‍ ഞെട്ടിയെണീറ്റു സംഭവം നിര്‍ത്തിച്ചു. മാലീശ് മാലീശ് എന്ന് എന്തൊക്കെയോ അവന്‍ പറഞ്ഞെങ്കിലും കാശും കൊടുത്ത് ഞാന്‍ അവിടെ നിന്നിറങ്ങി. പിന്നീടവിടെ പോയില്ല. നിതിന്‍ തന്നെയാണ് മാലീശ് തല ഉഴിച്ചിലാണെന്നും അവിടങ്ങളില്‍ മുടിവെട്ടി കഴിഞ്ഞാല്‍ അതൊരു സാധാരണ സംഭവമാണെന്നും പറഞ്ഞു തന്നത്. എണ്ണയൊക്കെ ഒഴിച്ച് ചെയ്യുന്നത് നല്ല സുഖമുള്ള കാര്യമാണെന്നും അവന്‍ പറഞ്ഞു. എന്റെ തലയോട്ടി പോട്ടുമോ എന്നുള്ള പേടിയാല്‍ ഇന്നും ഞാന്‍ അതിനു നിന്നിട്ടില്ല. എന്തായാലും അതിനു ശേഷം മാലിശ് നഹി നഹി എന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടെ ഞാന്‍ കസേരയില്‍ കയറി ഇരിക്കുമായിരുന്നുള്ളൂ. ഇന്ന് ഇവിടെയും അതാവര്‍ത്തിക്കുന്നു.

വളരെ നാളുകള്‍ക്കു ശേഷം ഈയടുത്താണ് ഞാന്‍ വീണ്ടും ബിന്ദു ഹെയര്‍ സലൂണില്‍ പോയത്. ചെന്നു കയറിയപ്പോള്‍ രണ്ട് കസേരകളിലും ആളുകള്‍ ഉണ്ട്. മുടിവെട്ടുന്നയാള്‍ എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അയാളെയും കൂടെ നിന്ന് വെട്ടുന്ന ആളെ കണ്ടപ്പോഴെക്കും‌ എന്തോ ഒരു പന്തികേട് തോന്നി. അവര്‍ മലയാളികള്‍ ആണോ എന്ന് ഞാന്‍ സംശയിച്ചു. വേഷം ഇറുകിയ ഷര്‍ട്ടും ജീന്‍സുമായിരുന്നു. താടിയുള്ള ഓണര്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളെ ആ പരിസരത്തെങ്ങും കണ്ടില്ല.

ഒടുവില്‍ കാത്തിരുന്ന് എന്റെ ഊഴമായി. മുടിവെട്ടെണ്ടതെങ്ങനെയാണെന്ന് മലയാളത്തില്‍ പറഞ്ഞു കൊടുത്തപ്പോള്‍ അയാള്‍ അന്തം വിട്ടു നിന്നു. എന്നിട്ട് ചോദിച്ചു -“കൈസെ കാട്ട്നാ ഹെ സാബ്?”

ഇത്തവണ ഞെട്ടിയതും അന്തം വിട്ടതും ഞാനാണ്. കേരളത്തിലെ വടകര എന്ന ടൌണിലെ ഒരു ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടാന്‍ വന്നിരിക്കുന്നത് വടക്കേതോ സംസ്ഥാനത്തെ ഒരു മനുഷ്യന്‍. നമ്മുടെ നാട് മറ്റുള്ളവര്‍ക്ക് ഗള്‍ഫ് ആവുകയാണെന്ന സത്യം ഞാന്‍ മനസ്സിലാക്കി. മുമ്പ് കളമശ്ശേരിയില്‍ “ഇപ്പോള്‍ ഹിന്ദി മാത്രമേ കേള്‍കുന്നുവുള്ളു“ എന്നു അഭി പറഞ്ഞത് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴാണ് അത് അസംഭവ്യമല്ല എന്നു ഞാന്‍ മനസിലാക്കിയത്.

എന്തൊക്കെയായാല്ലും ഞാന്‍ എന്റെ മുറി ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതിനനുസരിച്ച് കക്ഷി നല്ല ക്ലീനായി മുടിവെട്ടി തന്നു. ഇട്യ്ക്കിടയ്ക്ക് അടുത്ത് നിന്ന് മുടിവെട്ടുന്നവനോട് ഹിന്ദിയില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്റെ മുടിവെട്ടല്‍ കഴിയാനായപ്പോള്‍ അടുത്ത കസേരയില്‍ ഒരു പ്രായം ചെന്ന മനുഷ്യന്‍ വന്നിരുന്നു. നല്ല വടേര* ഭാഷയില്‍ പുള്ളി താടി വടിക്കുന്നതിനേയും മുടിവെട്ടുന്നതിനേയും പറ്റി പറഞ്ഞ് കൊടുത്തു. മുടിവെട്ടുന്നവന്‍ എല്ലാം കേട്ട് തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സിലായോ എന്തോ. ഒരു പക്ഷേ മനസ്സിലായിക്കാണണം. അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ. “മുടി പറ്റിച്ചാളാ” എന്നോ മറ്റോ അയാള്‍ പറഞ്ഞാല്‍, ഇനി അവന്‍ അറിയാകുന്ന മലയാളത്തില്‍ മുടിയെ എങ്ങനെയാ പറ്റിക്കുക എന്ന് ആലോച്ചിച്ചു നില്‍ക്കുന്നുണ്ടാകുമോ ആ പാവം?

*വടേര - വടകരയെ ഞങ്ങള്‍ വടകരക്കാര്‍ പറയുന്നത്.

Read more...

സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങള്‍

>> 2009 ഡിസംബർ 18

“ദി ഷൊഷാങ്ക് റിഡം‌പ്ഷന്‍” എന്ന സിനിമയില്‍ ഒരു രം‌ഗമുണ്ട്. ജയില്‍ പുള്ളിയും ലൈബ്രേറിയനുമായ ബ്രൂക്സിക്ക് പരോള്‍ ലഭിച്ചതറിഞ്ഞ് അനുമോദിക്കാന്‍ ചെല്ലുന്ന ഹേവുഡ് എന്ന തടവുകാരനെ ബ്രൂക്സി കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുന്നു. അതിനു ശേഷം ഉള്ള സീന്‍ ഇപ്രകാരമാണ്.
*****
Scene 104 :

ANDY : I just don't understand what happened in there, that's all.

HEYWOOD : Old man's crazy as a rat in a tin s***house, is what.

RED: Heywood, enough. Ain't nothing wrong with Brooksie. He's just institutionalized, that's all.

HEYWOOD: Institutionalized, my a**.

RED: Man's been here fifty years. This place is all he knows. In here,he's an important man, an educated man. A librarian. Out there, he's nothing but a used-up old con with arthritis in both hands. Couldn't even get a library card if he applied. You see what I'm saying?

FLOYD: Red, I do believe you're talking out of your a**.

RED: Believe what you want. These walls are funny. First you hate 'em, then you get used to 'em. After long enough, you get so you depend on 'em. That's "institutionalized."

JIGGER: S***. I could never get that way.

ERNIE: (softly) Say that when you been inside as long as Brooks has.

RED: Goddamn right. They send you here for life, and that's just what they take. Part that counts, anyway.

*****

റെഡ് പറയുന്ന ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് എന്ന ഇം‌ഗ്ലീഷ് വാക്കിന് മലയാളത്തില്‍ പറയുക സ്ഥാപനവല്‍ക്കരണം എന്നാകും. ഇതിന്റെ അര്‍ത്ഥം ഒരാള്‍ ഒരേ സ്ഥാപനത്തില്‍ അകപ്പെട്ട് ആ സ്ഥാപനത്തിന്റെ ചുറ്റുപാടുകളുമായി ഇണങ്ങി അവിടെ തന്നെ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുക എന്നാണ്. ആ സമയത്ത് അയാള്‍ക്ക് തന്റെ ഔദ്യോഗികപരമായ കാര്യത്തില്‍ യാതൊരു ഉയര്‍ച്ചയും കിട്ടുന്നില്ല. ബ്രൂക്സി കാലാകാലങ്ങളായി ജയിലില്‍ ലൈബ്രേറിയനായിരുന്നു. ജയിലിനു പുറത്തിറങ്ങിയാല്‍ അയാള്‍ ഒന്നുമല്ല.

ഇങ്ങനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട്, പിന്നെ രാജി വച്ച ഒരാളെ എനിക്കറിയാം. ഒരു സ്വകാര്യ ഐ. ടി. സ്ഥാപനത്തില്‍ 9 വര്‍ഷത്തോളം അയാള്‍ ജോലിയെടുത്തിരുന്നുവെങ്കിലും അവസാന കുറച്ചു വര്‍ഷങ്ങളായി അയാള്‍ ഒരു shell -ല്‍ അകപ്പെട്ടിരിക്കുകയായിരുന്നു. എന്നും ചെയ്യുന്ന ഒരേ ജോലി, യാതൊരു താല്പര്യവുമില്ലാതെ അയാള്‍ ചെയ്തു പോന്നു. പുതിയതായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നോ, എന്തെങ്കിലുമൊക്കെ പഠിക്കണമെന്നൊ ആഗ്രഹമില്ലാതെ, ഒരു ശുഷ്ക്കാന്തിയുമില്ലാതെ ജോലി ചെയ്ത് സമയം തള്ളിനീക്കിയിരുന്ന ഒരു കാ‍ലമുണ്ടായി അയാള്‍ക്ക്. അതിനാല്‍ തന്നെ ആ സ്ഥാപനത്തിനു അയാള്‍ ഒരിക്കലും ഒരു മുതല്‍ക്കൂട്ടായിരുന്നില്ല. ഒരു പക്ഷേ തന്റെ ജോലി വളരെ സുരക്ഷിതമാണെന്ന് കരുതിയത് കൊണ്ടാകാം അങ്ങനെ ഒരു shell-ല്‍ അകപ്പെട്ടത്. അതല്ലെങ്കില്‍ സ്ഥാപനം നല്കുന്ന ഒരു ഫീല്‍ ആകാം. അറിയുന്ന സഹപ്രവര്‍ത്തകര്‍, അറിയുന്ന മേലധികാരി, തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ - ഇതുകൊണ്ടൊക്കെയാവാം അങ്ങനെയൊരു ഫീല്‍ വന്നത്. തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ ഒരിക്കലും ശരിയായിരുന്നില്ല. ഒരു പക്ഷേ അയാള്‍ ആ സ്ഥാപനത്തില്‍ മാത്രമേ മോശമല്ലാതിരുന്നിട്ടുണ്ടാവുള്ളൂ. ആ “ഷൊഷാങ്കാ“വുന്ന സ്ഥാപനത്തില്‍ അയാള്‍ പുലി ആയിരുന്നിരിക്കും; അയാ‍ള്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്ന ഒരാള്‍ വരുന്നത് വരെ, അല്ലെങ്കില്‍ തന്റെ തലയ്ക്ക് മുകളില്‍ ഒരു ഡമോക്ലിസ്സിന്റെ വാള്‍ തൂങ്ങുന്നത് വരെ ‍. എന്തിനും ഏതിനും ജനം പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് അത് ഏത് നിമിഷവും സംഭവിച്ചേക്കാം.

അങ്ങനെ സംഭവിച്ച ഒരു സാഹചര്യത്തിലായിരിക്കാം അയാള്‍ രാജി വച്ചത്. അയാള്‍ രാജി വച്ചുവെന്നറിഞ്ഞ് ഞാന്‍ ഒരര്‍ത്ഥത്തില്‍ സന്തോഷിക്കേണ്ടതാണ്. ഒരു പക്ഷേ റെഡിനെ പോലെ അയാള്‍ക്കും താന്‍ വീണ്ടും ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് ആകുന്നതില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. പക്ഷേ ഞാന്‍ ഭയക്കുന്നു, അങ്ങനെ ഒന്ന് സംഭവിക്കുമോ എന്ന്. തന്റെ തൊഴിലില്‍ പാണ്ഡിത്യപരമായോ സാമ്പത്തികപരമായോ സ്ഥാനാനുബന്ധമായോ വളര്‍ച്ച മുരടിച്ച്, ഒരാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലും, ഒരു കാ‍ലത്തിനപ്പുറം ജോലി ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ആ സ്ഥാപനം ഒരാളെ പാലൂട്ടിയും തേനൂട്ടിയും വളര്‍ത്തുന്നുണ്ടാകും. അപ്പോള്‍ അയാള്‍ താനറിയാതെ സ്ഥാപനവല്‍ക്കരിക്കപെട്ടുകൊണ്ടിരിക്കുകയാണ്. റെഡ് പറഞ്ഞ പോലെ ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് ആവുകയാണ്. എന്നെങ്കിലുമൊരിക്കല്‍ ബ്രൂക്സിയെപ്പോലെ പരോള്‍ ലഭിച്ച് ലോകത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് താന്‍ ചെയ്തിരുന്നത് ഒന്നുമല്ലന്നും ലോകം ഒത്തിരി മാറിയിട്ടുണ്ടെന്നും മനസ്സിലാകുക. അന്ന്‍ ഒരു പക്ഷേ താന്‍ ചെയ്യുന്ന തൊഴിലില്‍ ലോകത്തോടപ്പം ഓടിയെത്താനായില്ലെന്നു വരും.

തന്റെ പുതിയ സ്ഥാപനത്തില്‍ അയാള്‍ ബ്രൂക്സിയെപ്പോലെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കാവുകയുള്ളൂ.

നന്ദി - ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് എന്ന പദത്തിന് സമാനമായ മലയാള വാക്ക് കണ്ടുപിടിച്ച് തന്ന സുഹൃത്തുക്കളായ പ്രസീദിനും തുഷാരക്കും.

Read more...

വടകരയുടെ നിത്യസ്വതന്ത്രന്‍

>> 2009 സെപ്റ്റംബർ 9

കലന്തന്‍ ഹാജി അന്തരിച്ചു.

ആരാണ് കലന്തന്‍ ഹാജി എന്നു നിങ്ങള്‍ ചോദിച്ചാല്‍, ഞാന്‍ പറയും ഞങ്ങള്‍ വടകര നിയോജക-ലോകസഭാ മണ്ഡലത്തിലെ ആളുകള്‍ക്ക് അദ്ദേഹം നിത്യസ്വന്തന്ത്രനായ ഒരു മനുഷ്യനായിരുന്നു എന്ന്‌. എല്ലാ തെരഞ്ഞെടുപ്പുകളിലും വടകര മണ്ഡലത്തില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങുമായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെ സ്വതന്ത്രനായി. മിക്കപ്പോഴും കെട്ടിവച്ച കാശു പൊകുമെങ്കിലും വീണ്ടും അദ്ദേഹം മത്സരിച്ചു കൊണ്ടേയിരുന്നു. എന്നും ഇടത്തു പക്ഷത്തിന്റെ കോട്ടയായിരുന്ന വടകരയില്‍ (കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ) ഒരു പാര്‍ട്ടിയിലും കാലു കുത്താതെ വീണ്ടും വീണ്ടും മത്സരിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം, ഒരിക്കലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നില്ലെന്ന വിവരം ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞി വയ്ക്കുന്നെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. വോട്ടെടുപ്പിനെത്തിയ ഞാന്‍ അദ്ദേഹത്തിന്റെ പേര് കാണാതെ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അപേക്ഷിച്ചിരുന്നുവെന്നും എന്തോ സാങ്കേതിക കാരണങ്ങളാല്‍ അത് അയോഗ്യമായി പ്രഖ്യാപ്പിച്ചുവെന്നും ഇന്നാണ് അറിഞ്ഞത്.

കോഴിക്കോട്ടുകാര്‍ക്ക് രാമദാസ് വൈദ്യരെന്നപ്പോലെ, ഒരു പക്ഷേ അത്രത്തോളം വരില്ലെങ്കിലും, വടകരക്കാരുടെ മനസ്സില്‍ കലന്തന്‍‌ഹാജിയും മറക്കാനാവാത്ത ഒരു കഥാപാത്രം തന്നെ.

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP