കഥക്കൂട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥക്കൂട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചില ന്യൂ ജനറേഷന്‍ സദാചാര ചിന്തകള്‍

>> 2014 മാർച്ച് 23

സ്വന്തം വീടിനു മുന്നില്‍ ആരോ സ്ഥാപിച്ച അത്താണി പോലത്തെ കല്ല്‌ ബെഞ്ചില്‍ ചുംബിച്ചു കൊണ്ടിരുന്ന അടുത്ത കലാലയത്തിലെ യുവമിഥുനങ്ങളെ, വീട്ടില്‍ നിന്നിറങ്ങി ചെന്ന് നല്ല ഒച്ചയുള്ള ശബ്ദത്തില്‍ സദാചാരത്തെ പറ്റി ഉപദേശിക്കുകയും, അതും കഴിഞ്ഞു അവരെ വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ ചീത്ത വിളിക്കുകയും ചെയ്തതിനു ശേഷം ആ ദമ്പതിമാര്‍ തിരിച്ചു കയറി പോയി.

അന്ന് രാത്രി ആ യുവമിഥുനങ്ങളുടെ സ്വപ്നത്തില്‍ നാല്പതിനുമേല്‍ പ്രായം തോന്നിക്കുന്ന ഒരാണും പെണ്ണും പ്രത്യക്ഷപെട്ടു. അവരിലെ ആണ് ഇങ്ങനെ പറഞ്ഞു - "പണ്ട്,  ഇന്ന് നിങ്ങളെ വഴക്ക് പറഞ്ഞ ദംബതിമാരിലെ സ്ത്രീയെ ഞാന്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍,  അവള്‍ പറഞ്ഞ സദാചാരം കേട്ട് ഞാനവളെയും; ആ ദംബതിമാരിലെ പുരുഷനെ ഇവൾ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍, അവന്‍ പറഞ്ഞ സദാചാരം കേട്ട് ഇവള്‍ അവനെയും ഉപേക്ഷിച്ചതിന്റെ വിഷമത്തിലാണ്  അവര്‍ . കാലം ഞങ്ങളെയും അവരെയും ഒരുമിപ്പിച്ചു. ചേരേണ്ടതേ ചേരൂ. അതിനാല്‍ ഇതൊന്നും സാരമാക്കണ്ട "

അതിനു പിന്നീടുള്ള മിക്ക ദിവസങ്ങളിലും ആ യുവാക്കള്‍ അവിടെ ചെന്ന് പ്രണയപൂര്‍വ്വം ചുംബനങ്ങള്‍ പങ്കുവെച്ചു. ഒരിക്കല്‍ പോലും ആ ദമ്പതിമാര്‍ അവരെ ശല്യം ചെയ്തില്ല. ആ ദിവസങ്ങളില്‍, ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാല്‍, അവര്‍ അവരുടേതായ സദാചാര മൂല്യങ്ങളെ തകര്‍ത്തെറിയാനുള്ള പ്രവര്‍ത്തികളില്‍ വ്യാപൃതരായിരുന്നു.

Read more...

ഒരു ജീവിതത്തിന്റെ ആരംഭം

>> 2012 ഫെബ്രുവരി 19

ആശുപത്രിയുടെ ഇടനാഴിയില്‍ ഓപറേഷന്‍ തീയേറ്റര്‍ എന്നെഴുതിയ വലിയ ബോര്‍ഡിനു കീഴില്‍  അയാള്‍ കാത്തു നിന്നു. ഭാര്യ പ്രസവത്തിനായി പോയിട്ട് കുറച്ചധികം നേരമായി. അയാളുടെ  മനസ്സിന്റെ പിരിമുറുക്കം കൂട്ടാന്‍ വേണ്ടി മാത്രം ഇടയ്ക്കിടയ്ക്  ഫോണില്‍ ആരൊക്കെയോ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ ഓപ്പറേഷന്‍ തീയേറ്ററിന്റെ വാതില്‍ തുറന്നു വന്ന നേഴ്സ് പറഞ്ഞു - "Mr എക്സ് . താങ്കളുടെ ഭാര്യ  വൈ പ്രസവിച്ചു. സിസേറിയന്‍ ആയിരുന്നു. ഇതാ ആണ്‍ കുഞ്ഞാണ്".

വൈയുടെ ബോധം തെളിഞ്ഞപ്പോഴേക്കും പിന്നെയും കുറച്ചു സമയം കഴിഞ്ഞിരുന്നു. അവളുടെ കിടക്കയുടെ വലതു വശത്തായി തന്നെ അയാള്‍ കുറെ നേരമായി ഇരിക്കുന്നു, അവളുണരുമ്പോള്‍ കുഞ്ഞിനെ കാണിയ്ക്കാനായി. ശസ്ത്രക്രിയയുടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന വൈ, എക്സിന്റെ കൈകളിലിരുന്ന കുഞ്ഞിനെ വാത്സല്യത്തോടെ ഒന്ന് തൊട്ടു. എന്നിട്ട് ചോദിച്ചു- "ഫെയിസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ടേറ്റ്‌ ചെയ്തോ?"

"എപ്പോഴെ, രണ്ടു നിമിഷം മുന്‍പ് നാല്പത്തിയേഴാമത്തെ ലൈക്കും  പതിനെട്ടാമത്തെ കമ്മെന്റും വന്നു. ഫോട്ടോ നീ ഉണര്‍ന്നിട്ടു എടുത്ത് അപ്‌ലോഡ്‌  ചെയ്യാമെന്ന് കരുതി."

അതിനു ശേഷം അവര്‍ മൂവരും കൂടി ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ എക്സ് തന്റെ ഡിജിറ്റല്‍ ക്യാമെറയില്‍ പകര്‍ത്തി. അന്ന് രാത്രിയോടെ, വൈറ്റമിന്‍ ഗുളികകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും  വൈയുടെ  നിറഞ്ഞ വയറും ഒക്കെ പ്രത്യക്ഷപെട്ട അവരുടെ കഴിഞ്ഞ പത്ത് മാസത്തെ  ഫെയിസ്ബുക്ക് ടൈം ലൈനില്‍ ,  ശുഭപരിയവസാനിയായി മകന്‍ ഇസെഡ്  പ്രത്യക്ഷനായി. അന്ന് തന്നെ എക്സ് തന്റെ മകനായി ഒരു പുതിയ ഫേസ്ബുക്ക് പ്രൊഫൈല്‍ തുടങ്ങി. അതില്‍ "ഡേ വണ്‍ " എന്ന പേരിലെ ആല്‍ബത്തില്‍ അയാള്‍ തന്റെ മകന്റെ അനേകം ഫോട്ടോകളും  അപ്‌ലോഡ്‌ ചെയ്തു.

അപ്പോള്‍ മൈലുകള്‍ക്കപ്പുറം ഭൂമിയുടെ അങ്ങേ  അറ്റത് ഇരുപത്തിയേഴുകാരനായ ഒരു കോടീശ്വരന്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തന്റെ ഡയറി തുറന്ന്  ആ ദിവസത്തെ താളില്‍ ഇങ്ങനെ എഴുതി. - "ഇന്ന് മറ്റനേകം കുഞ്ഞുങ്ങള്‍ ജനിച്ചതോടൊപ്പം Mr & Mrs എക്സിന്റെ മകന്‍ ഇസെഡ് ഭൂജാതനായി, ഇനി അവന്റെ ഓരോ ചലനങ്ങളും സ്വകാര്യതയും ഒക്കെ എന്റെ കൈയ്യില്‍ ഭദ്രം." കിടന്നപ്പോള്‍ , തന്റെ കിടപ്പുമുറിയില്‍ തൂക്കിയിട്ടിരിക്കുന്ന , ഫേസ്ബുക്ക് അക്കൌണ്ടുകളുടെ വര്‍ദ്ധിച്ചു വരുന്ന എണ്ണം കാണിച്ചു കൊണ്ടിരുന്ന മോണിട്ടറില്‍  നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തന്റെ സ്വപ്നങ്ങളിലേക്ക് കണ്ണ് തുറന്നു.

Read more...

നഗരത്തില്‍

>> 2009 നവംബർ 18

അവന്റെ മുഴുവന്‍ പേര് ഉമാശങ്കര്‍ കുമാര്‍ എന്നായിരുന്നു. ശങ്കര്‍ എന്ന് അവന്റെ മുതലാളി വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാണ് വിളിച്ചിരുന്നത്. മെലിഞ്ഞ ശരീരം. ഇരുനിറത്തിലുള്ള മുഖത്ത് നിറയെ വസൂരിക്കല പോലുള്ള കറുത്ത പാടുകള്‍.എങ്കിലും കണ്ണുകള്‍ തിളങ്ങി നിന്നു. എനിക്കവനുമായുള്ള പരിചയം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. അത് തുടങ്ങിയതും വളര്‍ന്നതുമെല്ലാം അവന്‍ പണിയെടുത്തിരുന്ന ബാര്‍ബര്‍ ഷാപ്പിലാണ് - മജെസ്റ്റിക്ക് ഹെയര്‍ കട്ടിംഗ് ഷോപ്പ്. ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മന്റ് കോപ്ളക്സിന്റെ അടുത്തുള്ള ജങ്ങ്ഷനിലാണ് കട. പതിനേഴാം നിലയിലെ എന്റെ വീടിന്റെ മട്ടുപാവിലിരുന്നാല്‍ ആ കടയ്ക്ക് മുന്നിലെ തിരക്കും ബഹളവുമെല്ലാം കുറേ കടുകുമണികള്‍ പോലെ കാണാം. കടുകുമണികളുടെ എണ്ണം കുറയുന്ന ചില സായം സന്ധ്യകളിലായിരുന്നു ഞാന്‍ ക്ഷൌരത്തിനായി ആ കടയിലേക്കിറങ്ങിയിരുന്നത്.

ആ ബാര്‍ബര്‍ ഷാപ്പ് ഒരിടത്തരം കട മാത്രമായിരുന്നു. മഹാനഗരത്തിന്റെ സമ്പുഷ്ടിയും അത്യാഗ്രഹവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെറിയ കട. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വെളിച്ചങ്ങളുടെയും കണ്ണാടിച്ചില്ലുകളുടെയും ധാരാളിത്തമില്ലാത്ത ഒരു നല്ല "നായീ കീ ദൂക്കാന്‍"* . എന്റെയീ പ്രായത്തിലും പദവിയിലും ഇതിലും മുന്തിയ സലൂണുകളില്‍ പോകാനുള്ള കഴിവില്ലാഞ്ഞിട്ടല്ല. അവിടെ ചെന്നിരിക്കുമ്പോഴൊക്കെ നാട്ടില്‍ ബാല്യകാലത്ത് അപ്പുണ്ണിയേട്ടന്റെ ബാര്‍ബര്‍ ഷാപ്പാണ് ഓര്‍മ്മ വരിക. അതേ വെളിച്ചവും കണ്ണാടിയും കത്രികകളും. ഗൃഹാതുരതയുടെ തള്ളിച്ചയിലാണല്ലോ നമ്മെളെല്ലാവരും ജീവിക്കുന്നത്. അതും എന്നെ പോലെ ജോലിയില്‍ നിന്നും വിരമിച്ചു ശിഷ്ടകാലം പുസ്തകങ്ങള്‍ വായിച്ച് ഏകനായി ജീവിതം തള്ളിനീക്കുമ്പോള്‍ വേറെ എന്തോര്‍ക്കാന്‍.

ശങ്കറിന്റെയും എന്റെയും സൌഹൃദം വളര്‍ന്നത് റാഫിയിലൂടെയായിരുന്നു. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തില്‍ ജനിച്ച അവനും കേരളത്തിലെ ഒരു മലയോരമേഖലയില്‍ വളര്‍ന്ന ഞാനും ഈ നഗരത്തില്‍ വച്ച് കണ്ടുമുട്ടുകയും എനിക്കറിയാവുന്ന മുറി ഹിന്ദിയില്‍ ഞാനും ഭോജ്പൂരി കലര്‍ന്ന ഹിന്ദിയില്‍ അവനും സംസാരിക്കുകയും ചെയ്തു. അതിനു നിമിത്തമായതോ അനശ്വരഗായകന്‍ മുഹമ്മദ് റാഫിയും. മുടിവെട്ടുമ്പോള്‍ അവന്‍ പാടുന്ന മൂളിപ്പാട്ടില്‍ നിന്ന് ഞാന്‍ തന്നെയാണ് ഒരിക്കല്‍ സംഭാഷണം ആരംഭിച്ചത്. എന്റെ ആദ്യത്തെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ അവന് മനസ്സിലായതേയില്ല. ഒടുവില്‍ അവന്‍ മൂളിയ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികള്‍ ഞാന്‍ പാടിയപ്പോളാണ് അവന് ഞാന്‍ പറയാനുദ്ദേശിച്ചത് അവന്റെ മൂളിപാട്ടിനെ പറ്റിയാണെന്ന് മനസ്സിലാകുന്നത്. അവിടുന്നങ്ങോട്ട് ഞങ്ങളുടെ സൌഹൃദം വളര്‍ന്നു, പഴയ മഗധരാജ്യത്തിന്റെ ഭംഗിയെ പറ്റി അവന്‍ വര്‍ണിച്ചപ്പോള്‍ ഞാന്‍ ഹൈറേഞ്ചില്‍ പെയ്യുന്ന മഴയെ പറ്റി അവന് വിശദീകരിച്ചു കൊടുത്തു. റാഫി, കിഷോര്‍, മന്നാഡേ, ലതാ മങ്കേഷ്ക്കര്‍, യേശുദാസ് തുടങ്ങിയവരുടെ പാട്ടുകള്‍ അനേകം വട്ടം മൂളിപ്പാടി. അതിനിടയില്‍ ഭാഷ ഒരിക്കലും ഒരു തടസ്സമായില്ല.

മഴയുള്ള ഒരു പ്രഭാതത്തില്‍ പാലു കൊണ്ടുവരാറുള്ള ചെറുപ്പക്കാരനാണ് ജങ്ങ്ഷനില്‍ കിടക്കുന്ന ജഡത്തെ പറ്റി പറഞ്ഞത്. ആരുടേതാണെന്നവനറിയില്ലെങ്കിലും തലയും ശരീരവും വേര്‍പ്പെട്ടാണ് അത് കിടക്കുന്നതെന്നവന്‍ പറഞ്ഞു. കണ്ടിട്ട് നേരെ വരികയാണത്രേ. തലേന്നു രാത്രി നടന്ന എതോ കള്ളുകുടി സഭയ്ക്ക് ശേഷം നടന്ന വാക്കേറ്റത്തില്‍ സംഭവിച്ചതായിരിക്കുമെന്നും പറഞ്ഞവന്‍ യാത്രയായി. ഈ 58 വയസ്സിന്റെ ജീവിതകാലത്തില്‍ അനേകം മരണങ്ങളും ജഡങ്ങളും മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഉടലും തലയും വേര്‍പ്പെട്ട ഒരു ശവശരീരം ഇതു വരെ കണ്ടിരുന്നില്ല. ആ ഒരു കൌതുകത്തിന്റെ ആവേശത്തിലാണ് അതു കാണാന്‍ ഇറങ്ങി പുറപ്പെട്ടത്.

ഒന്നേ നോക്കിയുള്ളൂ. റോഡിനോട് ചേര്‍ന്ന് കിടന്ന നടപ്പാതയില്‍ കുറുകെ കിടക്കുന്നു, കഴുത്തിന്റെയറ്റത്ത് നിന്നും ചോരയുറ്റി തീര്‍ന്നിട്ടില്ലാത്ത കബന്ധം. വേഷങ്ങളിലും കൈകാലുകളിലും ചെളി പുരണ്ട് കിടക്കുന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന പച്ച മണ്ണിന്റെ, ചോരക്കറയേറ്റ ചെളി. തൊട്ടപ്പുറത്ത് കിടക്കുന്ന തല കണ്ടപ്പോഴാണ് സകല നാഡികളും തളര്‍ന്ന് പോയത്. ശങ്കറിന്റെ ചൈതന്യയമറ്റ മുഖം മഴ പെയ്തു നനഞ്ഞ ചോരക്കറകളാല്‍ മൂടിയിരിക്കുന്നു. ചെവില്‍ നിന്ന് ചോരയൂറിയൊലിച്ചിരിക്കുന്നു. ചുറ്റും ഈച്ചകള്‍ പാറി നടപ്പുണ്ട്. കണ്ണുകള്‍ തുറിച്ചുന്തിയിരുന്നെങ്കിലും അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. കൊലപാതകമായത് കാരണമാകാം ആരും അവ ഒന്നു അടച്ചുവയ്ക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. തളര്‍ന്ന് വീഴാതിരിക്കാന്‍ ഞാന്‍ അടുത്ത് നിന്ന ആരുടേയോ കൈകളില്‍ പിടിച്ചു. അകലെ നിന്ന് കേട്ട പോലിസ് ജീപ്പിന്റെ സൈറണ്‍ അടുത്തു വന്നപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് എന്നെ താങ്ങി പിടിച്ച് റോഡിന്റെ മറ്റേയറ്റത്തുള്ള ഒരു കടയിലെ കസേരയില്‍ കൊണ്ടിരുത്തി.

ശങ്കറിന്റെ അവസാനമായി ജീവനോടെ കണ്ടത് ഒരാഴ്ച മുന്നേ ആയിരിക്കണം. വളര്‍ന്നു വന്ന കുറ്റിതാടി വടിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ അന്ന് ആ കടയില്‍ പോയത്. നേരിയ ഒരു തളര്‍ച്ച അവന്റെ മുഖത്തുണ്ടായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന്‍ ഒന്നുമില്ല എന്ന് തലയാട്ടി. അന്ന് പക്ഷേ അവന്റെ സ്ഥിരം മൂളിപ്പാട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്താണ് പാടാത്തത് എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു സുഖമില്ല എന്ന്. അതൊരു നുണയാണെന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞിരുന്നു. താടി വടിച്ചു കൊണ്ടിരുന്ന അവന്റെ കൈയ്യില്‍ കയറി പിടിച്ച് ഞാന്‍ ഒരു ജേഷ്ഠന്റെ അധികാരത്തോടെ ചോദിച്ചു -

"എന്താ കാര്യം? എന്താണെങ്കിലും പറയൂ."
"സാര്‍.. എന്നെ .. ഒരു പക്ഷേ സാറിനി കാണില്ല" - അവന്‍ പറഞ്ഞു.
"അതെന്താ, നീ തിരിച്ചു പോവുകയാണോ?" - ഞാന്‍ ചോദിച്ചു
"അല്ല"
"പിന്നെ?"
"ഒന്നുമില്ല സാര്‍, ഈ നഗരത്തില്‍ ആരും ആരേയും സ്നേഹിക്കാന്‍ പാടില്ല സാര്‍. പ്രത്യേകിച്ച് എന്നെ പോലെ ഒരു താഴ്ന്ന ജാതിക്കാരനായ ഉത്തരേന്ത്യക്കാരന്‍. സാറിനോട് തന്നെ ഇത്ര അടുക്കാന്‍ പാടില്ലായിരുന്നു" - പെട്ടെന്നാണവന്‍ പുലമ്പിയത്.

എനിക്കൊന്നും മനസ്സിലായില്ല. പിന്നെ സംസാരിച്ചത് അവന്റെ മുതലാളിയാണ്. അയാളാണ് ആ കഥ പറഞ്ഞത്. ഉമാശങ്കറിന്റെ പ്രണയത്തിന്റെ കഥ. ശങ്കര്‍ ആ ബാര്‍ബര്‍ ഷാപ്പിന് രണ്ട് പീടികയ്ക്കപ്പുറത്തുള്ള ഒരു പലചരക്ക് കടയിലെ സ്ത്രീയുമായി പ്രണയത്തിലാണെന്നും, അവള്‍ ഒരു വിധവയാണെന്നും, അവള്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നും, അവളുടെ സഹോദരനും വീട്ടുകാര്‍ക്കും ഈ ബന്ധം ഇഷ്ടമില്ലെന്നും ഒക്കെ അയാള്‍ വളരെ ചുരുക്കിയെനിക്ക് പറഞ്ഞ് തന്നു. ആ സഹോദരന്‍ ആളൊരു ലോക്കല്‍ റൌഡിയാണെന്നും, അയാളാണ് രണ്ടാഴ്ച മുന്‍പ് ഞാന്‍ മുടി വെട്ടാനായി ചെന്നപ്പോള്‍ അവിടെ വന്നു ബഹളമുണ്ടാക്കുകയും ശങ്കറിനെ കൊല്ലുമെന്ന് ഭീഷണിപ്പേടുത്തുകയും ചെയ്തതെന്ന് കൂടി മുതലാളി പറഞ്ഞ് തന്നു.

രണ്ടാഴ്ച മുന്നത്തെ ആ സംഭവത്തില്‍ ശങ്കറിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ച് ഒരുത്തന്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാണ്. എന്താണ് കാര്യം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശങ്കര്‍ പറഞ്ഞു.

"അയാള്‍ ഈ നഗരത്തില്‍, ഈ സംസ്ഥാനത്തിനു പുറത്ത് നിന്നുള്ള ആളുകളെ പണിയെടുത്ത് ജീവിക്കാന്‍ അനുവദിക്കുകയില്ലത്രേ. അവന്റെ ഈ സംസ്ഥാനത്ത് ഇവിടുത്തെ ആളുകള്‍ മാത്രം പണിയെടുത്താല്‍ മതിയെന്ന്"
"അപ്പോള്‍ ഞാനോ? ഞാനും ഒരു അന്യദേശക്കാരനല്ലെ?" - ഞാന്‍ അവന് ധൈര്യമേകാന്‍ വേണ്ടി പറഞ്ഞു.
"നിങ്ങള്‍ക്കൊന്നും കുഴപ്പമില്ല സാര്‍. ഞങ്ങളല്ലേ സാധാരണക്കാര്‍, തെരുവില്‍ കഴിയുന്നവര്‍. ഇവരെയൊക്കെ സഹിക്കേണ്ടവര്‍. നിങ്ങളൊക്കെ അങ്ങുയരത്തിലല്ലേ സാര്‍. അവനൊന്നും തൊടാന്‍ പറ്റാത്തയത്ര ഉയരത്തില്‍." - അവന്റെ മറുപടിയെന്നെ ഒത്തിരി വേദനിപ്പിച്ചുവെങ്കിലും ഒന്നും പുറമേ കാണിക്കാതെ ഞാന്‍ വീണ്ടും ചോദിച്ചു.
"നിങ്ങള്‍ക്ക് പോലീസില്‍ പറയരുതോ?"
"ഹാ!! പോലീസ്സ്!! എല്ലാവരും ഒറ്റക്കെട്ടാണ് സാര്‍. ഈ പാവം ഉത്തരേന്ത്യക്കാരന് ആരുണ്ട്. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ എന്നെ ഒരു പക്ഷേ തിരിഞ്ഞു നോക്കില്ല." അവന്റെ തൊണ്ടയിടറി.
അന്നു ആ സംഭാഷണം അധികമൊന്നും നീണ്ട് പോയില്ല. കടയിലെ തിരക്ക് കാരണം പെട്ടെന്ന് തന്നെ മുടിവെട്ടിത്തന്ന് എന്നെ അവന്‍ ഒഴിവാക്കി.

മുതലാളി പറഞ്ഞ ശങ്കറിന്റെ പ്രണയകഥ കേട്ട് അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി വാക്കുകള്‍ക്ക് പരതുമ്പോഴാണ് അവന്‍ ചോദിച്ചത്.
"പറയൂ സാര്‍. സാര്‍ ഒത്തിരി പഠിച്ച ആളല്ലേ. ഒരാളെ സ്നേഹിക്കുന്നത് കുറ്റമാണോ? അവളെ എനിക്കിഷ്ടമാണ് സാര്‍. അവളോടുള്ള സഹതാപം കൊണ്ടോ, അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ ഒന്നുമല്ല സാര്‍. ഇഷ്ടമാണവളെ എനിക്ക്. അതു കൊണ്ട് മാത്രമാണ് സാര്‍. ആ കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ് സാര്‍. പക്ഷെ അവന്‍.. അവന് ഉത്തരേന്ത്യക്കാരെ കണ്ട്കൂടാ. പ്രത്യേകിച്ചും എന്നെ പോലുള്ള പാവങ്ങളെ. പറയൂ സാര്‍. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ.. "

കോളേജില്‍ പഠിക്കുമ്പോള്‍ ഇഷ്ടപ്പെട്ടവനായ അന്യമതസ്ഥന്റെ കൂടെ വീട് വിട്ടിറങ്ങിയ ചേച്ചിയെ വെറുത്തു തുടങ്ങി, അത് തറവാടിനുണ്ടാക്കിയ നാണക്കേടില്‍ മനസ്സ് പുകഞ്ഞ്, പ്രണയത്തോടും പ്രണയിക്കുന്നവരോടും വെറുപ്പായി, അവിവാഹിതനായി കഴിയുന്ന ഞാന്‍ അവനോട് എന്ത് പറയാന്‍. പറയാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല മനസ്സില്‍. അവന്റെ തോളില്‍ ഒന്നു കൈ വച്ച്, നിറഞ്ഞ് തുടങ്ങിയ ആ കണ്ണുകള്‍ക്ക് മുഖം കൊടുക്കാതെ പൈസയും കൊടുത്ത് നിസ്സംഗനായി ഇറങ്ങി നടന്നതേയുള്ളൂ അന്ന് ഞാന്‍.

പിന്നെ മഴയില്‍ കുതിര്‍ന്ന ചേതനയറ്റ ആ മുഖമാണ് കാണുന്നത്. കസേരയില്‍ തളര്‍ന്ന് ഞാന്‍ ഇരിക്കുകയാണ്. അകലെ മഹസ്സര്‍ തയ്യറാക്കുന്ന പോലീസുകാര്‍. ഇന്‍സ്പെക്ടറെന്ന് തോന്നുന്ന ഒരാള്‍ മുതലാളിയെ ചോദ്യം ചെയ്യുന്നു. ഇടയ്ക്കൊക്കെ ആരൊക്കെയോ എന്നെ നോക്കുന്നുണ്ട്. അവന്റെ മുതലാളി കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ ആ ഇന്‍സ്പെക്ടറോട് പറഞ്ഞിട്ടുണ്ടാവാന്‍ സാധ്യതയില്ല. നഗരത്തിന്റെ നിസ്സംഗത പതുക്കെ എന്നെ ചൂഴ്ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്ക് നടന്നു. മനസ്സില്‍ ശങ്കറിന്റെ വാക്കുകള്‍ മാത്രം - " ഈ പാവത്തിനു ആരുണ്ട് സാര്‍. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ തിരിഞ്ഞു നോക്കില്ല."

വീട്ടിലെത്തിയ ഞാന്‍ അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു ആര്‍ത്തലച്ച് പൊട്ടിക്കരഞ്ഞു. അപ്പോഴും അത് പുറത്താരും കേള്‍ക്കാതിരിക്കാനായി ഒരു തലയിണ ഞാന്‍ വായോട് ചേര്‍ത്ത് വച്ചിരുന്നു.

* നായീ എന്നാല്‍ ബാര്‍ബര്‍ എന്ന് ഹിന്ദിയില്‍



പ്രബോധിനി വായനശാലയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്രസിദ്ധീകരണമായ വൈഖരിക്ക് വേണ്ടി എഴുതിയ കഥ. ആദ്യമായാണ് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരു കഥയെഴുതുന്നത്. എന്റെ പേര് നിര്‍ദ്ദേശിച്ച ജോജുവിനും, എഴുതാന്‍ ക്ഷണിച്ച പ്രബോധിനിയുടെ സംഘാടകയായ ജിന്‍സിക്കും നന്ദി.

Read more...

സദാ‍നന്ദന്റെ പ്രതിഷേധ ചിന്തകള്‍

>> 2009 ഏപ്രിൽ 8

ചെരിപ്പേറാണ് ഇപ്പോളത്തെ സ്റ്റൈല്‍. പ്രതിഷേധത്തിന്റെഅവസാനവാക്ക്. “ഞമ്മക്ക് തെറ്റിപ്പോയീക്ക്, തെറ്റിപോയീക്ക്എന്ന്വിളിച്ചു പറഞ്ഞ ബുഷങ്ങുത്തിനും, പിന്നെ ഈയടുത്തു സഖാവ് വെന്‍ജിയാബൊക്കും ഒക്കെ കിട്ടീലേ, നല്ല സ്റ്റൈലന്‍ ചെരിപ്പിന്റെ മണം. വെന്‍എന്നു ചോദിച്ചാല്‍ സദാനന്ദന്‍ കൊഴയും. കൃത്യമായി സമയവുംതീയതിയും അറിയില്ല. പിന്നെ ഇതാ ഇപ്പോള്‍ ചിദംബരയണ്ണന്ന് പത്രക്കാരന്‍ ജര്‍ണയില്‍ ചേട്ടന്റെ വക. അതു കിറുകൃത്യമായിമൊത്തത്തില്‍ വിസ്തരിച്ചു കേട്ടിരിക്കുന്നു പഹയന്‍.

അപ്പോള്‍ മുതല്‍ സദാനന്ദനൊരു പൂതി. എന്തായാലും സാംബത്തികമാന്ദ്യമൊക്കെയാണ്. അതികഠിനമായ പണിയെടുപ്പിക്കലാണ്മേലാളന്മാര്‍. അവര്‍ക്കൊക്കെ പിന്നെ എന്തുമാകാമല്ലോ. ഷൊഫര്‍ഡ്രിവണ്‍ എസീ കാറ്‌, തെറി പറയാന്‍ സര്‍വ്വാധിക ലൈസെന്‍സ്, മീറ്റിങ്ങ്എന്നു പറഞ്ഞുള്ള മുങ്ങലുകള്‍, മാന്ദ്യം എന്ന പേരില്‍ തൊഴിലാളിയുടെനെഞ്ചത്തു കയറ്റം. നമ്മുക്കോ, വേതനക്കുറച്ചിലും, നിര്‍വഹണപുരോഗമനപദ്ധതിയും, ഒടുക്കം മനോഹരമായ പിങ്ക് സ്ലിപ്പുമൊക്കെയാവും ഗതി. അതു കൊണ്ടു സദാനന്ദനും തീരുമാനിച്ചു. തന്നെ പറഞ്ഞു വിടുന്ന ദിവസം ഒരു ചെരിപ്പേറ് നടത്താന്‍. അതിനാല്‍ ചിദാംബരയണ്ണന് ചെരിപ്പേറ് കിട്ടിയ പിറ്റേന്ന്‌ മുതല്‍ സദാനന്ദനും ഒരു ചെരുപ്പ് തന്റെ ലാപ്പ്ടോപ്പ് ബാഗില്‍ സൂക്ഷിച്ചു പോന്നു.

അതു പക്ഷേ നടന്നു തേഞ്ഞ് വാറ് പൊട്ടിയ ഒരു പഴയ ഫിഷര്‍ ഹവായി ആയിരുന്നു
എന്നു മാത്രം. എന്തൊക്കെയായാലും മാന്ദ്യം സദാനന്ദനെയും ബാധിക്കാമല്ലോ. പിന്നെ എറിയപ്പെടാന്‍ പോകുന്നവര്‍ അങ്കമാലിയിലെപ്രധാനമന്ത്രിയോ ചിദംബരത്തെ ഗൃഹമന്ത്രിയോ ഒന്നുമല്ലല്ലോ, വെറും തൊട്ടികള്‍ മാത്രമല്ലേ.

ശുഭം

Read more...

ദീപസ്തംഭം മഹാശ്ചര്യം..

>> 2008 മാർച്ച് 24


തൃശൂര്‍ പൂരത്തിനെ വെല്ലുന്ന ഡിജിറ്റല്‍ ഡോള്‍ബി ഒച്ചയുമായി ഒടയതമ്പുരാന്‍ തന്റെ ചെണ്ടമേളം തുടങ്ങിയപ്പോഴേ ഹാജിയാര്‍ക്ക് നെഞ്ചിടിപ്പ് തുടങ്ങി.
“ഹെന്റെ പടച്ചോനെ ഒരു കൊസറാക്കൊള്ളി മയ പെയ്യുമോ ഈ നേരം കെട്ട നേരത്ത്.”

മഴ പെയ്താല്‍ തന്റെ കുട്ടികള്‍ എങ്ങനെ കോഴിക്കോട് പ്രീമിയര്‍ ലീഗ് ചട്ടിയേറ് മത്സരത്തിനു കളിക്കും എന്നായിരുന്നു അയാളുടെ ആശങ്ക. പൊന്നും വില കൊടുത്തു വാങ്ങിയ മക്കളാണ്‌. ചട്ടികള്‍ ഏഴും ആദ്യത്തെ ഏറിനു തന്നെ എറിഞ്ഞിടാന്‍ കഴിവുള്ള ചുണക്കുട്ടികള്‍. അന്തിക്കാട്ടുകാരന്‍ ജാക്കിക്കു തന്നെ കൊടുത്തു അയാള്‍ തന്റെ ഉള്ള സമ്പാദ്യത്തിന്റെ പാതി. അവനാണെങ്കില്‍ ചട്ടിയെറിയാനും, നിമിഷങ്ങള്‍ക്കുള്ളില്‍ ചട്ടി വെയ്ക്കാനും, എതിര്‍ ടീമിന്റെ പുറം എറിഞ്ഞു കലക്കാനുമൊക്കെ ‘ഉസ്താദ്’ തന്നെ.

മിഠായിഷാപ്പുകാരന്‍ നാരായണന്‍ നായരുടെ മകന്‍ രാഹുലന്‍ കൂടെ ഉണ്ടായതു കൊണ്ട് വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെയാണ് ഹാജിയാര്‍ ഒരു ടീം പടച്ചു വിട്ടത്. അവറ്റകളെ ഒന്നു കളിപ്പിച്ചിട്ടു വേണം അയാള്‍ക്കും ഈ കുരിക്കിലാട് ദേശത്തില്‍ ഒന്നു വിലസാന്‍. എല്ലാമ്മുണ്ട് ഹാജിയാര്‍ക്ക്; സര്‍ബ്ബത്ത് ഫാക്ടറിയും, ബസ്സ് സര്‍വ്വീസ്സും എന്നു വേണ്ട ഈയടുത്തു പാതിരിപറ്റ കാളയോട്ട മത്സരത്തില്‍ ഓട്ട കാളകളേയും വാങ്ങിച്ചിറക്കി അയാള്‍. അയാളുടെ പേരുച്ചരിക്കാതെ പോയ ഒരു ദിവസവും ആ ഗ്രാമത്തില്‍ ഉണ്ടായിട്ടില്ല. എങ്കിലും തന്റെ തന്നെ ഗ്രാമത്തിലെ ജനങ്ങള്‍ തനിക്കു ഒരിക്കലും അര്‍ഹതപെട്ട അംഗീകാരം തരുന്നില്ലെന്നു ഹാജിയാര്‍ എന്നും കരുതി പോന്നു. അതിനായി തന്നെ തന്റെ പേരും യശസ്സും ഉയര്‍ത്താന്‍ കിട്ടിയ ഒരവസരവും അയാള്‍ കളഞ്ഞതുമില്ല.

അങ്ങനെയിരിക്കെയാണു ഈ ചട്ടിയേറ് മത്സരം ചട്ടി മാധവനും അവന്റെ ശിങ്കിടികളും കൂടി ഒത്താശ ചെയ്തു തുടങ്ങുന്നത്. കോഴികോട് ജില്ലയിലെ പഴയ പുകള്‍പെറ്റ ചട്ടിയേറുകാരനാണ് മാധവന്‍. ഇന്നു ജില്ല മുഴുവന്‍ ശാഖകളുള്ള ‘റെഡ് ഇന്ത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബി’ന്റെ സര്‍വ്വാധികാരിയാണയാള്‍. ചട്ടിയേറ് മത്സരം ആര്‍പ്പും വിളിയും കുരവയുമൊക്കെയായി ഒരു വന്‍ സംഭവം തന്നെയാക്കാന്‍ മാധവനും കൂട്ടരും ആ ജില്ല മുഴുവന്‍ ഓടി നടന്നു. അന്നു വരെ ആരും കാണാത്ത തരത്തിലുള്ള ഒരു പ്രത്യേക രീതിയിലാണ് ടീമുകളെ അയാള്‍ ഉണ്ടാക്കിയെടുത്തത്. സാധാരണ ചട്ടിയേറ്‌ മത്സരങ്ങള്‍ ഗ്രാമങ്ങള്‍ തമ്മിലാണ് അന്നു വരെ നടന്നിരുന്നത്. എന്നാല്‍ പ്രീമിയര്‍ ലീഗിനു വേണ്ടി മാധവന്‍ ജില്ലയിലെ പ്രമുഖന്മാരെയൊക്കെ വിളിച്ചു കൂട്ടി അവരുമായി നീണ്ട ചര്‍ച്ചകള്‍ നടത്തി. അതിനൊടുവില്‍ എറ്റവും കൂടുതല്‍ കാശിറക്കാം എന്നു സമ്മതിച്ച ആറ് പ്രമുഖന്മാര്‍ക്ക് ആറ് ടീം ക്യാപ്റ്റന്മാരെ അയാള്‍ നല്‍കി. അങ്ങനെയാണു ഹാജിയാര്‍ തന്റെ ചട്ടി ടീം ഉണ്ടാക്കിയതും അതിന്റെ ക്യാപ്റ്റനായി രാഹുലനെ കിട്ടിയതും. മാധവന്‍ തന്നെ വികസിപ്പിച്ചെടുത്ത ഒരു പുതിയ തരം ലേലത്തിലൂടെയാണു എല്ലാവര്‍ക്കും ബാക്കിയുള്ള ടീമംഗങ്ങളെ തെരെഞ്ഞെടുക്കാന്‍ കഴിഞ്ഞത്. ആ ലേലതട്ടില്‍ നിന്നാണ് പെട്രോള്‍ വാസുവിനും സിനിമാകൊട്ടകകാരന്‍ മൊയ്തുവിനും ഒപ്പം ഹാജിയാരും കേരളത്തിലെ എറ്റവും മികച്ച ചട്ടിയേറുകാര്‍ക്ക് വേണ്ടി ലേലം വിളിച്ചത്.

എല്ലാത്തിനുമൊടുവില്‍ വാസുവിന് ഈരിലക്കണ്ടിയില്‍ സഹദേവനെയും മൊയ്തുവിനു കലക്കത്തു ഗംഗാധരനേയും കിട്ടിയെങ്കിലും രാഹുലനെ തനിക്ക് കിട്ടിയതില്‍ ഹാജിയാര്‍ അഭിമാനിച്ചു. രാഹുലന്‍ അവരെ പോലെ ‘പുലി’ അല്ലെങ്കിലും നല്ല കഠിനാധ്വാനിയും സര്‍വ്വോപരി വലിയൊരു അഭിമാനിയുമായിരുന്നു. രാഹുലന്‍ ഒരാളുടെ ബുദ്ധി ഒന്നും കൊണ്ടു മാത്രമാണ് ബാക്കിയുള്ളവരെയൊക്കെ ലേലം വിളിച്ച് അത്യാവശ്യം ശക്തമായ ഒരു ടീം ഉണ്ടാക്കാന്‍ ഹാജിയാര്‍ക്ക് കഴിഞ്ഞത്. ടീമിന്റെ പേരും രാഹുലന്‍ തന്നെ നാമകരണം ചെയ്തു - “പട പന്തംകൊളുത്തീസ്”.

അങ്ങനെ അവസാനം മത്സര ദിവസം വന്നെത്തി. ഹാജിയാരുടെ പ്രസിദ്ധമായ സോഡാ സര്‍ബ്ബത്തിന്റെ ചിത്രമുള്ള ജേഴ്സിയുമണിഞ്ഞ് അന്നു രാവിലെ പട പന്തംകൊളുത്തീസ് ഹാജിയാരുടെ അനുഗ്രഹം വാങ്ങിക്കാന്‍ ഗ്രൌണ്ടിനു പുറത്തു കെട്ടിയ അവരുടെ ആലയില്‍ അണിനിരന്നു. അപ്പോള്‍ അവരുടെ മുന്നിലേക്ക് നടന്നു വന്ന ഹാജിയാര്‍ തന്റെ രണ്ടു കൈയും മുകളിലേക്കുയര്‍ത്തി പ്രാര്‍ത്ഥിച്ചു.

“കനിവുള്ള എന്റെ റബ്ബേ.. എന്റെ പന്തംകൊളുത്തീസിനെ എല്ലാ ഇബിലീസുകളില്‍ നിന്നും രക്ഷിച്ചോണേ..”

അതിനു ശേഷം അദ്ദേഹം എല്ലാവര്‍ക്കും ഓരോ സോഡാ സര്‍ബ്ബത്തും അടിച്ചു കൊടുത്തു. അവരൊന്നിച്ചു ഗ്ലാസുകള്‍ മുകളിലേക്കുയര്‍ത്തി “ചിയേര്‍ഴ്സ്” പറഞ്ഞു; ഒപ്പം പട പന്തംകൊളുത്തീസിനു അഞ്ചു ഹിപ്പ് ഹിപ്പ് ഹൂറെയും പത്തു ജയ് യും വിളിച്ചു. പത്താമത്തെ ജയ് വിളിയുടെ അവസാനമാണ് ഒടയതമ്പുരാന്‍ തന്റെ സ്പീക്കര്‍ സിസ്റ്റം തുറന്നത്. തന്റെ ബസ്സ് ജീവനക്കാര്‍ പൊട്ടിച്ച ഗുണ്ടാണെന്നാണ് ഹാജിയാര്‍ ആദ്യം കരുതിയത്. പക്ഷേ ഗുണ്ടിനേക്കാള്‍ ശബ്ദത്തില്‍ രണ്ടാമത്തെ ഇടി വെട്ടിയപ്പോഴാണ് അയാള്‍ക്ക് അത് മഴയ്ക്കുള്ള കോളാണെന്ന് മനസ്സിലായത്.

മേഘങ്ങള്‍ ഉരുണ്ടു കൂടിയതും മാനം കറുത്തത്തും സ്റ്റേഡിയത്തിനടുത്തെ പാടങ്ങളില്‍ നിന്നു പേക്കന്മാര്‍ നിലവിളി തുടങ്ങിയതുമൊക്കെ എല്ലാം ഒരുമിച്ചായിരുന്നു. പിന്നാലെ തന്നെ വന്നു ഒരു തകര്‍പ്പന്‍ വേനല്‍മഴ. കളി തുടങ്ങുമെന്നു കരുതി മഴയും കൊണ്ടു കുറച്ചു നേരം കാത്തിരുന്ന കാണികള്‍ മഴയുടെ ശക്തി കൂടിയതു മൂലം പതുക്കെ എഴുന്നേറ്റ് താന്താങ്ങളുടെ വീടുകളിലേക്ക് നടന്നു തുടങ്ങി. സ്റ്റേഡിയത്തിലെ ചട്ടി കളങ്ങളില്‍ വെള്ളവും കയറി. അല്പ നേരം കഴിഞ്ഞു ചട്ടി മാധവന്റെ മകന്‍ കുട്ടന്റെ വക ഉച്ചഭാഷിണിയിലൂടെ ഒരു അനൌണ്‍സ്മെന്റ് വന്നു.

“മഴ മൂലം ഇന്നത്തെ പട പന്തംകൊളുത്തീസ് വേഴ്സസ് തരികിട തെമ്മാടീസ് മത്സരം ഉപേക്ഷിച്ചിരിക്കുന്നു. ഒരു ഏറു പോലും എറിയാന്‍ പറ്റാഞ്ഞ സാഹചര്യത്തില്‍ പമ്മന്‍-രത്നാകരന്‍ നിയമം ഇവിടെ ഉപയോഗിക്കാന്‍ പറ്റാത്ത വന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം വച്ചു നല്‍കിയിരിക്കുന്നു. ഈ ചട്ടിയേറ് മത്സരം കാണാന്‍ വന്ന എല്ലവര്‍ക്കും എന്റെ പേരിലും എന്റെ അച്ഛന്റെ പേരിലും ഞാന്‍ നന്ദി രേഖപെടുത്തി കൊള്ളുന്നു. എന്നു നിങ്ങളുടെ സ്വന്തം ചട്ടി മാധവന്റെ മകന്‍ കുട്ടന്‍. പ്രോപ്രൈറ്റര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ചട്ടി മാച്ചസ്‍”

ടീമിനു ഒരു പോയന്റ് കിട്ടിയെങ്കിലും തന്റെ പന്തംകൊളുത്തീസിന്റെ പ്രകടനം നാട്ടുകാരെ കാണിക്കാന്‍ പറ്റാഞ്ഞതില്‍ ഹാജിയാര്‍ നന്നേ ദുഃഖിച്ചു. ടീമംഗങ്ങള്‍ക്ക് അന്നത്തെ കൂലി കൊടുത്തപ്പോള്‍ ഒട്ടും മെയ്യനങ്ങാതെയാണല്ലോ അവന്മാര്‍ ഈ കൂലി വാങ്ങിക്കുന്നത് എന്നോര്‍ത്ത് അയാള്‍ അല്പം സങ്കടപെടാതെയുമിരുന്നില്ല.

പിറ്റേന്ന് പന്തംകൊളുത്തീസിന് കളിയുണ്ടായിരുന്നില്ല. അന്നും മഴ ആര്‍ത്തലച്ചു പെയ്തതിനാല്‍ പ്രീമിയര്‍ ലീഗില്‍ കളിയൊന്നും നടന്നില്ല.

 അന്ന് ഹാജിയാരുടെ സര്‍ബ്ബത്ത് പീടികയില്‍ സര്‍ബ്ബത്ത് കലക്കി അടിച്ചു കൊടുക്കുന്ന ആളിനെ കണ്ട് കുരിക്കിലാട് ദേശക്കാര്‍ ഒന്നു ഞെട്ടി. അത് നാരായണന്‍നായരുടെ മകന്‍ രാഹുലനായിരുന്നു. അപ്പോള്‍ മലോല്‍മുക്ക് സ്റ്റാന്‍ഡില്‍ നിന്നും വില്യാപ്പിള്ളി വഴി കുറ്റ്യാടിക്ക് പോകുന്ന ഹാജിയാരുടെ നീലപൊന്മാന്‍ ബസ്സില്‍ കിളിയായി നിന്ന് ആളെ വിളിച്ചു കൊടുക്കുകയായിരുന്നു അന്തികാട്ടുകാരന്‍ ജാക്കി. അയാളുടെ തൃശൂര്‍ ശൈലിയിലുള്ള -“കുരിക്കിലാട്, വൈക്കിലശ്ശേരി, വില്യാപ്പിള്ളി വഴി കുറ്റ്യാടി ഘടിയേയേ..”- വിളി കേട്ട് ആളുകള്‍ അത്ഭുതതോടെ ചുറ്റും കൂടി നോക്കി നിന്നു. അതേ സമയം ദൂരെ താഴെയങ്ങാടിയില്‍ സഹദേവന്‍, പെട്രോള്‍വാസുവിന്റെ ബങ്കില്‍ പെട്രോളടിച്ചു കൊടുക്കുകയും, ഗംഗാധരന്‍, മൊയ്തുവിന്റെ സിനിമാകൊട്ടകയില്‍ ടിക്കറ്റ് മുറിച്ചു കൊടുക്കുകയുമായിരുന്നു.

ശുഭം

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP