ഗൃഹാതുരത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗൃഹാതുരത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍..

>> 2010 മേയ് 14

സ്കൂളില്‍ പഠിക്കുന്ന കാലത്തെ എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്നാണ് മുടിവെട്ടാന്‍ പോക്ക്. ഞാന്‍ താമസിക്കുന്ന വടകര ടൌണില്‍ നിന്നും 5 കി.മി. ദൂരെയുള്ള അച്ഛന്റെ തറവാട് വീടിനടുത്തുള്ള രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലാണ് അന്ന് സ്ഥിരമായി മുടി വെട്ടിച്ചു കൊണ്ടിരുന്നത്. ഇത്രയും ദൂരം പോകാന്‍ കാരണം മറ്റൊന്നുമല്ല. ഒന്ന്, രാഘവേട്ടന്റെ കടയില്‍ ചെന്നാല്‍ എല്ലാം എനിക്ക് പരിചിതമാണ്. എങ്ങെനെ മുടിവെട്ടണം എന്നതിനെ കുറിച്ച് നമ്മള്‍ ടെന്‍ഷന്‍ അടിക്കണ്ട. ഒക്കെ പുള്ളി ചെയ്തു കൊള്ളും. മറ്റൊന്ന്, അവിടെ വരെ എനിക്ക് സൈക്കിള്‍ ഓട്ടാം എന്നത് തന്നെ. അതിന് ശേഷം തറവാട്ടില്‍ പോകാം, വേണമെങ്കില്‍ അവിടെ തങ്ങാം.

രാഘവേട്ടന്‍ എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ്. പുള്ളിയെ ഞാന്‍ എന്റെ 2-3 കഥകളില്‍ ക്യാരക്ടര്‍ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ആ ഓര്‍മ്മകള്‍ അത്ര പെട്ടന്നൊന്നും വിട്ടു പോകില്ല. രാഘവേട്ടന്‍ ആയിരുന്നു കുരിക്കിലാടിന്റെ ആസ്ഥാന ബാര്‍ബര്‍. ഇന്നും അതിനു മാറ്റമൊന്നുമില്ല. എന്റെ അച്ഛാച്ഛനും ഇളയച്ഛന്മാരും മുതല്‍ ഞങ്ങളുടെ കുടും‌ബത്തിലെ ഇളം തലമുറക്കാര്‍ വരെ അവിടെയായിരുന്നു ഒരു കാലത്ത് മുടിവെട്ടിച്ചിരുന്നത്. പുള്ളിയുടെ കടയ്ക്ക് ഒരിക്കലും പേരിട്ടിരുന്നില്ല. “ഏട്ന്നാടോ മുടിവെട്ടിച്ചെ” എന്നു ചോദിച്ചാല്‍ “രാഘവന്റെ ബാര്‍ബര്‍ ഷാപ്പില്‍” എന്നല്ലാതെ, അന്ന് ആരും പറയില്ല.

കുരിക്കിലാട് ഗ്രാമകേന്ദ്രത്തില്‍ വായനശാലയുടെ അടുത്തായി ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പ്. തൊട്ടടുത്ത് അനന്തേട്ടന്റെ വളം കടയും അപ്പുറത്ത് വാസുവിന്റെ ചായപ്പീടികയും. കൂട്ടത്തില്‍ ആ ചെറിയ വരാന്തയില്‍ കേളുവേട്ടന്റെ തുന്നല്‍ മെഷീനും. കെട്ടിടത്തിനെ അങ്ങേയറ്റം പോസ്റ്റാപ്പീസ്സ് ആണ്. കുരിക്കിലാട് പി. ഓ. 673104.

അന്ന് ആകെയുള്ള ഹെയര്‍ സ്റ്റയിലുകള്‍ ക്രോപ്പും, ബച്ചന്‍ കട്ടുമാണ്. ക്രോപ്പ് എന്നാല്‍ സാധാരണയിലും വലുതായ നമ്മുടെ മുടി നന്നെ പറ്റെയായി വെട്ടിച്ചു തരും പുള്ളി. ബച്ചന്‍ കട്ട് എന്നാല്‍ പഴയ അമിതാഭ് ബച്ചന്‍ സിനിമകളിലെ പോലെ ചെവി മൂടികൊണ്ട് വെട്ടി തരും. അച്ഛന്റെ തല്ല് പേടിച്ച് ഞാനൊരിക്കലും ബച്ചന്‍ കട്ട് ചെയ്തിട്ടില്ല. ട്രിമ്മറും മെഷീന്‍ കട്ടുമൊന്നും അന്നൊന്നും വന്നിട്ടെയില്ല. എല്ലാ രസങ്ങളുമുള്ള ഒരു തനി നാടന്‍ ബാര്‍ബര്‍ ഷാപ്പ്. അവിടെ ചില സമയങ്ങളില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. രാഷ്ട്രീയം, സിനിമ, കുരിക്കിലാട് നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ എന്നങ്ങിനെ എന്തെല്ലാം. വിഷയദാരിദ്ര്യം എന്ന ഒന്ന് ഉണ്ടായിരുന്നതേയില്ല എന്ന് വേണം പറയാന്‍. അവിടെ എല്ലാര്‍ക്കും എല്ലാരെയും അറിയാമായിരുന്നു. ഇതൊക്കെ തന്നെയാണ് എന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാനും പ്രേരിപ്പിച്ചിരുന്നത്.

പത്താം ക്ലാസ് വരെയെ നീണ്ടുള്ളൂ അവിടത്തെ മുടിവെട്ട്. പിന്നെ പഠിപ്പിനനുസരിച്ച് അതാത് സ്ഥലങ്ങളില്‍ നിന്നായി അത്. തൃശൂരില്‍ പഠിക്കുമ്പോഴാണ് ആദ്യമായും അവസാനമായും തല മൊട്ടയടിച്ചത്. ഞങ്ങള്‍ മൂന്നു പേര്‍, ബാബുരാജ്, സന്ദീപ് ഞാന്‍ എന്നിവരാണ് അന്ന് ആ സാഹസത്തിനു മുതിര്‍ന്നത്. അതിന് അമ്മയുടെ അടുത്ത് നിന്ന് കണക്കിന് ചീത്തയും കേട്ടു. പിന്നെ തിരിച്ച് വടകരയില്‍ വന്ന ശേഷം വീണ്ടും എപ്പൊഴോ രാഘവേട്ടനെ അടുത്ത് പോയി. അപ്പോഴേക്കും അച്ഛാച്ഛന്‍ മരിച്ചിരുന്നു. അച്ഛമ്മ ഞങ്ങളുടെ കൂടെ ടൌണിലേക്കും മാറി. പിന്നെ പിന്നെ ജോലിത്തിരക്കു കാരണം മിക്കവാറും വടകരയില്‍ നിന്നാക്കി മുടിവെട്ട്.

ബിന്ദു ഹെയര്‍ സലൂണ്‍. കോണ്‍‌വെന്റ് റോഡില്‍ ഗിഫ്റ്റ് ഹൌസിനടുത്തായിട്ടാണ് ആ ബാര്‍ബര്‍ ഷാപ്പ്. അവിടുത്തെ ആളെ ഞാന്‍ ഒരിക്കലും പരിചയപ്പെട്ടിട്ടില്ല. ആളുകള്‍ മാറി മാറി കൊണ്ടിരുന്നു. എന്നാലും താടിയുള്ള ഒരാള്‍ സ്ഥിരമായി ഉണ്ടായിരുന്നു. അയാളുടെതായിരിക്കും ബിന്ദു ഹെയര്‍ സലൂണ്‍ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

ഐ.ടി. ജോലി കിട്ടി ബോംബേയിലെത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്നായിരുന്നു മുടി എങ്ങനെ വെട്ടും എന്നത്. സഹപ്രവര്‍ത്തകനായ നിതിന്‍ എന്ന ഹിന്ദിക്കാരന്‍ പയ്യന്‍ ആണ് ബാര്‍ബര്‍ ഹിന്ദിയില്‍ “നായീ“ ആണെന്നും ബാര്‍ബര്‍ ഷാപ്പ് “നായി കി ദൂക്കാന്‍“ ആണെന്നും പറഞ്ഞു തന്നത്. ആ നല്ല മനസ്സിനു നന്ദി. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള ഗലിയില്‍ ഒരു ഇടുങ്ങിയ നായീ കി ദൂക്കാന്‍ ഞാന്‍ കണ്ടു പിടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളക്കുകളും ഒന്നിലധികം കണ്ണടിച്ചില്ലുകളുമുള്ള ഒരു ബോംബെ സ്റ്റയില്‍ ബാര്‍ബര്‍ ഷാപ്പ്. അറിയാവുന്ന മുറി ഹിന്ദിയില്‍ എങ്ങനെ വെട്ടണമെന്ന് അവനെ പറഞ്ഞ് പഠിപ്പിച്ചു. അയാള്‍ ഉഷാറായി വെട്ടിത്തന്നു.

മുടിവെട്ടൊക്കെ കഴിഞ്ഞ് അവന്‍ അവന്റെ കൈകള്‍ കൊണ്ട് എന്റെ തലയില്‍ കെടന്ന് എന്തൊക്കെയോ കാട്ടി കൂട്ടാന്‍ തുടങ്ങി. അവന്റെ നീണ്ട വിരലുകള്‍ കൊണ്ട് തലയില്‍ നല്ലവണ്ണം ഉഴിഞ്ഞു. പേടിച്ച ഞാന്‍ ഞെട്ടിയെണീറ്റു സംഭവം നിര്‍ത്തിച്ചു. മാലീശ് മാലീശ് എന്ന് എന്തൊക്കെയോ അവന്‍ പറഞ്ഞെങ്കിലും കാശും കൊടുത്ത് ഞാന്‍ അവിടെ നിന്നിറങ്ങി. പിന്നീടവിടെ പോയില്ല. നിതിന്‍ തന്നെയാണ് മാലീശ് തല ഉഴിച്ചിലാണെന്നും അവിടങ്ങളില്‍ മുടിവെട്ടി കഴിഞ്ഞാല്‍ അതൊരു സാധാരണ സംഭവമാണെന്നും പറഞ്ഞു തന്നത്. എണ്ണയൊക്കെ ഒഴിച്ച് ചെയ്യുന്നത് നല്ല സുഖമുള്ള കാര്യമാണെന്നും അവന്‍ പറഞ്ഞു. എന്റെ തലയോട്ടി പോട്ടുമോ എന്നുള്ള പേടിയാല്‍ ഇന്നും ഞാന്‍ അതിനു നിന്നിട്ടില്ല. എന്തായാലും അതിനു ശേഷം മാലിശ് നഹി നഹി എന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടെ ഞാന്‍ കസേരയില്‍ കയറി ഇരിക്കുമായിരുന്നുള്ളൂ. ഇന്ന് ഇവിടെയും അതാവര്‍ത്തിക്കുന്നു.

വളരെ നാളുകള്‍ക്കു ശേഷം ഈയടുത്താണ് ഞാന്‍ വീണ്ടും ബിന്ദു ഹെയര്‍ സലൂണില്‍ പോയത്. ചെന്നു കയറിയപ്പോള്‍ രണ്ട് കസേരകളിലും ആളുകള്‍ ഉണ്ട്. മുടിവെട്ടുന്നയാള്‍ എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അയാളെയും കൂടെ നിന്ന് വെട്ടുന്ന ആളെ കണ്ടപ്പോഴെക്കും‌ എന്തോ ഒരു പന്തികേട് തോന്നി. അവര്‍ മലയാളികള്‍ ആണോ എന്ന് ഞാന്‍ സംശയിച്ചു. വേഷം ഇറുകിയ ഷര്‍ട്ടും ജീന്‍സുമായിരുന്നു. താടിയുള്ള ഓണര്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളെ ആ പരിസരത്തെങ്ങും കണ്ടില്ല.

ഒടുവില്‍ കാത്തിരുന്ന് എന്റെ ഊഴമായി. മുടിവെട്ടെണ്ടതെങ്ങനെയാണെന്ന് മലയാളത്തില്‍ പറഞ്ഞു കൊടുത്തപ്പോള്‍ അയാള്‍ അന്തം വിട്ടു നിന്നു. എന്നിട്ട് ചോദിച്ചു -“കൈസെ കാട്ട്നാ ഹെ സാബ്?”

ഇത്തവണ ഞെട്ടിയതും അന്തം വിട്ടതും ഞാനാണ്. കേരളത്തിലെ വടകര എന്ന ടൌണിലെ ഒരു ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടാന്‍ വന്നിരിക്കുന്നത് വടക്കേതോ സംസ്ഥാനത്തെ ഒരു മനുഷ്യന്‍. നമ്മുടെ നാട് മറ്റുള്ളവര്‍ക്ക് ഗള്‍ഫ് ആവുകയാണെന്ന സത്യം ഞാന്‍ മനസ്സിലാക്കി. മുമ്പ് കളമശ്ശേരിയില്‍ “ഇപ്പോള്‍ ഹിന്ദി മാത്രമേ കേള്‍കുന്നുവുള്ളു“ എന്നു അഭി പറഞ്ഞത് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴാണ് അത് അസംഭവ്യമല്ല എന്നു ഞാന്‍ മനസിലാക്കിയത്.

എന്തൊക്കെയായാല്ലും ഞാന്‍ എന്റെ മുറി ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതിനനുസരിച്ച് കക്ഷി നല്ല ക്ലീനായി മുടിവെട്ടി തന്നു. ഇട്യ്ക്കിടയ്ക്ക് അടുത്ത് നിന്ന് മുടിവെട്ടുന്നവനോട് ഹിന്ദിയില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്റെ മുടിവെട്ടല്‍ കഴിയാനായപ്പോള്‍ അടുത്ത കസേരയില്‍ ഒരു പ്രായം ചെന്ന മനുഷ്യന്‍ വന്നിരുന്നു. നല്ല വടേര* ഭാഷയില്‍ പുള്ളി താടി വടിക്കുന്നതിനേയും മുടിവെട്ടുന്നതിനേയും പറ്റി പറഞ്ഞ് കൊടുത്തു. മുടിവെട്ടുന്നവന്‍ എല്ലാം കേട്ട് തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സിലായോ എന്തോ. ഒരു പക്ഷേ മനസ്സിലായിക്കാണണം. അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ. “മുടി പറ്റിച്ചാളാ” എന്നോ മറ്റോ അയാള്‍ പറഞ്ഞാല്‍, ഇനി അവന്‍ അറിയാകുന്ന മലയാളത്തില്‍ മുടിയെ എങ്ങനെയാ പറ്റിക്കുക എന്ന് ആലോച്ചിച്ചു നില്‍ക്കുന്നുണ്ടാകുമോ ആ പാവം?

*വടേര - വടകരയെ ഞങ്ങള്‍ വടകരക്കാര്‍ പറയുന്നത്.

Read more...

ഓര്‍മ്മകള്‍

>> 2010 ഫെബ്രുവരി 23

2000-01 ലെ എന്റെ ഡയറികുറിപ്പുകള്‍ വായിക്കുമ്പോഴാണ് ആ കാലഘട്ടത്തിലെ ജീവിതം എത്ര സുന്ദരമാണെന്ന് മനസ്സിലാകുന്നത്. ഒരുപാട് ഓര്‍മ്മകള്‍ കോറിയിട്ട അതില്‍ എന്റെ സന്തോഷങ്ങളുണ്ട്, സങ്കടങ്ങളുണ്ട്. കോളേജിലെ തമാശകളും, പൊട്ടിച്ചിരികളും, വഴക്കുകളും, പ്രണയങ്ങളും, സൌഹൃദങ്ങളും ഒക്കെയുണ്ട്. സുഹൃത്തുകളോടൊപ്പം സമയം ചെലവിടാന്‍ വേണ്ടി പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ചാടിയിറങ്ങിയ കൊച്ചു കൊച്ചു കഥകളുണ്ട്.

ഹാ! അസുലഭസുന്ദരനിമിഷങ്ങള്‍. ഇനി വരുമോ അത്.

Read more...

വയലറ്റ് നിറമുള്ള ഒരു പുസ്തകത്തിന്റെ ഓര്‍മ്മയ്ക്ക്

>> 2010 ജനുവരി 7

നിനക്കറിയാമോ എന്നറിയില്ല. ഞാനാദ്യമായി എം. ടി. വാസുദേവന്‍ നായരുടെ ചെറുകഥകള്‍ വായിച്ചത് നീ തന്ന പുസ്തകത്തില്‍ നിന്നാണ്. ആ പുസ്തകത്തിന്‌ ഒരു വയലറ്റിന് അടുപ്പിച്ചു നിറമുള്ള കവര്‍ ആയിരുന്നു.
എന്റെ വായനയുടെ വര്‍ഷം എന്ന പോസ്റ്റില്‍ പ്യാരിയുടെ കമെന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു പുസ്തകത്തെ കുറിച്ചുള്ള അവളുടെ ഓര്‍മ്മപെടുത്തലുകള്‍ എന്നെ ഒത്തിരി വര്‍ഷം പിറകിലോട്ടു കൊണ്ടു പോയി. എന്റെ വായനയുടെ തുടക്കം ആ പുസ്തകത്തില്‍ നിന്നാണ്. ബാല്യത്തില്‍ ഞാന്‍ ഒരു ലൈബ്രറിയിലെയും മെമ്പര്‍ ആയിരുന്നില്ല. എന്റെ സ്കൂളില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അച്ഛന്‍ വാങ്ങിച്ചു വച്ച പുസ്തകങ്ങള്‍ അധികവും എനിക്ക് ദഹിക്കുന്നവയായിരുന്നില്ല. വായിച്ചിരുന്നത് മിക്കതും ബാലരമയും പൂമ്പാറ്റയും അമര്‍ചിത്രകഥയും മറ്റുമായിരുന്നു. അപ്പോഴാണ് ആ വയലറ്റ് നിറമുള്ള പുസ്തകത്തിന്റെ വരവ്. പത്താം ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പാസായപ്പോള്‍ എന്റെ അച്ഛന്റെ അനിയന്റെ സമ്മാനമായിരുന്നു അത്. മറ്റെല്ല്ലാവരും എനിക്ക് ഷര്‍ട്ടും മറ്റും വാങ്ങിത്തന്നപ്പോള്‍ ബാബുവെളേച്ഛന്‍ മാത്രമാണ് സമ്മാനമായി ഒരു പുസ്തകം തരുന്നത്. അതായിരുന്നു വയലറ്റ് ചട്ടയുള്ള, വടകരക്കാരനായ വി. ആര്‍. സുധീഷ് എഡിറ്റ് ചെയ്ത, മള്‍ബറി പബ്ലിക്കേഷന്‍സിന്റെ എം.ടി എന്ന പുസ്തകം. പുസ്തകത്തിന്റെ ചട്ടയില്‍ ശ്രീ എം. ടി. വാസുദേവന്‍ നായരുടെ ചിത്രവും അതിന്റെ അരികിലായി അദ്ദേഹത്തിന്റെ ഒപ്പ് പോലെ എം. ടി എന്ന തലക്കെട്ടും.

എം. ടി യുടെ ചില കഥകളും, നോവലിലെ ചില ഭാഗങ്ങളും, പിന്നെ അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങളും, സുധീഷുമായുള്ള ഒരു അഭിമുഖവുമാണ്
അതില്‍ ഉണ്ടായിരുന്നത്. കുറേക്കാലം ആ പുസ്തകം എന്റെ ജീവവായു പോലെയായിരുന്നു. ഊണിലും ഉറക്കത്തിലും അതിനെ കൊണ്ടു നടന്നു. കഥകള്‍ വീണ്ടും വീണ്ടും വായിച്ചു. ഇഷ്ടമുള്ള വരികള്‍ക്കടിയില്‍ വരയിട്ടു വച്ചു. കാഥികന്റെ പണിപ്പുര എന്ന ലേഖനത്തില്‍ എം. ടി. എഴുതിയ - പൂര്‍ണ്ണമായും മനസ്സില്‍ എഴുതിക്കഴിഞ്ഞ കഥയെ കടലാസ്സില്‍ പകര്‍ത്താവൂ - എന്ന ആപ്തവാക്യം നെഞ്ചേറ്റി നടന്നു. ഒരു കഥയെഴുതാന്‍ മനസ്സെന്ന വലിയ ക്യാന്‍‌വാസിനെ സജ്ജമാക്കികൊണ്ടിരുന്നു. പക്ഷേ ഒന്നും എഴുതിയില്ല.ആ സമയങ്ങളിലാണ് പ്യാരിയും മറ്റു സുഹൃത്തുക്കളുമൊക്കെ സ്കൂള്‍ മാഗസിനിലും ബാലപംക്തിയിലുമൊക്കെ എഴുതുന്നത്. അവരെ അസൂയയോടെ ദൂരെ നിന്ന് നോക്കി കണ്ടു.

ആ പുസ്തകം എന്നെ ഒരു എം. ടി ആരാധകനാക്കി. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അമ്മയെ സോപ്പിട്ട് കുറച്ച് കാശൊപ്പിച്ച് വടകര റെയില്‍‌വെ സ്റ്റേഷനിലെ ബുക്ക് സ്റ്റോറില്‍ നിന്ന് അസുരവിത്ത് എന്ന പുസ്തകം ഞാന്‍ വാങ്ങിച്ചു. അതും വായിച്ചതോടെ ഞാന്‍ ഫ്ലാറ്റ്. പിന്നങ്ങോട്ട് ഓരോ എം. ടി. പുസ്തകവും വായിക്കാനുള്ള ത്വരയായിരുന്നു. എനിക്കു കിട്ടിയ നാലുകെട്ട് എന്ന പുസ്തകത്തില്‍ അവസാന പേജുകളില്ലാത്തതിനാല്‍ അതിന്റെ അവസാനമെന്തെന്നറിയാതെ കുറേ നാള്‍ വിഷമിച്ചു. കൈയ്യില്‍ കാശു വന്നു തുടങ്ങിയപ്പോള്‍ എം. ടി യുടെ ഓരോ പുസ്തകവും വാങ്ങിച്ചു തുടങ്ങി. ഇന്ന് എന്റെ വായനയുടെയും പുസ്തകശേഖരണത്തിന്റെയുമൊക്കെ തുടക്കം ആ ഒറ്റ പുസ്തകം മൂലമായിരുന്നു.

ആ പുസ്തകം ഇന്ന് പ്രിന്റില്‍ ഉണ്ടോ എന്നെനിക്കറിയില്ല. ഇവിടെ പോസ്റ്റാന്‍ അതിന്റെ മുഖചിത്രം ഗൂഗിളില്‍ തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല. എന്റെ കൈയ്യില്‍ ആ പുസ്തകമെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങളായി. വായിച്ച് വായിച്ച് അതിന്റെ കടലാസ്സുകള്‍ പിഞ്ഞിപ്പോയിരിക്കുന്നു. അതിലെ കഥകളെല്ലാം തന്നെ ഞാന്‍ വാങ്ങിയിരിക്കുന്ന എം ടി യുടെ മറ്റു പുസ്തകങ്ങളില്‍ ഉണ്ട്. എങ്കിലും അതെനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അതിലാണ് എന്റെ വായനയുടെ തുടക്കം. അതിനെ ഓര്‍മ്മപെടുത്തിയതിന് പ്യാരിക്ക് നന്ദി. അല്ലെങ്കില്‍ ഒരു പക്ഷേ ഈ പോസ്റ്റുണ്ടാവുമായിരുന്നില്ല.

Read more...

ഒറ്റ-യാനയെ കണ്ട നിമിഷത്തില്‍..

>> 2009 ഡിസംബർ 7

ഇതൊരു മറു പോസ്റ്റാണ്. പീകുട്ടിയുടെ “ഹേ.. ഒറ്റയാന്‍.. സേ ചീസ്..” എന്നതിന്റെ മറുപോസ്റ്റ്. അവളുടെ പോസ്റ്റില്‍ കമന്റിടാനായി തുടങ്ങിയതാണ്. എഴുതി വന്നപ്പോള്‍ ഞാന്‍ കരുതി ഇതൊരു പോസ്റ്റാക്കാമെന്ന്. അങ്ങനെ ജന്മമെടുത്താണിവന്‍. വയനാടന്‍ കാടുകളില്‍ ഞാന്‍ ഒറ്റയാനെ കണ്ട കഥ. അഥവാ ഒറ്റയാനയെ കണ്ട കഥ.

അന്നൊരു ലോങ്ങ് വീക്കെന്റിന്റെ തുടക്കത്തില്‍ ഒരിക്കല്‍ ഞാനും റെഡും (എന്റെ ബൈക്ക്) കൂടി നാട്ടിലോട്ട് തിരിച്ചു. നമ്മുടെ മുത്തങ്ങ വനാന്തരങ്ങളെത്താനായപ്പൊള്‍ റോഡില്‍ ഒരു ബ്ലോക്ക്. നോക്കുമ്പോള്‍ അങ്ങകലെ നില്‍ക്കുന്നു ഒരു കൊച്ചു ഒറ്റയാന്‍. കാറുകള്‍ കൂട്ടത്തോടെ നിറുത്തിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ അവന്റെ നെറ്റി മാത്രമെ എനിക്ക് കാണാനകുന്നു.ചിലര്‍ പടമൊക്കെ എടുക്കാന്‍ നോക്കുന്നുണ്ട്. ഞാന്‍ ഒന്നു പേടിച്ചു. ഒന്നാമത് ഞാന്‍ മറ്റുള്ളവരെ പോലെ കാറില്‍ അല്ല. ആ കശ്മലന്‍ വന്ന് എന്നെ ഒരു തട്ട് അങ്ങട്ട് തട്ടിയാല്‍ ഞാനും റെഡും വീരപ്പന്റെ പൊരേല്‍ കെടക്കും. പിന്നെ ഞാനാണെങ്കില്‍ വലിയ വീരവാദം മുഴക്കിയിട്ടൊക്കെയാ നാട്ടിലേക്ക് ബൈക്ക് എടുത്ത് പോന്നത്. ലോകനാര്‍കാവിലമ്മെയെ മനസ്സില്‍ ധ്യാനിച്ച് എത്ര സ്പീഡില്‍ റെഡിനെ കീച്ചിയാല്‍ അവനെ കടന്നു കിട്ടാമെന്ന് ആലോചിച്ചു. അന്നാണെങ്കില്‍ ഇന്നത്തെ പോലെ K&N എയര്‍ ഫില്‍റ്ററൊന്നും ഘടിപ്പിച്ചിട്ടില്ല. മാത്രവുമല്ല ഹിമാലയന്‍ ഒഡീസ്സിക്ക് ശേഷം പുള്ളിങ്ങ് ഒക്കെ ഒന്നു മോശമാ. ആരും ഒട്ടു മുന്നോട്ട് എടുക്കുന്നുമില്ല. ആനയെ കാണാത്ത കെഴങ്ങന്മാര്‍ ഹോണ്‍ ഒക്കെ അടിച്ച് അതിനെ പേടിപ്പിക്കുന്നുണ്ട്. എവിടെ!! ആനയ്ക്കുണ്ടോ വല്ല കൂസലും.

അപ്പൊഴതാ പിന്നില്‍ നിന്ന് ഒരു പിയാജിയൊ അപ്പേ വരുന്നു. സംഭവം ഫുള്‍ ലോഡാണ്. ഗൂഡല്ലൂരില്‍ നിന്നുമുള്ള പച്ചക്കറികളുമായി വയനാട്ടിലേക്ക് പോവുകയാണ്. ടിയാന്‍ സധൈര്യമാണ് കടന്നു വരുന്നത്, ടാറ്റായുടെ ഏസ് ആഡിലെ പോലെ നിങ്ങളുടെ സ്വന്തം കുട്ടിയാന എന്നും പറഞ്ഞോണ്ട്. അതെങ്ങാനും ആന തട്ടിയിട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എന്ത് കഴിക്കുമെന്നാലോചിച്ചു ഞാന്‍ വികാരവിജൃംഭിതനായി. അതിനാല്‍ ഞാന്‍ ആ ആട്ടൊയിലെ ആള്‍ക്കാരോട് പറഞ്ഞു

-“ചേട്ടാ മുന്നില്‍ ആനയുണ്ട്”.

അപ്പോ ചേട്ടന്‍ ഒന്ന് പുറത്തേക്ക് നോക്കിയിട്ട് -“അതിവിടുത്തെ ഫൊറസ്റ്റുകാരുടെ കുട്ടിയാനയാന്ന്. അതൊന്നും ചെയ്യില്ല, ങ്ങള് ധൈര്യായിറ്റ് പോയീന്ന്.”

ഹോ എനിക്കപ്പോഴുണ്ടായിരുന്ന ചമ്മലും ആശ്വാസവും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പതുക്കെ അപ്പേ ചേട്ടന്റെ പിന്നാ‍ലെ കുതിച്ചു. ആനയോടടുത്തപ്പോള്‍ ഞാന്‍ കണ്ടു ഒരു കൊച്ചു കുട്ടിയാനയെ, കഴുത്തില്‍ ഒരു മണിയും കാലില്‍ ഒരു ചങ്ങലയും. പാവം. ഇവനെയാണല്ലോ ഞാന്‍ പേടിച്ചു നിന്നത്. അപ്പോഴെക്കും വിനോദയാത്രക്കാര്‍ എന്റെ ധൈര്യം കണ്ടിട്ടാവണം പിറകെ വന്നു തുടങ്ങി.

എന്റെ ധൈര്യത്തിന്റെ കഥ എനിക്കു മാത്രമറിയാവുന്നത് കൊണ്ടും അവര്‍ക്ക് ഞാനും ആട്ടോ ചേട്ടനും മലയാളത്തില്‍ സംസാരിച്ചത് മനസ്സിലാവാഞ്ഞത് കൊണ്ടും ഒരു ചിരി എനിക്ക് പാസ്സാക്കാന്‍ സാധിച്ചു. ആ ചിരിയുടെ ഒരു പകുതി പുച്ഛരസവും മറുപകുതി ചമ്മല്‍ രസവും കലര്‍ന്നതായിരുന്നു

Read more...

ഋതുവിന്റെ കാലൊച്ചകള്‍

>> 2009 സെപ്റ്റംബർ 21

ഋതു ഒരു മുഴു നീള ഐ.ടി. സംബന്ധ സിനിമയോ യുവത്വത്തിന്റെ സിനിമയോ അല്ല. അതാണ് അതിന്റെ ഭാഗ്യവും. എങ്കിലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോള്‍ജി സെക്ടറില്‍ വിരാജിക്കുന്ന എമെന്‍സികളില്‍ ജോലിചെയ്യുന്ന എന്നെ പോലുള്ള ആളുകള്‍ക്ക്, ഈ കഥയില്‍ ഒരു പക്ഷെ അവര്‍ അറിയുന്ന കഥാപാത്രങ്ങളെ കണ്ടെത്താനാകും. പിന്നെ കുറച്ചല്പം സ്വപ്നങ്ങളും ഗൃഹാതുരതയും ഒപ്പം കൊണ്ടു നടക്കുന്നവര്‍ക്ക് ഇതിലെ മുഖ്യ കഥാപാത്രമായ ശരത്ത് വര്‍‌മ്മയുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനും പറ്റും.

കഥയുടെ തുടക്കത്തില്‍ ശരത്ത് മടങ്ങി വരുകയാണ്, അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക്. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, പ്രിയപ്പെട്ട കൂട്ടുകാരായ വര്‍ഷയുടെയും സണ്ണിയുടെയും അടുത്തേക്ക്. നാട്ടില്‍ ശരത്തിന്റെ നിര്‍ബന്ധത്തില്‍ അവര്‍ മൂവരും ഒരു കമ്പനിയില്‍ ചേരുന്നു. വര്‍ഷയ്ക്ക് സാമൂഹ്യസേവനത്തിന്റെയും, സണ്ണിക്ക് മ്യൂസിക്ക് ട്രൂപ്പ് നടത്താനും, ശരത്തിന് തന്റെ പുസ്തകം എഴുതാനും ഉള്ള സ്വപ്നങ്ങളെ ശരത്ത് എന്നും താലോലിച്ച് പോന്നു. ശരത്ത് മാത്രം. ഋതുഭേദങ്ങളെ പോലെ വര്‍ഷയും സണ്ണിയും മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിരുന്നു.

ശരത്ത് ഇവയൊക്കെ മനസ്സില്ലാക്കുന്നതും ഒടുവില്‍ തന്റെ സ്വപ്നങ്ങള്‍ക്കു ചിറക് മുളപ്പിക്കാന്‍ ഏകനായി യാത്രയാകുന്നതില്‍ ഋതുവിന്റെ മൂലകഥ അവസാനിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ കാണിക്കുന്നത് ശരത്ത് തങ്ങള്‍ക്ക് മാപ്പു നല്‍കിയിട്ടുണ്ടാകുമോ എന്ന കുറ്റബോധത്താല്‍ ഇരിക്കുന്ന വര്‍ഷയേയും, ശരത്തിന്റെ പുസ്തകം തുറക്കുന്ന പക്വതയാര്‍ജ്ജിച്ച സണ്ണിയേയുമാണ്. തന്റെ പുസ്തകം വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുന്നതിലൂടെ ശരത്ത് അവര്‍ക്ക് മാപ്പ് കൊടുത്തുവോ? കൊടുത്തു എന്ന് തന്നെയാണ് എന്റെ മനസ്സും പറയുന്നത്. ശരത്ത് തന്റെ പുസ്തകം തന്റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങള്‍ പങ്ക്‌വച്ചിട്ടുള്ള വര്‍ഷയ്ക്കും സണ്ണിയ്ക്കുമാണല്ലോ സമര്‍പ്പിച്ചിരിക്കുന്നത്.



ഋതുവില്‍ എനിക്കിഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ഒന്ന്‍ ഇതില്‍ വരച്ചു കാണിച്ചിരിക്കുന്ന സത്യസന്ധമായ ഐ.ടി.കഥാപാത്രങ്ങളെയാണ്. ഉദ്ദാഹരണത്തിന് അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയായ സെറിന്‍. എല്ലാ കമ്പനികളിലും കാണുന്ന സ്ഥിരം മാനേജര്‍മാരുടെ ഒരു പരിച്ഛേദമാണവര്‍. ആവശ്യമുള്ളപ്പോള്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കുകയും അല്ലാത്ത സമയത്ത് തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പ്രയ്ത്നിക്കുന്ന ഒരു typical corporate manager. പിന്നെ സണ്ണിയില്‍ കാണുന്ന പാരവയ്പ്പിന്റെ ലക്ഷണങ്ങള്‍. സെറിന്റെ കണ്ണും കാതുമായിരിക്കുന്ന അവനെപ്പോലെ എത്രപ്പേര്‍ ഈ കോര്‍പ്പറെറ്റ് ലോകത്ത്.പക്ഷേ ഐ.ടി യില്‍ ജോലി ചെയ്യുന്നവരെല്ലാവരും പാര്‍ട്ടിച്ചെയുന്നവരാണെന്നും പബ്ബില്‍ സ്ഥിരം കറങ്ങുന്നവരാണെന്നുമുള്ള ഒരു ധാരണ ഋതു പ്രകടിപ്പിക്കുണ്ടോ എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിപ്പോകുന്നു. അത് ആ ലോകത്തിന്റെ ഒരു അംശം മാത്രം.

എടുത്ത് പറയേണ്ടുന്ന മറ്റൊന്ന് ഇതിലെ സംഗീതമാണ്. പൂനിലാ മഴയും, കണ്മണിയെ പുണ്യം നീയും ഒരുക്കിയ രാഹുല്‍ രാജ് ഋതുവില്‍ എന്നെ വേറൊരു തലത്തില്‍ എത്തിക്കുന്നു. ഗായത്രി ആലപിച്ച പുലരുമോ എന്ന ഗാനം ഒരു sensual melody ആയി എന്നെ പുല്‍കുമ്പോള്‍, വേനല്‍കാറ്റില്‍ രാഹുല്‍രാജിന്റെ ശബ്ദം എന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും നല്ലനാളുകളായ ജിയീസി ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ രണ്ട് ഗാനങ്ങളിലും റഫീക്ക് അഹമ്മദ്ദിന്റെ വരികള്‍ മികച്ച നിലവാര പുലര്‍ത്തുന്നു. പുലരുമോ എന്ന ഗാനത്തില്‍ ഇണചേരലിനു ശേഷം നേരം പുലരാനാഗ്രഹിക്കാത്ത ഒരു കാമുകിയുടെ എല്ലാ വികാരങ്ങളും ആ വരികളില്‍ സാംശീകരിച്ചിരിക്കുന്നു. അതേ സമയം ചഞ്ചലം ഒരു ഏ ആര്‍ റഹ്മാന്‍ ഗാനം പോലെ പതുക്കെ, വളരെ പതുക്കെ എന്റെ സിരകളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒരു പാര്‍ട്ടി പാട്ടായി കുക്കൂ കുക്കൂ തീവണ്ടിയും.

അഭിനയത്തില്‍ വര്‍ഷയായി റിമയും ശരത്തിന്റെ ചേട്ടനായി എം.ജി ശശിയും (അടയാളങ്ങളുടെ സംവിധായകന്‍‌) പിന്നെ ഒരളവു വരെ ആസിഫിന്റെ സണ്ണിയും മുന്നില്‍ നില്‍ക്കുന്നു. അതും കഴിഞ്ഞെ നിഷാനിന്റെ ശരത്ത് വരികയുള്ളൂ. ഒരല്പം പരിചയസമ്പന്നനായ ഒരാള്‍ ആ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിലപ്പോള്‍ ചിന്തിച്ചുപോകും. ഒരു പക്ഷേ സിനിമയുടെ പുതുമയ്ക്ക് വേണ്ടിയാവും നിഷാന്‍ എന്ന നടന്‍ അനിവാര്യമായത്‌. എന്നിരുന്നാലും ഒരു മോശം പ്രകടനം എന്നു പറയാനാവില്ല.

ഷംദത്തിന്റെ ക്യാമറ ഒത്തിരി ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ജോഷ്വാ ന്യൂട്ടന്റെ തിരക്കഥയ്ക്ക് ദൃശ്യസാക്ഷാത്കാരം നല്‍കുന്നത്. ബന്ധങ്ങളുടെ ശക്തി തെളിയിക്കുന്ന രംഗങ്ങള്‍ അനവധിയാണിതില്‍. ശരത്തിന്റെയും ചേട്ടന്റെയും, ശരത്തിന്റെയും വര്‍ഷയുടെയുമൊക്കെ അത്തരത്തിലുള്ളതാണ്. അച്ഛനെയും തന്നെയും പോലെ തോറ്റുപൊകരുത് എന്നു പറയുന്ന ഒരു ഏട്ടനില്‍ നിന്നാണ് ശരത് ത്ന്നെത്തന്നെ മനസ്സിലാകുന്നത്. അതില്‍ നിന്നാണ് ശരത്തിന് തന്റെ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. ഇരുവരില്‍ ശരത്തിനോട് ഏറെ അടുത്തു നില്‍ക്കുന്നത് വര്‍ഷ തന്നെയാണ്. ശരത്ത് തന്റെതെന്ന് കരുതുന്ന വര്‍ഷ, ഒരുകാലത്ത് വര്‍ഷയും അങ്ങനെ തന്നെ കരുതിയിരുന്നു. ആ ബന്ധത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് ആദ്യം ചെല്ലാതിരുന്ന വര്‍ഷ കുറച്ച് കഴിഞ്ഞ് ശരത്തിനെ തേടി ലേക്ക്സൈഡില്‍ വരുന്നത്.

എല്ലാ മനുഷ്യരുടെയും നിസ്സഹായത വെളിപ്പെടുത്തുന്ന ഒരു രംഗമാണ് ശരത്ത് തന്റെ അച്ഛന്‍ മരിച്ചു എന്നറിഞ്ഞ് വരുന്ന സീന്‍. ഒരു താക്കോല്‍ എടുക്കാന്‍ പോയപ്പോഴെക്കും അച്ഛന്‍ മരിച്ചുവോ എന്ന നിസ്സഹായതയില്‍ നിന്ന് അത് അച്ഛനെ ഒരിക്കല്‍ വെറുത്തതിനെ പറ്റിയുള്ള ശരത്തിന്റെ കുറ്റബോധത്തിലും പരിഭ്രാന്തിയിലുമാണ് അവസാനിക്കുന്നത്. കുറച്ചു നിമിഷം മുമ്പ് വരെ നമ്മള്‍ സംസാരിച്ച ഒരാള്‍ പെട്ടെന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു പോകുമ്പോള്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമ്മക്കൊരിക്കലും പറയാനാകില്ല. ഈ ഒരു രംഗം, അഭിനയിച്ച് ഫലിപ്പിച്ചതില്‍ ഒരല്പം ബോറാണെങ്കിലും അതിന്റെ തീവ്രത എന്തുകൊണ്ടോ നമ്മളെ പിടിച്ചുലയ്ക്കും. ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പ്രതിഭയാണ് അവിടെ പ്രകടമാകുന്നത്.ഇതുകൊണ്ടൊക്കെയാണ് സംവിധായകനും തിരകഥാകൃത്തുമാണ് താരം എന്ന് പണ്ട് ശ്രീനിവാസന്‍ വിളിച്ചു പറഞ്ഞത്.

ശരത്തും തന്റെ ചുറ്റുപാടുകളുമായിട്ടുള്ള ബന്ധങ്ങളും എന്തുകൊണ്ടോ എന്നെ എന്റെ സ്വപ്നങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു. ശരത്തിനെ പോലെ എനിക്കും ഉണ്ട് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ശരത്തിനെയാകും എനിക്കവരില്‍ എറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഒരു പക്ഷേ ശരത്തിന്റെ ചേട്ടനെ പോലെ ഒരു ചേട്ടന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുള്ള യാത്ര ഞാന്‍ എന്നെ തുടങ്ങിയേനെ.

ഋതു യുവത്ത്വത്തിന്റെ സിനിമയാണോ? ഒരു പരിധി വരെ അതെ. പക്ഷെ അതിനുമപ്പുറത്ത് നമ്മള്‍ ആരാണെന്നും ഈയൊരു കാലം എങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്നും അത് മനോഹരമായി പറഞ്ഞു തരുന്നുണ്ട്. കാലം അല്ലെങ്കില്‍ ഋതു തീര്‍ച്ചയായും ഒരു കഥാപാത്രം തന്നെയാണിവിടെ. അത് ശരത്ത്, വര്‍ഷ, സണ്ണി എന്ന മൂന്നു കഥാപാത്രങ്ങളില്‍ അന്തര്‍ലീനമാണെന്ന് മാത്രം. ശരത്ത്, വര്‍ഷ, സണ്ണി - മൂന്നും മൂന്ന് ഋതുക്കള്‍ തന്നെ. ഇലപൊഴിച്ച് ശരത്തും ആര്‍ത്തലച്ച് പെയ്ത് വര്‍ഷയും വേനലിന്റെ താപമേല്‍പ്പിച്ച് സണ്ണിയും ഒരു കാലത്തെ പ്രതിനിധീകരിക്കുന്നു.

ആഗസ്റ്റ് 9 -ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ (87:22) ശ്യാമപ്രസാദ് തന്റെ സിനിമയെ പറ്റി ഇങ്ങനെ ഉപസംഹരിക്കുന്നു -
ഒരു വ്യക്തി എന്ന നിലയിലും സുഹൃത്ത്‌ എന്ന നിലയിലും, ഒരാളും മറ്റുള്ളവരും അയാളുടെ ധര്‍മ്മവും അയാളുടെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളും ഒക്കെ തമ്മിലുള്ള പൊരുത്തക്കേടുകളാണ് ‘ഋതു’
ശരത്ത് എന്ന വ്യക്തിയിലൂടെ ഈ സിനിമയെ സമീപിക്കുമ്പോള്‍ നമ്മുക്കത് മനസ്സിലാകും.

വാല്‍ക്കഷ്ണം : ബാംഗ്ലൂരില്‍ ഋതു ഇറങ്ങിയപ്പോള്‍ എന്റെ ഒരു സുഹൃത്തിനോട് അത് കണ്ടുവോ എന്നു ഞാന്‍ ചോദിച്ചു. അവള്‍ ആ ചിത്രത്തിനെ identify ചെയ്തത് the shyamaprasad movie? എന്ന മറുചോദ്യം ഉന്നയിച്ചു കൊണ്ടാണ്. അവള്‍ ഋതു കണ്ടോ എന്നെനിക്കറിയില്ല. പക്ഷേ അവള്‍ ആ ചിത്രത്തിനെ ഒരു സംവിധായക ചിത്രമായി identify ചെയ്തത് എന്നിലെ സിനിമാസ്വാദകനെ ഒത്തിരിയേറെ സന്തോഷിപ്പിച്ചു.

ഫോട്ടോ കടപ്പാട് - http://ritumovie.com/

Read more...

വടകരയുടെ നിത്യസ്വതന്ത്രന്‍

>> 2009 സെപ്റ്റംബർ 9

കലന്തന്‍ ഹാജി അന്തരിച്ചു.

ആരാണ് കലന്തന്‍ ഹാജി എന്നു നിങ്ങള്‍ ചോദിച്ചാല്‍, ഞാന്‍ പറയും ഞങ്ങള്‍ വടകര നിയോജക-ലോകസഭാ മണ്ഡലത്തിലെ ആളുകള്‍ക്ക് അദ്ദേഹം നിത്യസ്വന്തന്ത്രനായ ഒരു മനുഷ്യനായിരുന്നു എന്ന്‌. എല്ലാ തെരഞ്ഞെടുപ്പുകളിലും വടകര മണ്ഡലത്തില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങുമായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെ സ്വതന്ത്രനായി. മിക്കപ്പോഴും കെട്ടിവച്ച കാശു പൊകുമെങ്കിലും വീണ്ടും അദ്ദേഹം മത്സരിച്ചു കൊണ്ടേയിരുന്നു. എന്നും ഇടത്തു പക്ഷത്തിന്റെ കോട്ടയായിരുന്ന വടകരയില്‍ (കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ) ഒരു പാര്‍ട്ടിയിലും കാലു കുത്താതെ വീണ്ടും വീണ്ടും മത്സരിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം, ഒരിക്കലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നില്ലെന്ന വിവരം ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞി വയ്ക്കുന്നെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. വോട്ടെടുപ്പിനെത്തിയ ഞാന്‍ അദ്ദേഹത്തിന്റെ പേര് കാണാതെ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അപേക്ഷിച്ചിരുന്നുവെന്നും എന്തോ സാങ്കേതിക കാരണങ്ങളാല്‍ അത് അയോഗ്യമായി പ്രഖ്യാപ്പിച്ചുവെന്നും ഇന്നാണ് അറിഞ്ഞത്.

കോഴിക്കോട്ടുകാര്‍ക്ക് രാമദാസ് വൈദ്യരെന്നപ്പോലെ, ഒരു പക്ഷേ അത്രത്തോളം വരില്ലെങ്കിലും, വടകരക്കാരുടെ മനസ്സില്‍ കലന്തന്‍‌ഹാജിയും മറക്കാനാവാത്ത ഒരു കഥാപാത്രം തന്നെ.

Read more...

ചെറിയ ചില പദപ്രശ്നങ്ങള്‍

>> 2009 ജൂലൈ 13

കുറച്ചു വര്‍ഷം പിറകിലേക്ക് പോയി ബാല്യകൌമാരകാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രവൃത്തി തെരെഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, ഒരു പക്ഷേ ഞാന്‍ തെരെഞ്ഞെടുക്കുക പദപ്രശ്നങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന എറ്റവും രസകരവും, കൌതുകരവുമായ പ്രവൃത്തിയായിരിക്കും. പണ്ടൊക്കെ ബാലരമയിലും ബാലമംഗളത്തിലും പൂമ്പാറ്റയിലുമൊക്കെ മായാവി, ഡിങ്കന്‍, കപീഷ്, ശിക്കാരി ശംഭു ഇത്യാദികള്‍ക്ക് ശേഷം എന്റെ ശ്രദ്ധ പിന്നെ നീങ്ങിയിരുന്നത് അവയിലെ

കൊച്ച് കൊച്ച് പദപ്രശ്നങ്ങളിലേക്കാണ്. അധികം ബുദ്ധിമുട്ടിക്കാത്ത, ലളിതമായ സൂചനകള്‍ ഉള്ള, വെളുപ്പും കറുപ്പും നിറച്ച സമചതുരത്തിലുള്ള കള്ളികള്‍. അവയില്‍ പെന്‍സില്‍ കൊണ്ടെഴുതിയും മായ്ച്ചും വീണ്ടുമെഴുതിയും ഒടുവില്‍ അടുത്ത ലക്കത്തിലെ ഉത്തരങ്ങളുമായി താരതമ്യം ചെയ്തും ആശ്വാസം കൊണ്ടിരുന്ന അപൂര്‍വ്വസുന്ദരകാലം.

പിന്നെ ബാലമാസികകള്‍ ഉപേക്ഷിക്കുന്ന പ്രായമായപ്പോഴേക്കും മാതൃഭൂമി ദിനപത്രത്തില്‍ ഉള്ളതിനോടായി കമ്പം. അതു പക്ഷേ തുടക്കത്തില്‍ കുറച്ചല്പം കട്ടിയായിരുന്നു. പതുക്കെ പതുക്കെ അവയിലെനിക്കു ഒരു എണ്‍പതു ശതമാനത്തോളം ശരിയാക്കാന്‍ പറ്റുമെന്ന സ്ഥിതി വന്നു. പിന്നൊടുക്കം ഒരു ദിവസത്തെ പദപ്രശ്നം മുഴുവന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആ പേപ്പര്‍ ഞാന്‍

എടുത്തു സൂക്ഷിച്ചു വച്ചു. അതേ സമയത്തു തന്നെയായിരുന്നു അച്ഛന്‍ ഇംഗ്ലീഷ് പത്രമായ ‘ദി ഹിന്ദു’ വരുത്തി തുടങ്ങിയത്. അതിലും ദിവസേന പദപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കടിച്ചാല്‍ പോട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ മാത്രമുള്ള ആ പത്രത്തില്‍ ഈ പാവം ഞാന്‍ എങ്ങനെ പദപ്രശ്നം പൂരിപ്പിക്കാനാണ്. ങേഹെ, എങ്ങും എത്തിയില്ല. അതിലെ എന്റെ ഏറ്റവും വലിയ വിജയം കൂടിയാല്‍ ഒരു പത്തെണ്ണം പൂരിപ്പിക്കാനായി എന്നുള്ളതായിരിക്കും. മാതൃഭൂമി പിന്നീട് പതുക്കെ പദപ്രശ്നങ്ങള്‍ ഒഴിവാക്കി “സുഡൊക്കു” വിലേക്കു ചേക്കേറി, അതോ

ടെ എന്റെ മലയാള പദപ്രശ്ന കമ്പം തീര്‍ന്നു. ഇന്നും ഹിന്ദുവില്‍ എന്നും രാവിലെ ഞാന്‍ ഒന്നു എടുത്തു വച്ചു നോക്കും. വല്ലതും നടക്കുമോ എന്നറിയാന്‍. വീണ്ടും പഴയ ങേഹേ തന്നെ.

ഈയടുത്തു ഇപ്പോള്‍ എന്റെ പ്രിയ സ്നേഹിതന്‍ ജോജു അവന്റെസ്വപ്നപദ്ധതിയായ മഷിത്തണ്ടില്‍ പദപ്രശ്നങ്ങള്‍ കൂടി

ചേര്‍ത്തിരിക്കുന്നു. മഷിത്തണ്ടിന്റെ ഒരു വലിയ ആരാധകനായ ഞാന്‍ അവയെടുത്തു പ്രയോഗിക്കാന്‍ അധികം താമസം വേണ്ടി വന്നില്ല. പദപ്രശ്നങ്ങള്‍ കളിക്കുവാന്‍ മാത്രമല്ല, അവ ഉണ്ടാക്കുവാനും മഷിത്തണ്ട് മൂലം സാധ്യമാകുന്നു. അതിനാല്‍ എന്നെ പോലുള്ള പദപ്രശ്നകുതുകികള്‍ക്ക് ഇത് വളരെയധികം സഹായകരമാണ്. പക്ഷേ കളിക്കുന്നത് ജോലിയും കഴിഞ്ഞ്‌ തിരിച്ചു വീട്ടിലെത്തിയിട്ടു മാത്രമായിരിക്കണമെന്ന് മാത്രം :).


ഇപ്പോളുള്ള പദപ്രശ്നങ്ങള്‍ കളിക്കുവാന്‍ ആദ്യമായി ഇതില്‍ നമ്മള്‍ റെജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്തെന്നാല്‍ ഇതു ഒരു മത്സരമാണ്. ഈ ഇന്റെര്‍നെറ്റ് ലോകത്തിലെങ്ങുമുള്ള മലയാളികള്‍ക്ക് കളിക്കുവാന്‍ സാധിക്കുന്ന ഒരു പദപ്രശ്നമത്സരം. ഓരോ പദപ്രശ്നത്തിനും കളിച്ചു തീരുവാന്‍ ഒരു നിശ്ചിതസമയമുണ്ട്. ആ സമയത്തിനുള്ളില്‍ ആര്‍ക്കും പദപ്രശ്നം പൂരിപ്പിച്ചു ഉത്തരങ്ങള്‍ പബ്ലിഷ് ചെയ്യാവുന്നതാണ്. ഓരോ സൂചന ശരിയായി പൂരിപ്പിക്കുന്നതിന് പ്രത്യേകം പോയന്റുകള്‍ ഉണ്ട്. എല്ലാം ശരിയായി പൂരിപ്പിക്കുന്ന ആള്‍ക്ക് മുഴുവന്‍ പോയന്റും ലഭിക്കുന്നു. അതിനാല്‍ ഒരു പദപ്രശ്നത്തിന്റ നിശ്ചിത സമയത്തിന് ശേഷം ഏറ്റവും കൂടുതല്‍ പോയന്റുകള്‍ ലഭിക്കുന്നയാളാകും അതിന്റെ വിജയി, അല്ലാതെ എല്ലാം പൂരിപ്പിച്ചയാളാവണമെന്നില്ല (കാരണം അയാ‍ളുടെ ഉത്തരങ്ങളില്‍ ചിലത് തെറ്റുമാകാം). കളിച്ച്കൊണ്ടിരിക്കുന്നതിനിടെ അതുവരെ പൂരിപ്പിച്ച ഉത്തരങ്ങള്‍ സേവ് ചെയ്യാനും ഇതില്‍ സാധിക്കും. പിന്നെ നിങ്ങള്‍ക്ക് സമയം കിട്ടുമ്പോള്‍ വന്നു ലോഗിന്‍ ചെയ്തു അവ തിരിച്ചെടുത്ത് തുടര്‍ന്ന് കളിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കൂടുതല്‍ താല്പര്യവും ഒരല്പം ബുദ്ധിമുട്ടാന്‍ സമയവുമുണ്ടെങ്കില്‍ ഒരു പദപ്രശ്ന നിര്‍മ്മാതാവ് കൂടിയാകാനുള്ള സൌകര്യം മഷിത്തണ്ട് ചെയ്തു തരുന്നു. മുന്‍പ്‌ പറഞ്ഞ പോലെ നിങ്ങളുടെ സ്വന്തം പദപ്രശ്നങ്ങള്‍ ഉണ്ടാക്കാ‍ന്‍ ഇതില്‍ സാധ്യമാണ്. മഷിത്തണ്ട് പദപ്രശ്നത്തിന്റെ നിയമങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് മാത്രം.

മഷത്തണ്ടിലെ പദപ്രശ്നങ്ങള്‍ എനിക്ക് പത്രങ്ങളിലെ പദപ്രശ്നങ്ങള്‍ തരാത്ത ഒരു സുഖം തരുന്നുണ്ട്. ഒന്നാമതായി ഇതു ഒരു ദിവസത്തിന്റെ സമയപരിധിക്കുള്ളില്‍ നിന്നു പൂര്‍ത്തീകരിക്കണ്ട ഒന്നല്ല. അതിനാല്‍ തന്നെ എനിക്ക് ആലോചിക്കാന്‍ കുറേയേറെ സമയം കിട്ടുന്നു. രണ്ടാമതായി ഇത് ഒരു മത്സരമാണ്. അതിനാല്‍ പൂരിപ്പിച്ച ശേഷം ഉത്തരങ്ങള്‍ പരിശോധിച്ച് ആത്മസംതൃപ്തി അടയേണ്ട കാര്യം ഇവിടെ ഉദിക്കുന്നില്ല. പിന്നൊന്ന് ഇതിന്റെ കടുപ്പം ബാലമാസികകള്‍ക്കും പത്രങ്ങള്‍ക്കും ഇടയില്‍ നില്‍ക്കുന്നു (അത് എത്രകാലം എന്നതു കാണേണ്ടിയിരിക്കുന്നു). പിന്നെ ഇതു മലയാളത്തിലാണ്.

ഒരു സ്വപ്നം എന്‍‌ജിനീയറിങ്ങ് ഫൈനല്‍ ഇയര്‍ പ്രൊജെക്റ്റ് എന്നെ ചിന്താധാരയില്‍ നിന്ന് വളര്‍ന്ന് , ഇപ്പോള്‍ കളിക്കുവാന്‍ പദപ്രശ്നങ്ങള്‍ വരെ നല്‍കുന്ന വെബ്ബ്സൈറ്റ് എന്ന രീതിയിലേക്ക് വളര്‍ന്നത് കാണുമ്പോള്‍ ജോജുവിനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. അവന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന്‍ അവയെ ചിന്തകളും പ്രവൃത്തികളും ആക്കി മാറ്റിയിരിക്കുന്നു അവന്‍. ഫലേച്ഛയൊന്നുമില്ലാതെ കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു, മലയാളത്തിനു വേണ്ടി. അതില്‍ വല്ലപ്പോഴും സഹായിക്കാന്‍ സാധിച്ചുവെന്ന കൃഥാര്‍ത്ഥതയോടെ ഞാനും.

അപ്പൊ എന്താ നിങ്ങളും ഓരോ കൈ നൊക്കുകയല്ലേ?

Read more...

എന്റെ തൂലികാ സൌഹൃദങ്ങളുടെ ഗൃഹാതുരത

>> 2009 ജൂൺ 8

സമര്‍പ്പണം

സ്മരണകളെ ബാല്യകാലത്തില്‍ നിന്ന്‌ നീര്‍മാതളങ്ങള്‍ പൂത്ത കാലത്തേക്ക് പറത്തിവിട്ട മാധവികുട്ടിക്ക്‌.

ഈയിടയ്ക്ക് ഞാന്‍ ഹരിശങ്കറെ വിളിച്ചിരുന്നു. അവന്‍‌ എന്റെ ഒരു പഴയ കോളേജ്‌ മേറ്റും, ഹോസ്റ്റല്‍ മേറ്റും, നാട്ടുകാരനും സര്‍വ്വോപരി ഒരു നല്ല കൂട്ടുകാരനുമാണ്. അവനെ ഞാനിടയ്ക്കെപ്പോഴോ മറന്നിരുന്നു. സമയം ചോദിച്ചാല്‍ കീശയില്‍ നിന്ന് എടുത്തു കൊടുക്കുവാന്‍ കഴിഞ്ഞിരുന്ന NITC യിലെ അധ്യാപന കാലഘട്ടത്തിനു ശേഷം, “സമയമെവിടെ, സമയമെവിടെ” എന്നു അലമുറയിട്ടു കൊണ്ടിരിക്കുന്ന ഈ ഐ. ടി. കാലഘട്ടത്തിനുമിടയ്ക്കെപ്പോഴോ അവന്‍ എന്റെ സൌഹൃദവലയത്തില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നെ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ എല്ലാമെല്ലാമായ ബിനൂഷിന്റെ (ഈ ഞങ്ങള്‍ എന്നു വച്ചാല്‍ CSE-ക്കാരോ ECE-ക്കാരോ C ഹോസ്റ്റല്‍ക്കാരോ മാത്രമല്ല, ആ സമയത്ത് ജീയീസിയില്‍ പഠിച്ച എല്ലാവരുമാണ്. ബിനൂഷ് ഒരു പ്രസ്ഥാനം തന്നെയായിരുന്നു) വിവാഹത്തിനാണ് കുറെ വര്‍ഷങ്ങള്‍‌ക്ക് ശേഷം ഞങ്ങള്‍‌ കണ്ടുമുട്ടിയത്. അതിനു ശേഷം ഞങ്ങളുടെ സൌഹൃദം പഴയ പത്തരമാറ്റിന്റെതായി. ഇടയ്ക്കിടയ്ക്ക്‌ ഫോണ്‍‌ വിളിച്ചു ഞങ്ങള്‍‌ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ടിരുന്നു. അവനെ ഇന്ന് വിളിക്കാന്‍ പ്രത്യേകിച്ചൊരു കാരണമുണ്ട്‌. അവന്‍ ഞാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഒരു കാര്‍ഡ് അയച്ചിരുന്നു. അതിന്റെ മറുപടിയോ, അത് അവന്‍ കിട്ടിയതായുള്ള അറിവോ എനിക്കു ലഭിച്ചിരുന്നില്ല. അതറിയാനാണ് വിളിച്ചത്.

അതേ. നിങ്ങള്‍ ഞെട്ടണ്ട. അതൊരു പോസ്റ്റ്കാര്‍ഡ് ആണ്‍, ഇന്ത്യാ പോസ്റ്റിന്റെ അമ്പത് പൈസയുടെ പോസ്റ്റ്കാര്‍ഡ്. മെയിലുകളുടെയും മൊബൈലുകളുടെയും പ്രളയത്തിനു മുന്‍പ്‌ ഞങ്ങള്‍ പരസ്പരം കാര്‍ഡുകളയച്ചിരുന്നു. അവന്‍ മാത്രമല്ല, ഷിമ്മി, തനൂജ, ഉമ, അനില്‍(H.O.D), ശ്രീരാജ്, തോമാച്ചന്‍, എന്റെ അനുജത്തി എന്നിങ്ങനെ പോകുന്നു എന്റെ “തൂലികാസൌഹൃദങ്ങള്‍”. കത്തുകള്‍‌ക്ക് അതിന്റേതായ ഒരു സൌന്ദര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഒരു പക്ഷെ തനൂജ എഴുതിയത് പോലെ, ഒരു കത്ത് വായിക്കുമ്പോള്‍ അത് എഴുതിയ ആള്‍‌ അടുത്തു വന്നിരുന്നു വായിക്കുന്നതു പോലെ തോന്നുന്നു എന്നതിന്റെ ഭംഗിയാവാം. അല്ലെങ്കില്‍‌ ഹരി കുറിച്ചിട്ടത് പോലെ ഇ-മെയിലിന്റെ നിര്‍ജ്ജീവമായ അക്ഷരങ്ങള്‍ക്കുപരിയായി നമ്മുടെ സ്വന്തം മലയാളത്തിന്റെ മാധുര്യം പകര്‍ത്തിയെഴുതിയ കത്തുകളുടെ അവാച്യമായ അനുഭൂതിയുമാകാം. ഒരു കാലത്ത് ഞാന്‍ ഇവര്‍ക്കൊക്കെ നിരന്തരമായി കത്തുകള്‍ അയച്ചിരുന്നു.


ഞാന്‍ എറ്റവുമധികം കത്തുകളയച്ചിരിക്കുന്നത് ഷിമ്മിക്കും എന്റെ അനിയത്തിക്കുമാണ്. ഷിമ്മിയുടെ എഴുത്തുകളില്‍ മിക്കപ്പോഴും സുഹൃത്തുക്കളെ – പ്രത്യേകിച്ച് റെജിമകന്‍, സന്ദീപ്, ശ്രീകുമാര്‍, മമ്മാലി- കുറിച്ചുള്ള വിശേഷങ്ങളും, ജീവിതം-എഴുത്ത്-വായന തുടങ്ങിയവയെ പറ്റിയുള്ള തത്ത്വചിന്തകളും, അവന്റെ ഗള്‍‌ഫ് ജീവിതവും അതുയര്‍ത്തുന്ന ഗൃഹാതുരതയും നിറഞ്ഞു നിന്നിരുന്നു. ആ കത്തുകളില്‍ ഞാന്‍ എറ്റവും ഇഷ്ടപ്പെട്ടിരുന്നത് അവന്റെ ഭാഷ തന്നെയായിരുന്നു. യൂണിവേഴ്‌സിറ്റി തലങ്ങളില്‍ കഥാമത്സരങ്ങളില്‍ ഒന്നാം സമ്മാനം നേടിയുരുന്ന അവന്റെ ഭാഷയെ ഞാന്‍ എങ്ങനെ ഇഷ്‌ടപെടാതിരിക്കനാണ്. ഗള്‍ഫ് ജീവിതം അവനിലെ എഴുത്തുകാരനെ മലയാളസാഹിത്യത്തിന് നഷ്‌ടമാക്കിയോ എന്ന സംശയം മാത്രം ബാക്കി. എന്നെ എന്റെ വീട്ടിലെ വിളിപ്പേരില്‍ അഭിസംബോധന ചെയ്യുന്ന അവന്റെ ഭംഗിയുള്ള കൈപട പിന്നെ കൈകഴപ്പിന്റെ ഉച്ഛസ്ഥായില്‍ ഒഴുകി വരുന്ന വള്ളികളും പുള്ളികളുമായി പരിണമിക്കുന്നു.

ഒരു കത്തിന്റെ തുടക്കം ഇങ്ങനെയാണ് – “പിന്റു, എന്തു പറയുന്നു. ജീവിതം ആസ്വദിച്ച്, കിടന്നുറങ്ങി, നെറ്റിലും ചാറ്റിലും സമയം ചെലവഴിച്ച്‌ – മറ്റൊരു ഫോട്ടോഗ്രാഫിക് ടൂറുമായി ഈ ഊരു ചുറ്റുകയാണെന്ന് വിശ്വസിക്കട്ടെ. ഞാന്‍- മനസ്സിലെ പച്ചപ്പ് എല്ലാം വറ്റി മരുഭൂമികള്‍ രൂപപെട്ടുവരുന്ന ഈ വേളയില്‍, അത്ര സുന്ദരമല്ലാത്ത എന്റെ കൈപടയില്‍ നിനക്കു എന്തെങ്കിലും എഴുതണമെന്ന് വിചാരിക്കുന്നു. ഡേയ്.. ഒരു ബൈക്ക് വാങ്ങിയെന്ന്‌ കരുതി നീയാരു അനില്‍ അമ്പാനിയോ വല്ലപ്പോഴും contact ചെയ്യടേ..”

ബഷീറിയന്‍ സ്റ്റൈലില്‍ തുടങ്ങിയ ആ വരികള്‍ പിന്നീട് സ്വതസിദ്ധമായ ഷിമ്മന്‍ സ്റ്റൈലില്‍‌ അവസാനിക്കുന്നു. മറ്റൊരിടത്ത് – “ ചിന്തിക്കാന്‍‌ ടൈം കിട്ടുന്നതാണ് ഒരു problem എന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. ടൈം ഇല്ലെങ്കില്‍ എന്ത് ചിന്തകള്‍‌ Work+Sleep. അത് മാത്രം. ചിന്തകള്‍ കാടുകയറുമ്പോള്‍‌ മമ്മാലി പറയുന്നത് പോലെ, എന്റെ ജീവിതം നായ നക്കി എന്ന തോന്നല്‍‌ “ – എന്നെഴുതി അവന്‍ തനി തത്ത്വചിന്തകനാകുന്നു.

വേറൊരിടത്ത് – “ പിന്നെ എന്താണ് നിന്റെ future plans? MBT- യില്‍ തന്നെ? അതൊ മറ്റെന്തെങ്കിലും try ചെയ്യുന്നുണ്ടോ? 30-ആം വയസ്സില്‍ നീ എവിടെ ആകും? 35-ല്‍? 40-ല്‍? You plan it man.. Computer യുഗമല്ലേ Programming & Planning –ല്‍ നിങ്ങള്‍ പുലികളല്ലേ? ഇവിടെയൊക്കെ ആള്‍‌ക്കാര്‍ അങ്ങനെയാണ്. ഇന്ത്യാകാര്‍ പോലും.” – എന്നെഴുതി അന്ന്‌ പിച്ചവച്ച് തുടങ്ങിയ എന്റെ ഐ. ടി. ഭാവിയെ കുറിച്ചോര്‍ത്ത് അവന് ഉല്‍കണ്ഠാകുലനാകുന്നു

ഒടുവില്‍ ഷിമ്മിക്ക്‌ മാത്രം ഏഴുതാന്‍ കഴിയുന്ന ഭാഷയിലൂടെ അവന്‍‌ കത്ത്‌ ചുരുക്കുന്നു

“2004 അവസാനിക്കാന്‍‌ പോകുന്നു.

Semester Exam –കളും Assignment – കളും അവധികളുമൊന്നുമില്ലാതെ ദിനങ്ങളും രാത്രികളും മാസങ്ങളും കടന്നുപോകുന്നതറിയാതെ.

- എല്ലാം എന്തിനു വേണ്ടിയാണെന്ന് ചിലപ്പോഴൊക്കെ തോന്നും.

- ലോട്ടറിക്കാരനെ പോലെ ഒരു നല്ല നാളെ നാളെ എന്ന സ്വപ്നം.

ബോറടിക്കാതിരിക്കാനായി മാത്രം വല്ലപ്പോഴും എഴുതുക. അക്ഷരങ്ങള്‍‌ മറക്കാതിരിക്കനും”

അക്ഷരങ്ങള്‍‌ മറക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ ഷിമ്മിക്കുള്ള മറുപടി കത്ത് ഞാനെപ്പോഴോ മറന്നിരുന്നു. അവന്റെ ഗള്‍ഫിലോ ഇന്ത്യയിലോ പോസ്റ്റ് ചെയ്തിരിക്കുന്ന നീല നിറത്തിലുള്ള എയര്‍മെയിലുകളും ഇപ്പോള്‍ ലഭിക്കാറില്ല. എല്ലാ കത്തുകളിലും അവന്‍ അന്വേഷിക്കാറുള്ള റെജിമകനും, സന്ദീപനും, മമ്മാലിയും, ശ്രീകുമാരനുമൊക്കെ ലോകത്തിന്റെ നാനാ ദിക്കിലുമായിരിക്കുന്നു. ഓര്‍മ്മകള്‍ .. മനോഹരമായ ഓര്‍മ്മകള്‍ മാത്രം ബാക്കി. കൂടിവരുന്ന ജീവിതതിരക്കുക്കളും.

എന്റെ അനുജത്തിയുടെ എഴുത്തുകള്‍ രസകരമാണ്. അവള്‍ക്കു പറയനുള്ളത്ത് എപ്പോഴും കോളേജിലെ വിശേഷങ്ങളാണ്. അവളുടെ കുസൃതികളും, അച്ഛനോടും അമ്മയോടുമുള്ള കൊച്ചു കൊച്ചു പരിഭവങ്ങളും, കുറേയേറെ ഉപദേശങ്ങളുമൊക്കെയായി ഒരു റോളര്‍കോസ്റ്റര്‍ റൈഡ്. ഇംഗ്ലീഷിലും മലയാളത്തിലും ഇടകലര്‍ത്തി അവള്‍‌ എഴുതിയിരുന്നു. ഇടയ്ക്കൊക്കെ ഹിന്ദിയിലും, അത് മിക്കപ്പോഴും ഞാന്‍ ബോംബെയിലും പൂനയിലുമായിരുന്നു. ബോംബെയിലെത്തിയ ആദ്യനാളുകളില്‍‌ വല്ലാത്ത ഹൊംസിക്ക്നസ്സും പനിയും മൂലം ഒരിക്കല്‍‌ വീട്ടില്‍‌ വിളിച്ചപ്പോള്‍ എന്റെ സകല നിയന്ത്രണങ്ങളും വിട്ടു ഞാന്‍ ഒരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു. അതിനോട് ഇങ്ങനെയാണ് അവള്‍ പ്രതികരിച്ചത്.

“Dearest Dhanush Gopinaatheee.. കൊശവാ, വീപ്പകുറ്റി, ചക്കപ്പോത്തേ, ഡാഷേ .. നാണമില്ലല്ലോ വീട്ടിലേക്ക് വിളിച്ചു കരയാന്‍‌. ഫോണില്‍ തന്നെ പറയണമെന്ന് വിചാരിച്ചതാ. പിന്നെ ചെറിയൊരു സിമ്പതി. ബാബുവെള്ളേച്ഛന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ചെറിയോന്‍’‘ ആദ്യമായി മറുനാട്ടില്‍ ജീവിക്കയല്ലേ. തന്നെയൊക്കെ എന്താണെന്നോ ചെയ്യണ്ടത്. . സാറിന്റെ ഹൊസ്റ്റലില്‍ at least ഒരു മൂന്ന് മാസം താമസിപ്പിക്കണം. അപ്പൊ ശരിയായിക്കൊള്ളും” . പിന്നെ അവളുടെ കോളേജിനെ പറ്റി സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ എഴുതുന്നു. “പിന്നെ LH –ന്റെ കാര്യം മഹാപോക്കാണെന്നാണ് കേട്ടറിവ്‌. ആ മഹാദുരന്തത്തിലേക്ക് എടുത്തു ചാടാനാവും എന്റെ വിധി.” ഇന്ന് അവള്‍ ആ LH ഉമൊക്കെ കടന്നു കാര്യഗൌരവമുള്ള ഒരാളായി വിരാജികുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു.

അവളെ ഞാന്‍ കൂടുതലും അറിഞ്ഞത് എഴുത്തിലൂടെയാണ്. വഴക്കിടുന്ന കൊച്ചുകുട്ടികളായ രണ്ട് സഹോദരങ്ങള്‍ എന്നതില്‍‌ നിന്ന് കാര്യങ്ങളെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന യുവതീയുവാക്കളായി ഞങ്ങള്‍ മാറുന്ന ഒരു കാലമായിരുന്നു അത്. അതിനാല്‍‌ തന്നെ ഞങ്ങളുടെ കത്തുകള്‍ക്ക്‌ ഞങ്ങള്‍ക്കിടയിലെ സൌഹൃദത്തിനു വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. എന്റെയും അവളുടെയും സ്വഭാവത്തെ കുറിച്ചുള്ള അവളുടെ കൃത്യമായ അവലോകനം ഇങ്ങനെ പോകുന്നു. “പിന്നെ എന്തൊക്കെയുണ്ട് തന്റെ വിശേഷങ്ങള്‍. Mumbai –യിലെ Reunion ആഘോഷിച്ചു തീരും മുമ്പേ ഒരു പറിച്ചു നടല്‍‌ അല്ലേ. തന്റെ Reserved & Introvert character, which you presented before them. I feel it‘s nice. അതില്‍ ശരിക്കും ഒരു Dignity Keeping ഞാന്‍‌ ശ്രദ്ധിക്കാറുണ്ട് .-ല്‍ ഇടയ്ക്കൊക്കെ ഞാന്‍ അങ്ങനെ ആവാറുണ്ടായിരുന്നു. അപ്പോള്‍ staircase-ന്റെ താഴെനിന്നും ബാത്ത്‌റൂമിന്റെ അടുത്തുനിന്നുമൊക്കെ ഒരു കുശുകുശുപ്പ് കേള്‍ക്കാം ‘അവള്‍ക്കെന്താ പറ്റിയേ’. ഒരിക്കല്‍‌ പറഞ്ഞിട്ടുണ്ട് എന്നോട്. എന്റെ സ്വഭാവത്തിന്റെ എറ്റവും നല്ലതും ചീത്തയുമായ വശങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒരേയൊരു വ്യക്തിയാനവള്‍. ”

പിന്നെ അവളുടെ മധുരമൂറുന്ന സോപ്പിടലുകളും – “തേനല്ലെ, ചക്കരയല്ലേ, പാലല്ലേ, മുത്തല്ലേ ഒരു മൊബൈല് വാങ്ങിതാടോ. ഒന്നു സഹായിക്കടോ. ഒന്നൂല്ലേല്ലും താന്‍ കെട്ടികൊണ്ടുവരുന്ന പെണ്ണിന്റെ താലി ഉറപ്പിച്ചു കെട്ടണ്ടത് ഞാനല്ലെ” ഇത്രയും സുന്ദരമായി സോപ്പിടുന്ന ഒരു പെങ്ങളോട് എങ്ങനെയാണ് നോ എന്നു പറയുന്നത്. അവളുടെ ആ കാലത്തെ കത്തുകള്‍ എന്നെ എന്നും കോളെജിലേക്ക് മടക്കികൊണ്ടുപോയിരുന്നു. ക്രിസ്സ്മസ്സ് ഫ്രണ്ടും, ആന്വല്‍ ഡേയും, എന്നു വേണ്ട, ഹോസ്റ്റലില്ലേ വികൃതികളും, ക്ലാസ്സിലെ അടിപിടിയും പരീക്ഷാകാര്യങ്ങളുമൊക്കെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനും ആ പഴയ ജീയീസിലെ വിദ്യാര്ത്ഥിയായി മാറികൊണ്ടിരുന്നു. കത്ത് വരുന്ന ദിവസം പൊട്ടിച്ച് ആയിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ പുഞ്ചിരിക്കുന്നത് കണ്ട് എന്റെ അടുത്തിരിക്കുന്നവര്‍ ഞെട്ടാറുണ്ട്. കഴിഞ്ഞ കൊല്ലം കല്യാണം കഴിക്കാനായി എന്നെ ഉപദേശിച്ചു കൊണ്ടെഴുതിയ എഴുത്താണ് അവള്‍ എനിക്കെഴുതിയ അവസാനത്തേത്. അതിന് ‘yes’ എന്ന മറുപടിയല്ലാതെ ഒന്നും സ്വീകരിക്കില്ലെന്നവളുടെ ആഞ്‌ജയ്ക്ക് മുന്നില്‍‌ പേടിച്ച് മറുപടിയെഴുതിയില്ല. അതിനു ശേഷം അവളും എഴുതിയില്ല. അതു മൂലം ഞാന്‍ അവളുടെ കത്തെഴുതുക എന്ന മനോഹരമായ കഴിവ് നശിപ്പിച്ചു കളഞ്ഞെന്നവള്‍ പരിഭവം പറയുന്നു.

തനൂജയോടും ഉമയോടുമുള്ള എന്റെ സൌഹൃദങ്ങള്‍ ദൃഢമാകുന്നത് കോളേജിലെ അവസാന വര്‍ഷങ്ങളിലാണ്. അതുകൊണ്ടു തന്നെ കോളേജിനു ശേഷവും ഞങ്ങളുടെ സൌഹൃദം വളരെ നല്ല നിലയില്‍ ഞങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നു. ഒരു ഇന്‍‌ലന്റ്‌ നിറച്ചും വലിയ അക്ഷരങ്ങളില്‍ എഴുതി ഉമ അയക്കുന്ന എഴുത്തുകളില്‍ അക്കാലത്തെ അവളുടെ പ്രശ്നങ്ങള്‍ ഒരു മുഖ്യവിഷയമായിരുന്നു. പിന്നെ അവളുടെ കോളേജിനെ പറ്റിയുള്ള നഷ്ടബോധത്തോടെയുള്ള ഓര്‍മ്മകളും, ജീവിതവും, പ്രണയവും, സൌഹൃദങ്ങളുമൊക്കെയുണ്ടായിരുന്നു. അവള്‍ ഇന്ന് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നത് കാണുമ്പോള്‍ എനിക്കു ഒത്തിരി സന്തോഷം തോന്നുന്നു. ആ കാലങ്ങളില്‍ കത്തുകളിലൂടെയെങ്കിലും അവള്‍ക്ക് ഒരല്പം ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്നുള്ള കൃതാര്‍ത്ഥത മാത്രം എനിക്ക്.

അവള്‍ എഴുതിയിരിക്കുന്നു – “ഒരു പാട് ദൃഢ്മായിരുന്ന സൌഹൃദങ്ങളില്‍ നിന്നുപോലും വാക്കുകളും മെയിലുകളും വിരളമാകുമ്പോള്‍ ജോലിയുടെയും ജീവിതത്തിന്റെയും വിരസതയിലേക്ക് വരുന്ന നിന്റെ വാക്കുകള്‍ എത്ര ആശ്വാസദായകം. ‘എന്താണ് നിന്റെ പ്രശ്നങ്ങള്‍’ എന്ന് ചോദിക്കാന്‍ നിനക്ക് തോന്നിയില്ലേ പറഞ്ഞറിയിക്കുവാനാവില്ല ധനുഷ് അതെന്നെ എത്ര സന്തോഷിപ്പിച്ചുവെന്ന്.“

തനൂജയുടെ കത്തുകള്‍ക്ക് അവളെ പോലെ തന്നെ ഒരല്പം ദാര്‍ശനികതയുടെ അംശമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളുടേതായ ചില ശൈലികളും ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള എഴുത്തും ഒക്കെ വളരെ ഭംഗിയുള്ളതായിരുന്നു. ഞങ്ങള്‍ തമ്മില്‍ വളരെയധികമൊന്നും എഴുതിയിട്ടിലെങ്കിലും എഴുതിയവയില്‍ മിക്കതിലും വായിച്ച പുസ്തകങ്ങളെ പറ്റിയും കോളേജിനു ശേഷവുമുള്ള ജീവിതം സൌഹൃദം എന്നിവയെ പറ്റിയും ഒക്കെ ഞങ്ങള്‍ എഴുതികൊണ്ടിരുന്നു. ഇന്നും അവ എടുത്തു വച്ച് വായിക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, ഇത്രയുമധികം വായിക്കാറുള്ള സ്വന്തമായി ഒരു എഴുത്തിന്റെ ശൈലിയുള്ള ഒരാള്‍ എന്തേ കൂടുതല്‍ സാഹിത്യപരമായോ ബ്ലോഗിലോഒന്നും എഴുതാത്തെതെന്ന്. എന്റെ ഓട്ടോഗ്രാഫില്‍ തന്നെ അവള്‍ എഴുതിയിരിക്കുന്നത്; അക്ഷരലോകത്തില്‍ പിച്ച വച്ച് തുടങ്ങിയിട്ടില്ലാത്ത ഞാന്‍ ഒരു പാടൊന്നും എഴുതി വൃത്തികേടാക്കുന്നില്ല എന്നാണ്. ജീവിതത്തിലെ തിരക്കുക്കള്‍ക്കിടയില്‍ കത്തുകളില്‍ നിന്ന്‌ ഞങ്ങള്‍ ഇപ്പോള്‍ ഫോണിലേക്കും മെയിലിലേക്കും ചേക്കേറിയിരിക്കുന്നു.

അനിലും ശ്രീരാജും എന്റെ NITC കാലത്തെ സഹമുറിയന്‍‌മാരായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആദ്യം വിട്ട് പോയത് അനില്‍ ആയിരുന്നു. GATE –ന് പഠിക്കാന്‍‌. ചാത്തമംഗലത്ത്‌ നിന്ന്‌ ഞാന്‍ കോഴിക്കോട് കാരപറമ്പിലിരിക്കുന്ന അവന് കാര്‍ഡുകളയക്കും. അവന്‍‌ ഇതുപോലൊരെണ്ണം തിരിച്ചും കാച്ചി വിടും –

“dai dhanush.. (പുലിക്കുട്ടാ‍) നിനക്ക് ഞ്ന്‍ എന്താണ് എഴുതേണ്ടത്. ബിനുഷിന്റെ സ്റ്റൈലില്‍ തന്നെ തുടങ്ങാം. ഇപ്പോള്‍ സമയം 12.45 PM. നീ കരുതുന്നുണ്ടാകും ഞാന്‍ ഗേറ്റിനു പഠിക്കുകയാണെന്ന്. മണ്ണാങ്കട്ട. ” REC(NITC) യിലേക്ക് വരാനുള്ള എന്റെ ക്ഷണത്തിനോട് അവന്‍‌ ഇങ്ങനെ പ്രതികരിക്കുന്നു – “REC? അതേതാടാ സ്ഥലം? അവിടെക്കുള്ള ബസ്സ് കോഴിക്കോട് നിന്നുണ്ടോ? ഓ ഞാന്‍ ഈ പറഞ്ഞത് പിന്‍‌വലിക്കുന്നു കാരണം എന്റെ രണ്ട് ബുക്സ് അവിടെയുള്ളത് ഇപ്പോഴാണ് ഓര്‍മ്മ വന്നത്. അതെടുക്കാന്‍‌ വരുമ്പോള്‍‌ കാണാം.”

അതു കഴിഞ്ഞ്‌ ശ്രീ ഭുവനേശ്വറിന് പോയപ്പോള്‍ അതുവരെ സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയര്‍ ആകാത്ത എന്നെ ആശ്വസിച്ചു കൊണ്ടുള്ള അവന്റെ കത്തുകള്‍ എന്റെ ഏകാന്തതയിലേക്ക് പറന്നിറങ്ങിയ നന്മകളായിരുന്നു. ഒടുവില്‍‌ ഞാനും മറുനാട്ടില്‍ ഐ.ടി. സ്വപ്നങ്ങളും തേടിപ്പോയി. ഫോണിലും മെയിലിലുമൊക്കെയായി പിന്നെ പരസ്പരമുള്ള ഞങ്ങളുടെ വര്‍ത്തമാനങ്ങള്‍. ഇന്ന്‌ ഇവിടെ ആരെയെങ്കിലും ഞാന്‍ നഷ്ടപെടുന്നുണ്ടെങ്കില്‍ അതു ശ്രീയാണ്.

തോമാച്ചനുമായുള്ള ചങ്ങാത്തം പ്ലസ്സ് ടു തലത്തില്‍ തുടങ്ങിയതാണ്. പ്ലസ്സ് ടു കഴിഞ്ഞ് എന്‍‌ട്രന്‍‌സ് ഫലത്തിനുള്ള കാത്തിരിപ്പിനിടയിലാണ് ഞങ്ങള്‍ കത്തുകള്‍ എഴുതിത്തുടങ്ങിയത്. അതു പിന്നെ കോളേജിലും തുടര്‍ന്നു. ഫോണിന്റെയും മെയിലിന്റെയും ആവിര്‍ഭാവത്തോടെ അതും പിന്നെ നിന്നു. അന്നത്തെ കൌമാര മനസ്സ് എത്ര ബാലിശമായിരുന്നു. ഇപ്പോഴും ഓര്‍ക്കുന്നു ഞാന്‍, ‘അനിയത്തിപ്രാവ്’‘ സിനിമ കണ്ടതിനു ശേഷം ആ സമയത്ത് എഴുതിയ കത്തുകളില്‍ ‘സ്നേഹപൂര്‍വ്വം ധനുഷ്’‘ എന്നതിനു പകരമായി ‘ലവ് ആന്റ് ലവ് ഒണ്‍ലി ധനുഷ്’‘ എന്നു ഞാന്‍ വയ്ക്കുമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ തമാശ തോന്നുന്നു.

ആ കാലത്തെ കത്തുകള്‍ പലപ്പോഴും പല അര്‍ത്ഥതില്‍ പലര്‍ക്കും ആശ്വാസദായകങ്ങളായിരുന്നു. ഒരു മുന്തിയ സോഫ്റ്റ്‌വെയര്‍ ജോലിയില്ലാതെ പലയിടങ്ങളിലും പഠിപ്പിച്ചും, ഡിഗ്രി മാത്രം യോഗ്യത ആവശ്യമുള്ള ഏന്താണ്ട് എല്ലാ പരീക്ഷകളും എഴുതിയും നടന്നിരുന്ന സമയത്ത് ശ്രീയുടെയും തനൂജയുടെയും കത്തുകള്‍ ജീവിത്ത്തിന്റെ ആശ്വാസമായിരുന്നു. അതിലുപരി അതിന്റെ ഭാഗമായിരുന്നു. മുംബൈയിലും പൂനയിലും എത്തിയിരുന്ന എന്റെ അനുജത്തിയുടെ കത്തുകള്‍ക്കു എന്റെ മുഖത്തൊരു പുഞ്ചിരി വരുത്താനുള്ള ദിവ്യശക്തിയുണ്ടായിരുന്നു.ശ്രീയ്ക്കും, തനൂജയ്കും, ഉമയ്ക്കുമൊക്കെ മറുപ്പടി അയക്കുമ്പോള്‍ അവരെ നേരില്‍ കണ്ട് സംസാരിക്കുന്ന് ഒരു പ്രതീതിയാണ്‍ എന്നിലുളവാക്കിയിരുന്നത്. പലരുടെയും എഴുത്തിന്റെ ശൈലി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ – “ഞാനിപ്പോള്‍ LD Clerk, Postal Assistant, Bank, LIC എന്നിങ്ങനെയുള്ളത്തില്‍ Apply ചെയ്യാന്‍ ശ്രമിക്കുന്നു. ഏത് ജോലിക്കും അതിന്റേതായ ഒരു നന്മയുണ്ടല്ലോ. ജോലിക്കുപരി ഒരു നല്ല മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുകയാ‍ണ്. ഈ കൊച്ചു ജീവിതത്തില്‍‌ ഒരു പാട്‌ പേരെ സ്നേഹിച്ച് സ്നേഹിച്ച്, സ്നേഹം കൊണ്ട്‌ നമ്മുക്കു ലോകം കീഴടക്കാം,” – എന്നെഴുതിയ എന്റെ പ്രിയ നാട്ടുകാരന്‍‌ ഹരിശങ്കരന്‍‌ മറുപടി അയക്കുമെന്നു എനിയ്ക്കുറപ്പാണ്. അതിനായി ഞാന്‍ കാത്തിരിക്കുകയും ചെയ്യും.

എത്ര കാലം വേണമെങ്കിലും.

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP