വായനയുടെ വര്‍ഷം

>> 2009, ഡിസംബർ 23

ഓരോ വായനയും ഓരൊ അനുഭവമാണെന്നുള്ളത് എവിടെയോ കേട്ട ഒരു വാചകമാണ്. ആളുകള്‍ ഈ വര്‍ഷാവസാനത്തില്‍ തങ്ങളുടെ ചെയ്തികളെയും വളര്‍ച്ചയേയും മുന്‍‌നിര്‍ത്തി അടുത്ത വര്‍ഷത്തേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ഈ സമയത്ത് ഞാന്‍ എന്തിനാണ് വായനയെ കുറിച്ച് വാചാലനാകുന്നത്? അതിനുള്ള ഉത്തരമെന്തെന്നാല്‍ അടുത്ത വര്‍ഷവും ഞാന്‍ തീര്‍ച്ചയായും ചെയ്യാന്‍ തീരുമാനിച്ച ഒന്ന് എന്റെ വായനയാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനായിരിക്കും എന്റെ അടുത്ത വര്‍ഷത്തേയും അറിഞ്ഞോ അറിയാതെയോ ഉള്ള റെസല്യൂഷന്‍.

അലക്സിസ്, അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റില്‍, വായനയ്ക്കുള്ള സമയം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് വായിക്കാന്‍ അമിതമായ താല്പര്യമുള്ള ഒരാള്‍ എങ്ങിനെയെങ്കിലും അതിന് സമയം കണ്ടെത്തുമെന്നാണ്. അത്തരക്കാര്‍ക്ക് വായന ഭക്ഷണം കഴിക്കുന്നത് പോലെയാണെന്നും കഴിക്കാന്‍ കഴിഞ്ഞിലെങ്കില്‍ അവര്‍ക്ക് വിശക്കുമെന്നു അദ്ദേഹം പറയുന്നു. വളരെ ശരിയാണത്. അത്തരത്തില്‍ പെട്ടൊരുവനാകും ഞാനും. ഇന്ന് ഒരു ദിവസം എന്തെങ്കിലുമൊക്കെ വായിച്ചിലെങ്കില്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാകാറുണ്ട് ഞാന്‍. ഒരു തരം addicted ആയ അവസ്ഥ. അത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആണ് കൂടിയത്, കാരണം ഈ വര്‍ഷമാണ് ഞാന്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. അപ്പോള്‍ ഒത്തിരി സമയമുണ്ട് എന്റെ കൈയ്യില്‍, വായിക്കാനോ ഒരു അലമാരി നിറച്ച് പുസ്തകങ്ങള്‍. ചില വീക്കെന്റുകളില്‍ ടി.വി. പോലും വയ്ക്കാതെ ഞാന്‍ വായിച്ചിട്ടുണ്ട്. കക്കൂസിലും ലിഫ്റ്റിലും വച്ച് വായിച്ചിട്ടുണ്ട്. ഓഫീസിലെ സിസ്റ്റം ക്രാഷ് ആയി റീബൂട്ട് ചെയ്യുമ്പോള്‍ ഒരു എം.ടി തിരക്കഥയിലെ 3-4 സീന്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായനയുടെ വര്‍ഷമാണിത്. ഏകാന്ത വായനയുടെ ഒരു വര്‍ഷം. ഈ പോസ്റ്റ് എന്റെ വായനയെ കുറിച്ചല്ല മറിച്ച് ഞാന്‍ വായിച്ച മലയാളത്തിലെ ചില നല്ല പുസ്തകങ്ങളെ കുറിച്ചാണ്. എന്റെ ഈ ലിസ്റ്റ് നിങ്ങള്‍ക്കും സഹായകരമാവട്ടെ.


കോഫീഹൌസിന്റെ കഥ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് നമ്മള്‍ കുടിക്കാറുള്ള കാപ്പി പോലെ മധുരവും സ്വാദേറിയതുമായ ഒരു രചനയാണ്. ഈ പുസ്തകം കോഫീഹൌസിന്റെ ജീവചരിത്രമാണ്. കുത്തക സ്ഥാപനങ്ങള്‍ക്കിടയില്‍ എങ്ങനെ തൊഴിലാളികളാല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സ്ഥാപനം ഉയര്‍ന്നു വന്നു എന്ന് അതിന്റെ ആദ്യകാല നേതാക്കളിലൊരാളായ നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള നമ്മുക്ക് കാണിച്ച് തരുന്നു. അടുത്ത തവണ നിങ്ങള്‍ കോഫീ ഹൌസില്‍ കയറി കാപ്പി കുടിക്കുമ്പോല്‍ ഓര്‍ക്കുക സുഹൃത്തേ ആ കാപ്പി കൊണ്ട് തരുന്നയാള്‍ പോലും ആ സ്ഥാപനത്തിന്റെ മുതലാളിയാണ്. ചരിത്രത്തില്‍ താല്പര്യമുള്ള ആര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.


ഞാന്‍ വായിച്ച മറ്റൊരു ജീവചരിത്ര ഗ്രന്ഥം സഖാവ് ആണ്. ടി.വി.കൃഷ്ണന്‍ എഴുതിയ സഖാവ് പി. കൃഷ്ണപ്പിള്ളയുടെ ജീവചരിത്രമാണത്. ഈയെമ്മെസ്സിനും ഏ കെ ജിക്കും മുന്‍പേ കേരള രാഷ്ട്രീയചരിത്രത്തില്‍ നടന്നു മറഞ്ഞ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റാണ് സഖാവ്. അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സഖാവേയുള്ളൂ, അത് സഖാവ് പി കൃഷ്ണപ്പിള്ളയാണ്. അദ്ദേഹത്തിന്റെ സംഘാടന പാടവവും നിസ്വാര്‍ത്ഥ മനോഭാവവും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഒന്ന് പഠിച്ചെടുക്കേണ്ടത് തന്നെയാണ്. അതില്‍ വിഷയമാക്കിയിരിക്കുന്ന മറ്റൊന്ന്‍ അത്രയ്ക്കൊന്നും കേട്ടറിഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന്റെ പ്രണയവും വിവാ‍ഹവുമാണ്. ജയിലിലായിരിക്കുമ്പോള്‍ അദ്ദേഹം ഹിന്ദിയിലെഴുതിയ രഹസ്യരേഖകള്‍, തിരുവിതാകൂര്‍ ദിവാന്റെ രഹസ്യപോലീസിനെ പേടിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊടുത്ത തങ്കമ്മയെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. തന്നോടൊപ്പമുള്ള ജീവിതം വിഷമകരവും, വ്യത്യസ്തവുമായിരിക്കുമെന്ന് പറഞ്ഞ് ഒരാണും ഒരു പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചാനയിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സഖാവ് അങ്ങനെയാണ് ചെയ്തത്. പാര്‍ട്ടിക്ക് ശേഷം മാത്രമായിരുന്നു സഖാവിന് എന്തും.

നോവലുകളില്‍ ഞാന്‍ വായിച്ചത് ഉറൂബിന്റെ സുന്ദരികളും സുന്ദരിമാരും, പൊറ്റെക്കാടിന്റെ വിഷകന്യക, കൊച്ചുബാവയുടെ വൃദ്ധസദനം, കെ. പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ്. പിന്നെ ഒരു പുനര്‍വായനയായി എം.ടി യുടെ കാലം.


സുന്ദരികളും സുന്ദരിമാരും ഒരു ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ്. ഖസാക്കിനും, ആള്‍ക്കൂട്ടത്തിനും, രണ്ടാമൂഴത്തിനുമൊപ്പമാണ് അതിന്റെ സ്ഥാനം. ഒരു പക്ഷേ ഒരു കാലഘട്ടത്തിന്റെ കഥ ഇത്ര ഭംഗിയായി അനാവരണം ചെയ്യുന്ന കൃതി മലയാളത്തില്‍ വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല. മാപ്പിള ലഹള മുതല്‍ സ്വാതന്ത്ര്യാനന്തര കാലം വരെ ഒരു ഗ്രാമത്തിന്റെയും ഒരു പറ്റം ജനതയുടെയും കഥ പറയുന്നു ഉറൂബ് ഇതില്‍. ഏതര്‍ത്ഥത്തില്‍ മലയാള സാഹിത്യത്തിലെ ഒരു must read.

വിഷകന്യക
യിലൂടെ എസ്. കെ. പൊറ്റക്കാട് കാട് വെട്ടി തെളിച്ച് പൊന്നു വിളയിച്ച ഒരു ധീര ജനതയുടെ കഥ പറയുന്നു. അവര്‍ തിരുവിതാകൂര്‍ വിട്ടു മലബാറിലേക്ക് വന്നവരാണ്. ആ തരിശുഭൂമിയെ സസ്യ ശ്യാമളമാക്കാന്‍ വന്ന മനുഷ്യരെ പക്ഷേ ഭൂമി അത്ര പെട്ടന്ന് അടുപ്പിക്കുന്നില്ല. പ്രതികൂല കാലാവസ്ഥയിലും പ്രകൃതിയിലും രോഗാതുരരായി അവര്‍ ഭൂമിയോട് പോരാടികൊണ്ടിരിക്കുന്നു. ആ മനുഷ്യരുടെയും ഭൂമിയുടെയും കഥയാണ് വിഷകന്യക.

മരണത്തിന് കീഴടങ്ങും മുമ്പ് കൊച്ചുബാവ എഴുതിയ ഏറ്റവും മികച്ച സൃഷ്ടിയാണ് വൃദ്ധസദനം. രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വൃദ്ധസദനത്തിലെത്തുന്ന സിറിയക് ആന്റണി എന്ന അന്‍പത്തിയഞ്ചുകാരന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ആ വൃദ്ധസദനത്തില്‍ നടക്കുന്ന കാര്യങ്ങളും സിറിയക്കില്‍ അത് ഉണ്ടാകുന്ന പ്രയാസങ്ങളും ദുഖങ്ങളും ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പല സ്ഥലത്തും നമ്മളെ കണ്ണീരണിയിക്കുന്നു വൃദ്ധസദനം.

സൂഫി പറഞ്ഞ കഥ
ഒരു മിത്തിനെ ആധാരമാക്കിയുള്ള നോവലാണ്. പൊന്നാന്നി കടപ്പുറത്ത് വന്ന ജാറത്തിലെ ബീവി ഒരു ഹിന്ദു വീട്ടിലെ പെണ്‍കുട്ടിയാണെന്നുള്ള മിത്തില്‍ നിന്നാണ് ഈ കഥയൊരുങ്ങുന്നത്. കാര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് രാമനുണ്ണി അഴിച്ചു വിടുന്നത്. അവള്‍ ഭഗവതിയുടെ ഒരു അവതാരമാണോ എന്നു അവളുടെ കാരണവരായ ശങ്കു മേനോന്‍ ഭയക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് പീത്താന്‍ മാമൂട്ടി കച്ചവടത്തിനായി ശങ്കുമേനോന്റെ അടുത്ത് എത്തുന്നത്. കാര്‍ത്തി അയാളില്‍ ആകൃഷ്ടയാവുകയും പിന്നീട് അയാളോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്യുന്നു. കലിമ ചൊല്ലി ഇസ്ലാമായ കാര്‍ത്തിക്ക് എല്ലാ ആഗ്രഹങ്ങളും മാമൂട്ടി നിറവേറ്റി കൊടുക്കുന്നു. ഭഗവതിയുടെ ഒരമ്പലം വേണമെന്നുള്ള ആഗ്രഹം വരെ. അവിടെ നിന്നാണ് സംഭവങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുന്നത്. സൂഫി പറഞ്ഞ കഥ രാമനുണ്ണിയുടെ ആദ്യ നോവലാണ്. ഈ നോവലാണ് പ്രിയനന്ദന്റെ അടുത്ത സിനിമ.

കഥകളുടെ ഒരു കൂമ്പാരം തന്നെ ഈ വര്‍ഷം വായിച്ചു തീര്‍ന്നിരിക്കണം. ഒ. വി. വിജയന്‍, അക്ക്ബര്‍ കക്കട്ടില്‍, മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജനം, യു പി ജയരാജ്, എം. പി. നാരായണപ്പിള്ള, ഐതിഹ്യമാല. അങ്ങനെ ഒരുപാട് ഒരുപാട്. വിജയന്റെ പറയൂ ഫാദര്‍ ഗോണ്‍സാലസ്സും, നാരായണപ്പിള്ളയുടെ കള്ളനും ഒക്കെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നു. ഐതിഹ്യമാല എനിക്ക് പഴയ മിത്തുകളെ തിരിച്ചു തരുന്നു. അക്ക്ബര്‍ കക്കട്ടിലിന്റെ എല്ലാ കഥകളും എന്റെ ഭാഷയുടെ മണമുള്ളതാണ്. അതിലെ വടകര ഭാഷ എന്നെ വീണ്ടും വീണ്ടും നാട്ടിലെ ഇടവഴിയില്‍ എത്തിക്കുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന വൈശാഖന്റെ സൈലന്‍സര്‍ ആണ് ഹൃദയത്തില്‍ തട്ടിയ മറ്റൊരു കഥ. ഫ്ലാറ്റില്‍ ചെടികളെ വളര്‍ത്തിയ മനുഷ്യന്റെ കഥ പറഞ്ഞ് സുസ്മേഷ് ചന്ത്രോത്തും എന്നെ ഞെട്ടിച്ചു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍ അവരുടെ മരണത്തിന് ശേഷം വീണ്ടും വായിച്ച് ആത്മസംതൃപ്തിയടഞ്ഞു. അത്രയും ലളിതമായ സ്മരണകള്‍ എനിക്കില്ലല്ലോ!

തിരക്കഥകളില്‍ എന്റെ പ്രിയപ്പെട്ട എം.ടി., പത്മരാജന്‍, പിന്നെ ഗുല്‍മോഹര്‍ എഴുതിയ ദീദി ദാമോദരന്‍ എന്നിവരെയായിരുന്നു വായിച്ചത്. എം.ടിയുടെ ഒരു വടക്കന്‍ വീരഗാഥയും, വാരിക്കുഴിയും, ഓപ്പോളും ഒരു പുതിയ അനുഭൂതി പകര്‍ന്നു തന്നു. ഒരു ചെറുപുഞ്ചിരി എന്ന പുസ്തകം ഒരു ചെറുകഥയില്‍ നിന്ന് എങ്ങനെ ഒരു നല്ല തിരക്കഥ ഉണ്ടാക്കാമെന്ന് പഠിപ്പിച്ചു തന്നു. ഗുല്‍മോഹര്‍ എന്ന തിരക്കഥയില്‍ നിന്നും ഒത്തിരി വ്യത്യസ്തമാണ് ഗുല്‍മോഹര്‍ എന്ന സിനിമ. ഒരു സംവിധായകന്‍ ഒരു തിരക്കഥാകൃത്തിനോട് ചേരുമ്പോളാണ് സിനിമ മികച്ചതാകുന്നത് എന്നത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഗുല്‍മോഹര്‍ എന്ന സിനിമയും തിരക്കഥയും. തിരക്കഥയില്‍ രഞ്ജിത്തിന്റെ ഇന്ദുചൂഢന്‍ പോലീസിനാല്‍ പിടിക്കപ്പെട്ട് ജയിലിലെത്തുമ്പോല്‍ സിദ്ദിഖിന്റെ ഹരികൃഷ്ണന്‍ (രണ്ടു പേരും നക്സലൈറ്റുകളാണ്) താനാണ് അവനെ ഒറ്റികൊടുത്തതെന്ന് പറയുന്നുണ്ട്. അതിന്റെ കാരണമോ, രണ്ടു പേരും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഇന്ദുചൂഢനെയാണ് സ്നേഹിച്ചിരുന്നത് എന്നതാണ്. വളരെ ബാലിശമായ ഒരു സീനായിരുന്നു അത്. ഒരു പെണ്ണിനു വേണ്ടി തന്റെ സുഹൃത്തും കൂടപ്പിറപ്പെന്ന് കരുതുന്നതുമായ ഒരാളിനെ ഒറ്റുകൊടുക്കുകയെന്നത് ഒട്ടും യുക്തിക്ക് നിരക്കുന്നതല്ല, പ്രത്യേകിച്ചും ചെയ്യുന്നത് ഒരു നക്സലൈറ്റ് ആകുമ്പോള്‍. സിനിമയില്‍ അങ്ങനെയൊന്നില്ല. പകരം -“ഒത്തിരി പറയാന്‍ ബാക്കിയുണ്ട് നമുക്കിടയില്‍” എന്ന ഹരികൃഷ്ണന്റെ ഒരു വാചകം മാത്രമെ ഉള്ളൂ. അത് പ്രണയത്തെകുറിച്ചോ, രാഷ്ട്രീയത്തെ കുറിച്ചോ എന്തുമാകാം.

ഈ കൊല്ലത്തെ ആകെയുള്ള പുസ്തകവായനയല്ല ഇത്. കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. വാങ്ങിച്ചുകൂട്ടുന്ന പുസ്തകകൂട്ടങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ പ‍ാ‍ടുപെടുമ്പോള്‍ ഈ ക്രിസ്തുമസ് - പുതുവത്സര സമയത്ത് എനിക്കു അലെക്സിസ്സ് പറഞ്ഞത് പോലെ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി കൊടുക്കുമ്പോള്‍ പുസ്തകങ്ങള്‍ വാങ്ങിച്ചു കൊടുക്കൂ. അവരില്‍ നല്ല വായനാശീലം വളര്‍ത്താന്‍ ശ്രമിക്കൂ. കാരണം ഓരോ വായനയിലും നിങ്ങള്‍ കാണുന്നത് ഓരോ ലോകമാണ്, പുതിയ മനുഷ്യരാണ്.

അതിനാല്‍ വായിക്കുക, വളരുക.

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍

P.S. ചിത്രം - Andre Martins de Barros

Read more...

സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങള്‍

>> 2009, ഡിസംബർ 18

“ദി ഷൊഷാങ്ക് റിഡം‌പ്ഷന്‍” എന്ന സിനിമയില്‍ ഒരു രം‌ഗമുണ്ട്. ജയില്‍ പുള്ളിയും ലൈബ്രേറിയനുമായ ബ്രൂക്സിക്ക് പരോള്‍ ലഭിച്ചതറിഞ്ഞ് അനുമോദിക്കാന്‍ ചെല്ലുന്ന ഹേവുഡ് എന്ന തടവുകാരനെ ബ്രൂക്സി കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുന്നു. അതിനു ശേഷം ഉള്ള സീന്‍ ഇപ്രകാരമാണ്.
*****
Scene 104 :

ANDY : I just don't understand what happened in there, that's all.

HEYWOOD : Old man's crazy as a rat in a tin s***house, is what.

RED: Heywood, enough. Ain't nothing wrong with Brooksie. He's just institutionalized, that's all.

HEYWOOD: Institutionalized, my a**.

RED: Man's been here fifty years. This place is all he knows. In here,he's an important man, an educated man. A librarian. Out there, he's nothing but a used-up old con with arthritis in both hands. Couldn't even get a library card if he applied. You see what I'm saying?

FLOYD: Red, I do believe you're talking out of your a**.

RED: Believe what you want. These walls are funny. First you hate 'em, then you get used to 'em. After long enough, you get so you depend on 'em. That's "institutionalized."

JIGGER: S***. I could never get that way.

ERNIE: (softly) Say that when you been inside as long as Brooks has.

RED: Goddamn right. They send you here for life, and that's just what they take. Part that counts, anyway.

*****

റെഡ് പറയുന്ന ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് എന്ന ഇം‌ഗ്ലീഷ് വാക്കിന് മലയാളത്തില്‍ പറയുക സ്ഥാപനവല്‍ക്കരണം എന്നാകും. ഇതിന്റെ അര്‍ത്ഥം ഒരാള്‍ ഒരേ സ്ഥാപനത്തില്‍ അകപ്പെട്ട് ആ സ്ഥാപനത്തിന്റെ ചുറ്റുപാടുകളുമായി ഇണങ്ങി അവിടെ തന്നെ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുക എന്നാണ്. ആ സമയത്ത് അയാള്‍ക്ക് തന്റെ ഔദ്യോഗികപരമായ കാര്യത്തില്‍ യാതൊരു ഉയര്‍ച്ചയും കിട്ടുന്നില്ല. ബ്രൂക്സി കാലാകാലങ്ങളായി ജയിലില്‍ ലൈബ്രേറിയനായിരുന്നു. ജയിലിനു പുറത്തിറങ്ങിയാല്‍ അയാള്‍ ഒന്നുമല്ല.

ഇങ്ങനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട്, പിന്നെ രാജി വച്ച ഒരാളെ എനിക്കറിയാം. ഒരു സ്വകാര്യ ഐ. ടി. സ്ഥാപനത്തില്‍ 9 വര്‍ഷത്തോളം അയാള്‍ ജോലിയെടുത്തിരുന്നുവെങ്കിലും അവസാന കുറച്ചു വര്‍ഷങ്ങളായി അയാള്‍ ഒരു shell -ല്‍ അകപ്പെട്ടിരിക്കുകയായിരുന്നു. എന്നും ചെയ്യുന്ന ഒരേ ജോലി, യാതൊരു താല്പര്യവുമില്ലാതെ അയാള്‍ ചെയ്തു പോന്നു. പുതിയതായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നോ, എന്തെങ്കിലുമൊക്കെ പഠിക്കണമെന്നൊ ആഗ്രഹമില്ലാതെ, ഒരു ശുഷ്ക്കാന്തിയുമില്ലാതെ ജോലി ചെയ്ത് സമയം തള്ളിനീക്കിയിരുന്ന ഒരു കാ‍ലമുണ്ടായി അയാള്‍ക്ക്. അതിനാല്‍ തന്നെ ആ സ്ഥാപനത്തിനു അയാള്‍ ഒരിക്കലും ഒരു മുതല്‍ക്കൂട്ടായിരുന്നില്ല. ഒരു പക്ഷേ തന്റെ ജോലി വളരെ സുരക്ഷിതമാണെന്ന് കരുതിയത് കൊണ്ടാകാം അങ്ങനെ ഒരു shell-ല്‍ അകപ്പെട്ടത്. അതല്ലെങ്കില്‍ സ്ഥാപനം നല്കുന്ന ഒരു ഫീല്‍ ആകാം. അറിയുന്ന സഹപ്രവര്‍ത്തകര്‍, അറിയുന്ന മേലധികാരി, തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ - ഇതുകൊണ്ടൊക്കെയാവാം അങ്ങനെയൊരു ഫീല്‍ വന്നത്. തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ ഒരിക്കലും ശരിയായിരുന്നില്ല. ഒരു പക്ഷേ അയാള്‍ ആ സ്ഥാപനത്തില്‍ മാത്രമേ മോശമല്ലാതിരുന്നിട്ടുണ്ടാവുള്ളൂ. ആ “ഷൊഷാങ്കാ“വുന്ന സ്ഥാപനത്തില്‍ അയാള്‍ പുലി ആയിരുന്നിരിക്കും; അയാ‍ള്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്ന ഒരാള്‍ വരുന്നത് വരെ, അല്ലെങ്കില്‍ തന്റെ തലയ്ക്ക് മുകളില്‍ ഒരു ഡമോക്ലിസ്സിന്റെ വാള്‍ തൂങ്ങുന്നത് വരെ ‍. എന്തിനും ഏതിനും ജനം പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് അത് ഏത് നിമിഷവും സംഭവിച്ചേക്കാം.

അങ്ങനെ സംഭവിച്ച ഒരു സാഹചര്യത്തിലായിരിക്കാം അയാള്‍ രാജി വച്ചത്. അയാള്‍ രാജി വച്ചുവെന്നറിഞ്ഞ് ഞാന്‍ ഒരര്‍ത്ഥത്തില്‍ സന്തോഷിക്കേണ്ടതാണ്. ഒരു പക്ഷേ റെഡിനെ പോലെ അയാള്‍ക്കും താന്‍ വീണ്ടും ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് ആകുന്നതില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. പക്ഷേ ഞാന്‍ ഭയക്കുന്നു, അങ്ങനെ ഒന്ന് സംഭവിക്കുമോ എന്ന്. തന്റെ തൊഴിലില്‍ പാണ്ഡിത്യപരമായോ സാമ്പത്തികപരമായോ സ്ഥാനാനുബന്ധമായോ വളര്‍ച്ച മുരടിച്ച്, ഒരാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലും, ഒരു കാ‍ലത്തിനപ്പുറം ജോലി ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ആ സ്ഥാപനം ഒരാളെ പാലൂട്ടിയും തേനൂട്ടിയും വളര്‍ത്തുന്നുണ്ടാകും. അപ്പോള്‍ അയാള്‍ താനറിയാതെ സ്ഥാപനവല്‍ക്കരിക്കപെട്ടുകൊണ്ടിരിക്കുകയാണ്. റെഡ് പറഞ്ഞ പോലെ ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് ആവുകയാണ്. എന്നെങ്കിലുമൊരിക്കല്‍ ബ്രൂക്സിയെപ്പോലെ പരോള്‍ ലഭിച്ച് ലോകത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് താന്‍ ചെയ്തിരുന്നത് ഒന്നുമല്ലന്നും ലോകം ഒത്തിരി മാറിയിട്ടുണ്ടെന്നും മനസ്സിലാകുക. അന്ന്‍ ഒരു പക്ഷേ താന്‍ ചെയ്യുന്ന തൊഴിലില്‍ ലോകത്തോടപ്പം ഓടിയെത്താനായില്ലെന്നു വരും.

തന്റെ പുതിയ സ്ഥാപനത്തില്‍ അയാള്‍ ബ്രൂക്സിയെപ്പോലെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കാവുകയുള്ളൂ.

നന്ദി - ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് എന്ന പദത്തിന് സമാനമായ മലയാള വാക്ക് കണ്ടുപിടിച്ച് തന്ന സുഹൃത്തുക്കളായ പ്രസീദിനും തുഷാരക്കും.

Read more...

ഓക്കാനം

>> 2009, ഡിസംബർ 17

അവന്റെ എക്ലിപ്പ്സിലെ*
കുത്തഴിഞ്ഞ കോഡ് കണ്ടപ്പോഴാണ്
എനിക്കാദ്യമായി ഓക്കാനം വന്നത്.
അന്നാണ് ഞാന്‍
ഒരമ്മയായെന്നറിഞ്ഞത്.
കോഡുകളുടെ തലതൊട്ടമ്മ.

*എക്ലിപ്പ്സ് - സോഫ്റ്റ്വയര്‍ ഡെവലപ്പ്മെന്റിനായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം

Read more...

ബ്ലോഗ്‌ പക

>> 2009, ഡിസംബർ 11

അവള്‍ പറഞ്ഞു -
     എന്റെ ബ്ലോഗ് പോസ്റ്റില്‍
      ഒരിക്കലും കമന്റിടാത്ത
      നിന്നോടെനിക്ക് പകയാണ്
      ഒടുങ്ങാത്ത ആനപ്പക
      തണുത്തുറഞ്ഞ ഈ
      വൃശ്ചിക രാത്രിയില്‍
      സ്നേഹിച്ചു നിന്നെ
      ഞാന്‍ കൊന്നിടട്ടേ

അവന്‍ പറഞ്ഞു -
      എങ്കില്‍ ഈ രാവ്
      പുലരുമ്പോള്‍
      ഞാനാവട്ടെ
      ബ്ലോഗുലകത്തിന്‍
      ആദ്യ രക്തസാക്ഷി

Read more...

ഒറ്റ-യാനയെ കണ്ട നിമിഷത്തില്‍..

>> 2009, ഡിസംബർ 7

ഇതൊരു മറു പോസ്റ്റാണ്. പീകുട്ടിയുടെ “ഹേ.. ഒറ്റയാന്‍.. സേ ചീസ്..” എന്നതിന്റെ മറുപോസ്റ്റ്. അവളുടെ പോസ്റ്റില്‍ കമന്റിടാനായി തുടങ്ങിയതാണ്. എഴുതി വന്നപ്പോള്‍ ഞാന്‍ കരുതി ഇതൊരു പോസ്റ്റാക്കാമെന്ന്. അങ്ങനെ ജന്മമെടുത്താണിവന്‍. വയനാടന്‍ കാടുകളില്‍ ഞാന്‍ ഒറ്റയാനെ കണ്ട കഥ. അഥവാ ഒറ്റയാനയെ കണ്ട കഥ.

അന്നൊരു ലോങ്ങ് വീക്കെന്റിന്റെ തുടക്കത്തില്‍ ഒരിക്കല്‍ ഞാനും റെഡും (എന്റെ ബൈക്ക്) കൂടി നാട്ടിലോട്ട് തിരിച്ചു. നമ്മുടെ മുത്തങ്ങ വനാന്തരങ്ങളെത്താനായപ്പൊള്‍ റോഡില്‍ ഒരു ബ്ലോക്ക്. നോക്കുമ്പോള്‍ അങ്ങകലെ നില്‍ക്കുന്നു ഒരു കൊച്ചു ഒറ്റയാന്‍. കാറുകള്‍ കൂട്ടത്തോടെ നിറുത്തിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ അവന്റെ നെറ്റി മാത്രമെ എനിക്ക് കാണാനകുന്നു.ചിലര്‍ പടമൊക്കെ എടുക്കാന്‍ നോക്കുന്നുണ്ട്. ഞാന്‍ ഒന്നു പേടിച്ചു. ഒന്നാമത് ഞാന്‍ മറ്റുള്ളവരെ പോലെ കാറില്‍ അല്ല. ആ കശ്മലന്‍ വന്ന് എന്നെ ഒരു തട്ട് അങ്ങട്ട് തട്ടിയാല്‍ ഞാനും റെഡും വീരപ്പന്റെ പൊരേല്‍ കെടക്കും. പിന്നെ ഞാനാണെങ്കില്‍ വലിയ വീരവാദം മുഴക്കിയിട്ടൊക്കെയാ നാട്ടിലേക്ക് ബൈക്ക് എടുത്ത് പോന്നത്. ലോകനാര്‍കാവിലമ്മെയെ മനസ്സില്‍ ധ്യാനിച്ച് എത്ര സ്പീഡില്‍ റെഡിനെ കീച്ചിയാല്‍ അവനെ കടന്നു കിട്ടാമെന്ന് ആലോചിച്ചു. അന്നാണെങ്കില്‍ ഇന്നത്തെ പോലെ K&N എയര്‍ ഫില്‍റ്ററൊന്നും ഘടിപ്പിച്ചിട്ടില്ല. മാത്രവുമല്ല ഹിമാലയന്‍ ഒഡീസ്സിക്ക് ശേഷം പുള്ളിങ്ങ് ഒക്കെ ഒന്നു മോശമാ. ആരും ഒട്ടു മുന്നോട്ട് എടുക്കുന്നുമില്ല. ആനയെ കാണാത്ത കെഴങ്ങന്മാര്‍ ഹോണ്‍ ഒക്കെ അടിച്ച് അതിനെ പേടിപ്പിക്കുന്നുണ്ട്. എവിടെ!! ആനയ്ക്കുണ്ടോ വല്ല കൂസലും.

അപ്പൊഴതാ പിന്നില്‍ നിന്ന് ഒരു പിയാജിയൊ അപ്പേ വരുന്നു. സംഭവം ഫുള്‍ ലോഡാണ്. ഗൂഡല്ലൂരില്‍ നിന്നുമുള്ള പച്ചക്കറികളുമായി വയനാട്ടിലേക്ക് പോവുകയാണ്. ടിയാന്‍ സധൈര്യമാണ് കടന്നു വരുന്നത്, ടാറ്റായുടെ ഏസ് ആഡിലെ പോലെ നിങ്ങളുടെ സ്വന്തം കുട്ടിയാന എന്നും പറഞ്ഞോണ്ട്. അതെങ്ങാനും ആന തട്ടിയിട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എന്ത് കഴിക്കുമെന്നാലോചിച്ചു ഞാന്‍ വികാരവിജൃംഭിതനായി. അതിനാല്‍ ഞാന്‍ ആ ആട്ടൊയിലെ ആള്‍ക്കാരോട് പറഞ്ഞു

-“ചേട്ടാ മുന്നില്‍ ആനയുണ്ട്”.

അപ്പോ ചേട്ടന്‍ ഒന്ന് പുറത്തേക്ക് നോക്കിയിട്ട് -“അതിവിടുത്തെ ഫൊറസ്റ്റുകാരുടെ കുട്ടിയാനയാന്ന്. അതൊന്നും ചെയ്യില്ല, ങ്ങള് ധൈര്യായിറ്റ് പോയീന്ന്.”

ഹോ എനിക്കപ്പോഴുണ്ടായിരുന്ന ചമ്മലും ആശ്വാസവും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പതുക്കെ അപ്പേ ചേട്ടന്റെ പിന്നാ‍ലെ കുതിച്ചു. ആനയോടടുത്തപ്പോള്‍ ഞാന്‍ കണ്ടു ഒരു കൊച്ചു കുട്ടിയാനയെ, കഴുത്തില്‍ ഒരു മണിയും കാലില്‍ ഒരു ചങ്ങലയും. പാവം. ഇവനെയാണല്ലോ ഞാന്‍ പേടിച്ചു നിന്നത്. അപ്പോഴെക്കും വിനോദയാത്രക്കാര്‍ എന്റെ ധൈര്യം കണ്ടിട്ടാവണം പിറകെ വന്നു തുടങ്ങി.

എന്റെ ധൈര്യത്തിന്റെ കഥ എനിക്കു മാത്രമറിയാവുന്നത് കൊണ്ടും അവര്‍ക്ക് ഞാനും ആട്ടോ ചേട്ടനും മലയാളത്തില്‍ സംസാരിച്ചത് മനസ്സിലാവാഞ്ഞത് കൊണ്ടും ഒരു ചിരി എനിക്ക് പാസ്സാക്കാന്‍ സാധിച്ചു. ആ ചിരിയുടെ ഒരു പകുതി പുച്ഛരസവും മറുപകുതി ചമ്മല്‍ രസവും കലര്‍ന്നതായിരുന്നു

Read more...

ക്ഷോഭം

>> 2009, നവംബർ 30

പ്രണയത്തിന്റെ
നിശബ്ദമാം തലോടല്‍
ഏറ്റപ്പോള്‍
അവന്‍ ക്ഷോഭിച്ചു

അവളെന്തേ ഇന്നും വന്നില്ല
എന്നവന്‍ പരിതപിച്ചു

അവന്‍ ഒരു കാമുകനാവുന്നു

അവളോ?
അവളും ഒന്ന് ക്ഷോഭിച്ചിരുന്നെങ്കില്‍.

Read more...

നഗരത്തില്‍

>> 2009, നവംബർ 18

അവന്റെ മുഴുവന്‍ പേര് ഉമാശങ്കര്‍ കുമാര്‍ എന്നായിരുന്നു. ശങ്കര്‍ എന്ന് അവന്റെ മുതലാളി വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാണ് വിളിച്ചിരുന്നത്. മെലിഞ്ഞ ശരീരം. ഇരുനിറത്തിലുള്ള മുഖത്ത് നിറയെ വസൂരിക്കല പോലുള്ള കറുത്ത പാടുകള്‍.എങ്കിലും കണ്ണുകള്‍ തിളങ്ങി നിന്നു. എനിക്കവനുമായുള്ള പരിചയം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. അത് തുടങ്ങിയതും വളര്‍ന്നതുമെല്ലാം അവന്‍ പണിയെടുത്തിരുന്ന ബാര്‍ബര്‍ ഷാപ്പിലാണ് - മജെസ്റ്റിക്ക് ഹെയര്‍ കട്ടിംഗ് ഷോപ്പ്. ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മന്റ് കോപ്ളക്സിന്റെ അടുത്തുള്ള ജങ്ങ്ഷനിലാണ് കട. പതിനേഴാം നിലയിലെ എന്റെ വീടിന്റെ മട്ടുപാവിലിരുന്നാല്‍ ആ കടയ്ക്ക് മുന്നിലെ തിരക്കും ബഹളവുമെല്ലാം കുറേ കടുകുമണികള്‍ പോലെ കാണാം. കടുകുമണികളുടെ എണ്ണം കുറയുന്ന ചില സായം സന്ധ്യകളിലായിരുന്നു ഞാന്‍ ക്ഷൌരത്തിനായി ആ കടയിലേക്കിറങ്ങിയിരുന്നത്.

ആ ബാര്‍ബര്‍ ഷാപ്പ് ഒരിടത്തരം കട മാത്രമായിരുന്നു. മഹാനഗരത്തിന്റെ സമ്പുഷ്ടിയും അത്യാഗ്രഹവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെറിയ കട. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വെളിച്ചങ്ങളുടെയും കണ്ണാടിച്ചില്ലുകളുടെയും ധാരാളിത്തമില്ലാത്ത ഒരു നല്ല "നായീ കീ ദൂക്കാന്‍"* . എന്റെയീ പ്രായത്തിലും പദവിയിലും ഇതിലും മുന്തിയ സലൂണുകളില്‍ പോകാനുള്ള കഴിവില്ലാഞ്ഞിട്ടല്ല. അവിടെ ചെന്നിരിക്കുമ്പോഴൊക്കെ നാട്ടില്‍ ബാല്യകാലത്ത് അപ്പുണ്ണിയേട്ടന്റെ ബാര്‍ബര്‍ ഷാപ്പാണ് ഓര്‍മ്മ വരിക. അതേ വെളിച്ചവും കണ്ണാടിയും കത്രികകളും. ഗൃഹാതുരതയുടെ തള്ളിച്ചയിലാണല്ലോ നമ്മെളെല്ലാവരും ജീവിക്കുന്നത്. അതും എന്നെ പോലെ ജോലിയില്‍ നിന്നും വിരമിച്ചു ശിഷ്ടകാലം പുസ്തകങ്ങള്‍ വായിച്ച് ഏകനായി ജീവിതം തള്ളിനീക്കുമ്പോള്‍ വേറെ എന്തോര്‍ക്കാന്‍.

ശങ്കറിന്റെയും എന്റെയും സൌഹൃദം വളര്‍ന്നത് റാഫിയിലൂടെയായിരുന്നു. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തില്‍ ജനിച്ച അവനും കേരളത്തിലെ ഒരു മലയോരമേഖലയില്‍ വളര്‍ന്ന ഞാനും ഈ നഗരത്തില്‍ വച്ച് കണ്ടുമുട്ടുകയും എനിക്കറിയാവുന്ന മുറി ഹിന്ദിയില്‍ ഞാനും ഭോജ്പൂരി കലര്‍ന്ന ഹിന്ദിയില്‍ അവനും സംസാരിക്കുകയും ചെയ്തു. അതിനു നിമിത്തമായതോ അനശ്വരഗായകന്‍ മുഹമ്മദ് റാഫിയും. മുടിവെട്ടുമ്പോള്‍ അവന്‍ പാടുന്ന മൂളിപ്പാട്ടില്‍ നിന്ന് ഞാന്‍ തന്നെയാണ് ഒരിക്കല്‍ സംഭാഷണം ആരംഭിച്ചത്. എന്റെ ആദ്യത്തെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ അവന് മനസ്സിലായതേയില്ല. ഒടുവില്‍ അവന്‍ മൂളിയ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികള്‍ ഞാന്‍ പാടിയപ്പോളാണ് അവന് ഞാന്‍ പറയാനുദ്ദേശിച്ചത് അവന്റെ മൂളിപാട്ടിനെ പറ്റിയാണെന്ന് മനസ്സിലാകുന്നത്. അവിടുന്നങ്ങോട്ട് ഞങ്ങളുടെ സൌഹൃദം വളര്‍ന്നു, പഴയ മഗധരാജ്യത്തിന്റെ ഭംഗിയെ പറ്റി അവന്‍ വര്‍ണിച്ചപ്പോള്‍ ഞാന്‍ ഹൈറേഞ്ചില്‍ പെയ്യുന്ന മഴയെ പറ്റി അവന് വിശദീകരിച്ചു കൊടുത്തു. റാഫി, കിഷോര്‍, മന്നാഡേ, ലതാ മങ്കേഷ്ക്കര്‍, യേശുദാസ് തുടങ്ങിയവരുടെ പാട്ടുകള്‍ അനേകം വട്ടം മൂളിപ്പാടി. അതിനിടയില്‍ ഭാഷ ഒരിക്കലും ഒരു തടസ്സമായില്ല.

മഴയുള്ള ഒരു പ്രഭാതത്തില്‍ പാലു കൊണ്ടുവരാറുള്ള ചെറുപ്പക്കാരനാണ് ജങ്ങ്ഷനില്‍ കിടക്കുന്ന ജഡത്തെ പറ്റി പറഞ്ഞത്. ആരുടേതാണെന്നവനറിയില്ലെങ്കിലും തലയും ശരീരവും വേര്‍പ്പെട്ടാണ് അത് കിടക്കുന്നതെന്നവന്‍ പറഞ്ഞു. കണ്ടിട്ട് നേരെ വരികയാണത്രേ. തലേന്നു രാത്രി നടന്ന എതോ കള്ളുകുടി സഭയ്ക്ക് ശേഷം നടന്ന വാക്കേറ്റത്തില്‍ സംഭവിച്ചതായിരിക്കുമെന്നും പറഞ്ഞവന്‍ യാത്രയായി. ഈ 58 വയസ്സിന്റെ ജീവിതകാലത്തില്‍ അനേകം മരണങ്ങളും ജഡങ്ങളും മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഉടലും തലയും വേര്‍പ്പെട്ട ഒരു ശവശരീരം ഇതു വരെ കണ്ടിരുന്നില്ല. ആ ഒരു കൌതുകത്തിന്റെ ആവേശത്തിലാണ് അതു കാണാന്‍ ഇറങ്ങി പുറപ്പെട്ടത്.

ഒന്നേ നോക്കിയുള്ളൂ. റോഡിനോട് ചേര്‍ന്ന് കിടന്ന നടപ്പാതയില്‍ കുറുകെ കിടക്കുന്നു, കഴുത്തിന്റെയറ്റത്ത് നിന്നും ചോരയുറ്റി തീര്‍ന്നിട്ടില്ലാത്ത കബന്ധം. വേഷങ്ങളിലും കൈകാലുകളിലും ചെളി പുരണ്ട് കിടക്കുന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന പച്ച മണ്ണിന്റെ, ചോരക്കറയേറ്റ ചെളി. തൊട്ടപ്പുറത്ത് കിടക്കുന്ന തല കണ്ടപ്പോഴാണ് സകല നാഡികളും തളര്‍ന്ന് പോയത്. ശങ്കറിന്റെ ചൈതന്യയമറ്റ മുഖം മഴ പെയ്തു നനഞ്ഞ ചോരക്കറകളാല്‍ മൂടിയിരിക്കുന്നു. ചെവില്‍ നിന്ന് ചോരയൂറിയൊലിച്ചിരിക്കുന്നു. ചുറ്റും ഈച്ചകള്‍ പാറി നടപ്പുണ്ട്. കണ്ണുകള്‍ തുറിച്ചുന്തിയിരുന്നെങ്കിലും അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. കൊലപാതകമായത് കാരണമാകാം ആരും അവ ഒന്നു അടച്ചുവയ്ക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. തളര്‍ന്ന് വീഴാതിരിക്കാന്‍ ഞാന്‍ അടുത്ത് നിന്ന ആരുടേയോ കൈകളില്‍ പിടിച്ചു. അകലെ നിന്ന് കേട്ട പോലിസ് ജീപ്പിന്റെ സൈറണ്‍ അടുത്തു വന്നപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് എന്നെ താങ്ങി പിടിച്ച് റോഡിന്റെ മറ്റേയറ്റത്തുള്ള ഒരു കടയിലെ കസേരയില്‍ കൊണ്ടിരുത്തി.

ശങ്കറിന്റെ അവസാനമായി ജീവനോടെ കണ്ടത് ഒരാഴ്ച മുന്നേ ആയിരിക്കണം. വളര്‍ന്നു വന്ന കുറ്റിതാടി വടിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ അന്ന് ആ കടയില്‍ പോയത്. നേരിയ ഒരു തളര്‍ച്ച അവന്റെ മുഖത്തുണ്ടായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന്‍ ഒന്നുമില്ല എന്ന് തലയാട്ടി. അന്ന് പക്ഷേ അവന്റെ സ്ഥിരം മൂളിപ്പാട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്താണ് പാടാത്തത് എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു സുഖമില്ല എന്ന്. അതൊരു നുണയാണെന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞിരുന്നു. താടി വടിച്ചു കൊണ്ടിരുന്ന അവന്റെ കൈയ്യില്‍ കയറി പിടിച്ച് ഞാന്‍ ഒരു ജേഷ്ഠന്റെ അധികാരത്തോടെ ചോദിച്ചു -

"എന്താ കാര്യം? എന്താണെങ്കിലും പറയൂ."
"സാര്‍.. എന്നെ .. ഒരു പക്ഷേ സാറിനി കാണില്ല" - അവന്‍ പറഞ്ഞു.
"അതെന്താ, നീ തിരിച്ചു പോവുകയാണോ?" - ഞാന്‍ ചോദിച്ചു
"അല്ല"
"പിന്നെ?"
"ഒന്നുമില്ല സാര്‍, ഈ നഗരത്തില്‍ ആരും ആരേയും സ്നേഹിക്കാന്‍ പാടില്ല സാര്‍. പ്രത്യേകിച്ച് എന്നെ പോലെ ഒരു താഴ്ന്ന ജാതിക്കാരനായ ഉത്തരേന്ത്യക്കാരന്‍. സാറിനോട് തന്നെ ഇത്ര അടുക്കാന്‍ പാടില്ലായിരുന്നു" - പെട്ടെന്നാണവന്‍ പുലമ്പിയത്.

എനിക്കൊന്നും മനസ്സിലായില്ല. പിന്നെ സംസാരിച്ചത് അവന്റെ മുതലാളിയാണ്. അയാളാണ് ആ കഥ പറഞ്ഞത്. ഉമാശങ്കറിന്റെ പ്രണയത്തിന്റെ കഥ. ശങ്കര്‍ ആ ബാര്‍ബര്‍ ഷാപ്പിന് രണ്ട് പീടികയ്ക്കപ്പുറത്തുള്ള ഒരു പലചരക്ക് കടയിലെ സ്ത്രീയുമായി പ്രണയത്തിലാണെന്നും, അവള്‍ ഒരു വിധവയാണെന്നും, അവള്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നും, അവളുടെ സഹോദരനും വീട്ടുകാര്‍ക്കും ഈ ബന്ധം ഇഷ്ടമില്ലെന്നും ഒക്കെ അയാള്‍ വളരെ ചുരുക്കിയെനിക്ക് പറഞ്ഞ് തന്നു. ആ സഹോദരന്‍ ആളൊരു ലോക്കല്‍ റൌഡിയാണെന്നും, അയാളാണ് രണ്ടാഴ്ച മുന്‍പ് ഞാന്‍ മുടി വെട്ടാനായി ചെന്നപ്പോള്‍ അവിടെ വന്നു ബഹളമുണ്ടാക്കുകയും ശങ്കറിനെ കൊല്ലുമെന്ന് ഭീഷണിപ്പേടുത്തുകയും ചെയ്തതെന്ന് കൂടി മുതലാളി പറഞ്ഞ് തന്നു.

രണ്ടാഴ്ച മുന്നത്തെ ആ സംഭവത്തില്‍ ശങ്കറിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ച് ഒരുത്തന്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാണ്. എന്താണ് കാര്യം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശങ്കര്‍ പറഞ്ഞു.

"അയാള്‍ ഈ നഗരത്തില്‍, ഈ സംസ്ഥാനത്തിനു പുറത്ത് നിന്നുള്ള ആളുകളെ പണിയെടുത്ത് ജീവിക്കാന്‍ അനുവദിക്കുകയില്ലത്രേ. അവന്റെ ഈ സംസ്ഥാനത്ത് ഇവിടുത്തെ ആളുകള്‍ മാത്രം പണിയെടുത്താല്‍ മതിയെന്ന്"
"അപ്പോള്‍ ഞാനോ? ഞാനും ഒരു അന്യദേശക്കാരനല്ലെ?" - ഞാന്‍ അവന് ധൈര്യമേകാന്‍ വേണ്ടി പറഞ്ഞു.
"നിങ്ങള്‍ക്കൊന്നും കുഴപ്പമില്ല സാര്‍. ഞങ്ങളല്ലേ സാധാരണക്കാര്‍, തെരുവില്‍ കഴിയുന്നവര്‍. ഇവരെയൊക്കെ സഹിക്കേണ്ടവര്‍. നിങ്ങളൊക്കെ അങ്ങുയരത്തിലല്ലേ സാര്‍. അവനൊന്നും തൊടാന്‍ പറ്റാത്തയത്ര ഉയരത്തില്‍." - അവന്റെ മറുപടിയെന്നെ ഒത്തിരി വേദനിപ്പിച്ചുവെങ്കിലും ഒന്നും പുറമേ കാണിക്കാതെ ഞാന്‍ വീണ്ടും ചോദിച്ചു.
"നിങ്ങള്‍ക്ക് പോലീസില്‍ പറയരുതോ?"
"ഹാ!! പോലീസ്സ്!! എല്ലാവരും ഒറ്റക്കെട്ടാണ് സാര്‍. ഈ പാവം ഉത്തരേന്ത്യക്കാരന് ആരുണ്ട്. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ എന്നെ ഒരു പക്ഷേ തിരിഞ്ഞു നോക്കില്ല." അവന്റെ തൊണ്ടയിടറി.
അന്നു ആ സംഭാഷണം അധികമൊന്നും നീണ്ട് പോയില്ല. കടയിലെ തിരക്ക് കാരണം പെട്ടെന്ന് തന്നെ മുടിവെട്ടിത്തന്ന് എന്നെ അവന്‍ ഒഴിവാക്കി.

മുതലാളി പറഞ്ഞ ശങ്കറിന്റെ പ്രണയകഥ കേട്ട് അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി വാക്കുകള്‍ക്ക് പരതുമ്പോഴാണ് അവന്‍ ചോദിച്ചത്.
"പറയൂ സാര്‍. സാര്‍ ഒത്തിരി പഠിച്ച ആളല്ലേ. ഒരാളെ സ്നേഹിക്കുന്നത് കുറ്റമാണോ? അവളെ എനിക്കിഷ്ടമാണ് സാര്‍. അവളോടുള്ള സഹതാപം കൊണ്ടോ, അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ ഒന്നുമല്ല സാര്‍. ഇഷ്ടമാണവളെ എനിക്ക്. അതു കൊണ്ട് മാത്രമാണ് സാര്‍. ആ കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ് സാര്‍. പക്ഷെ അവന്‍.. അവന് ഉത്തരേന്ത്യക്കാരെ കണ്ട്കൂടാ. പ്രത്യേകിച്ചും എന്നെ പോലുള്ള പാവങ്ങളെ. പറയൂ സാര്‍. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ.. "

കോളേജില്‍ പഠിക്കുമ്പോള്‍ ഇഷ്ടപ്പെട്ടവനായ അന്യമതസ്ഥന്റെ കൂടെ വീട് വിട്ടിറങ്ങിയ ചേച്ചിയെ വെറുത്തു തുടങ്ങി, അത് തറവാടിനുണ്ടാക്കിയ നാണക്കേടില്‍ മനസ്സ് പുകഞ്ഞ്, പ്രണയത്തോടും പ്രണയിക്കുന്നവരോടും വെറുപ്പായി, അവിവാഹിതനായി കഴിയുന്ന ഞാന്‍ അവനോട് എന്ത് പറയാന്‍. പറയാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല മനസ്സില്‍. അവന്റെ തോളില്‍ ഒന്നു കൈ വച്ച്, നിറഞ്ഞ് തുടങ്ങിയ ആ കണ്ണുകള്‍ക്ക് മുഖം കൊടുക്കാതെ പൈസയും കൊടുത്ത് നിസ്സംഗനായി ഇറങ്ങി നടന്നതേയുള്ളൂ അന്ന് ഞാന്‍.

പിന്നെ മഴയില്‍ കുതിര്‍ന്ന ചേതനയറ്റ ആ മുഖമാണ് കാണുന്നത്. കസേരയില്‍ തളര്‍ന്ന് ഞാന്‍ ഇരിക്കുകയാണ്. അകലെ മഹസ്സര്‍ തയ്യറാക്കുന്ന പോലീസുകാര്‍. ഇന്‍സ്പെക്ടറെന്ന് തോന്നുന്ന ഒരാള്‍ മുതലാളിയെ ചോദ്യം ചെയ്യുന്നു. ഇടയ്ക്കൊക്കെ ആരൊക്കെയോ എന്നെ നോക്കുന്നുണ്ട്. അവന്റെ മുതലാളി കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ ആ ഇന്‍സ്പെക്ടറോട് പറഞ്ഞിട്ടുണ്ടാവാന്‍ സാധ്യതയില്ല. നഗരത്തിന്റെ നിസ്സംഗത പതുക്കെ എന്നെ ചൂഴ്ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്ക് നടന്നു. മനസ്സില്‍ ശങ്കറിന്റെ വാക്കുകള്‍ മാത്രം - " ഈ പാവത്തിനു ആരുണ്ട് സാര്‍. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ തിരിഞ്ഞു നോക്കില്ല."

വീട്ടിലെത്തിയ ഞാന്‍ അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു ആര്‍ത്തലച്ച് പൊട്ടിക്കരഞ്ഞു. അപ്പോഴും അത് പുറത്താരും കേള്‍ക്കാതിരിക്കാനായി ഒരു തലയിണ ഞാന്‍ വായോട് ചേര്‍ത്ത് വച്ചിരുന്നു.

* നായീ എന്നാല്‍ ബാര്‍ബര്‍ എന്ന് ഹിന്ദിയില്‍



പ്രബോധിനി വായനശാലയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്രസിദ്ധീകരണമായ വൈഖരിക്ക് വേണ്ടി എഴുതിയ കഥ. ആദ്യമായാണ് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരു കഥയെഴുതുന്നത്. എന്റെ പേര് നിര്‍ദ്ദേശിച്ച ജോജുവിനും, എഴുതാന്‍ ക്ഷണിച്ച പ്രബോധിനിയുടെ സംഘാടകയായ ജിന്‍സിക്കും നന്ദി.

Read more...

സമാധാനം

>> 2009, ഒക്‌ടോബർ 9

ഹോ! സമാധാനമായി
ഗാന്ധിജിയോളമില്ലെങ്കിലും
ഗാന്ധിജിയെ പ്രസംഗിച്ചാല്‍
മൂന്നാം ലോകത്തേക്ക്
കൈ നീട്ടിയാല്‍
കുറച്ചധികം നയതന്ത്രം നടത്തിയാല്‍
നല്ലൊരു നാളേക്കുള്ള പ്രതീക്ഷകള്‍
നല്‍കിയാല്‍
സമാധാനമായി.
അവിടെ മദറും മണ്ഡേലയും
യൂനുസും സൂക്കിയുമെല്ലാം
വെറും കാഴ്ചക്കാര്‍.

ഹോ! സമാധാനമായി
ഇന്നെനിക്കുറങ്ങാം
സമാധാനം കാക്കാന്‍
ലോകപോലീസുണ്ടല്ലോ

Read more...

ഋതുവിന്റെ കാലൊച്ചകള്‍

>> 2009, സെപ്റ്റംബർ 21

ഋതു ഒരു മുഴു നീള ഐ.ടി. സംബന്ധ സിനിമയോ യുവത്വത്തിന്റെ സിനിമയോ അല്ല. അതാണ് അതിന്റെ ഭാഗ്യവും. എങ്കിലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോള്‍ജി സെക്ടറില്‍ വിരാജിക്കുന്ന എമെന്‍സികളില്‍ ജോലിചെയ്യുന്ന എന്നെ പോലുള്ള ആളുകള്‍ക്ക്, ഈ കഥയില്‍ ഒരു പക്ഷെ അവര്‍ അറിയുന്ന കഥാപാത്രങ്ങളെ കണ്ടെത്താനാകും. പിന്നെ കുറച്ചല്പം സ്വപ്നങ്ങളും ഗൃഹാതുരതയും ഒപ്പം കൊണ്ടു നടക്കുന്നവര്‍ക്ക് ഇതിലെ മുഖ്യ കഥാപാത്രമായ ശരത്ത് വര്‍‌മ്മയുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനും പറ്റും.

കഥയുടെ തുടക്കത്തില്‍ ശരത്ത് മടങ്ങി വരുകയാണ്, അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക്. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, പ്രിയപ്പെട്ട കൂട്ടുകാരായ വര്‍ഷയുടെയും സണ്ണിയുടെയും അടുത്തേക്ക്. നാട്ടില്‍ ശരത്തിന്റെ നിര്‍ബന്ധത്തില്‍ അവര്‍ മൂവരും ഒരു കമ്പനിയില്‍ ചേരുന്നു. വര്‍ഷയ്ക്ക് സാമൂഹ്യസേവനത്തിന്റെയും, സണ്ണിക്ക് മ്യൂസിക്ക് ട്രൂപ്പ് നടത്താനും, ശരത്തിന് തന്റെ പുസ്തകം എഴുതാനും ഉള്ള സ്വപ്നങ്ങളെ ശരത്ത് എന്നും താലോലിച്ച് പോന്നു. ശരത്ത് മാത്രം. ഋതുഭേദങ്ങളെ പോലെ വര്‍ഷയും സണ്ണിയും മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിരുന്നു.

ശരത്ത് ഇവയൊക്കെ മനസ്സില്ലാക്കുന്നതും ഒടുവില്‍ തന്റെ സ്വപ്നങ്ങള്‍ക്കു ചിറക് മുളപ്പിക്കാന്‍ ഏകനായി യാത്രയാകുന്നതില്‍ ഋതുവിന്റെ മൂലകഥ അവസാനിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ കാണിക്കുന്നത് ശരത്ത് തങ്ങള്‍ക്ക് മാപ്പു നല്‍കിയിട്ടുണ്ടാകുമോ എന്ന കുറ്റബോധത്താല്‍ ഇരിക്കുന്ന വര്‍ഷയേയും, ശരത്തിന്റെ പുസ്തകം തുറക്കുന്ന പക്വതയാര്‍ജ്ജിച്ച സണ്ണിയേയുമാണ്. തന്റെ പുസ്തകം വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുന്നതിലൂടെ ശരത്ത് അവര്‍ക്ക് മാപ്പ് കൊടുത്തുവോ? കൊടുത്തു എന്ന് തന്നെയാണ് എന്റെ മനസ്സും പറയുന്നത്. ശരത്ത് തന്റെ പുസ്തകം തന്റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങള്‍ പങ്ക്‌വച്ചിട്ടുള്ള വര്‍ഷയ്ക്കും സണ്ണിയ്ക്കുമാണല്ലോ സമര്‍പ്പിച്ചിരിക്കുന്നത്.



ഋതുവില്‍ എനിക്കിഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ഒന്ന്‍ ഇതില്‍ വരച്ചു കാണിച്ചിരിക്കുന്ന സത്യസന്ധമായ ഐ.ടി.കഥാപാത്രങ്ങളെയാണ്. ഉദ്ദാഹരണത്തിന് അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയായ സെറിന്‍. എല്ലാ കമ്പനികളിലും കാണുന്ന സ്ഥിരം മാനേജര്‍മാരുടെ ഒരു പരിച്ഛേദമാണവര്‍. ആവശ്യമുള്ളപ്പോള്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കുകയും അല്ലാത്ത സമയത്ത് തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പ്രയ്ത്നിക്കുന്ന ഒരു typical corporate manager. പിന്നെ സണ്ണിയില്‍ കാണുന്ന പാരവയ്പ്പിന്റെ ലക്ഷണങ്ങള്‍. സെറിന്റെ കണ്ണും കാതുമായിരിക്കുന്ന അവനെപ്പോലെ എത്രപ്പേര്‍ ഈ കോര്‍പ്പറെറ്റ് ലോകത്ത്.പക്ഷേ ഐ.ടി യില്‍ ജോലി ചെയ്യുന്നവരെല്ലാവരും പാര്‍ട്ടിച്ചെയുന്നവരാണെന്നും പബ്ബില്‍ സ്ഥിരം കറങ്ങുന്നവരാണെന്നുമുള്ള ഒരു ധാരണ ഋതു പ്രകടിപ്പിക്കുണ്ടോ എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിപ്പോകുന്നു. അത് ആ ലോകത്തിന്റെ ഒരു അംശം മാത്രം.

എടുത്ത് പറയേണ്ടുന്ന മറ്റൊന്ന് ഇതിലെ സംഗീതമാണ്. പൂനിലാ മഴയും, കണ്മണിയെ പുണ്യം നീയും ഒരുക്കിയ രാഹുല്‍ രാജ് ഋതുവില്‍ എന്നെ വേറൊരു തലത്തില്‍ എത്തിക്കുന്നു. ഗായത്രി ആലപിച്ച പുലരുമോ എന്ന ഗാനം ഒരു sensual melody ആയി എന്നെ പുല്‍കുമ്പോള്‍, വേനല്‍കാറ്റില്‍ രാഹുല്‍രാജിന്റെ ശബ്ദം എന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും നല്ലനാളുകളായ ജിയീസി ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ രണ്ട് ഗാനങ്ങളിലും റഫീക്ക് അഹമ്മദ്ദിന്റെ വരികള്‍ മികച്ച നിലവാര പുലര്‍ത്തുന്നു. പുലരുമോ എന്ന ഗാനത്തില്‍ ഇണചേരലിനു ശേഷം നേരം പുലരാനാഗ്രഹിക്കാത്ത ഒരു കാമുകിയുടെ എല്ലാ വികാരങ്ങളും ആ വരികളില്‍ സാംശീകരിച്ചിരിക്കുന്നു. അതേ സമയം ചഞ്ചലം ഒരു ഏ ആര്‍ റഹ്മാന്‍ ഗാനം പോലെ പതുക്കെ, വളരെ പതുക്കെ എന്റെ സിരകളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒരു പാര്‍ട്ടി പാട്ടായി കുക്കൂ കുക്കൂ തീവണ്ടിയും.

അഭിനയത്തില്‍ വര്‍ഷയായി റിമയും ശരത്തിന്റെ ചേട്ടനായി എം.ജി ശശിയും (അടയാളങ്ങളുടെ സംവിധായകന്‍‌) പിന്നെ ഒരളവു വരെ ആസിഫിന്റെ സണ്ണിയും മുന്നില്‍ നില്‍ക്കുന്നു. അതും കഴിഞ്ഞെ നിഷാനിന്റെ ശരത്ത് വരികയുള്ളൂ. ഒരല്പം പരിചയസമ്പന്നനായ ഒരാള്‍ ആ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിലപ്പോള്‍ ചിന്തിച്ചുപോകും. ഒരു പക്ഷേ സിനിമയുടെ പുതുമയ്ക്ക് വേണ്ടിയാവും നിഷാന്‍ എന്ന നടന്‍ അനിവാര്യമായത്‌. എന്നിരുന്നാലും ഒരു മോശം പ്രകടനം എന്നു പറയാനാവില്ല.

ഷംദത്തിന്റെ ക്യാമറ ഒത്തിരി ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ജോഷ്വാ ന്യൂട്ടന്റെ തിരക്കഥയ്ക്ക് ദൃശ്യസാക്ഷാത്കാരം നല്‍കുന്നത്. ബന്ധങ്ങളുടെ ശക്തി തെളിയിക്കുന്ന രംഗങ്ങള്‍ അനവധിയാണിതില്‍. ശരത്തിന്റെയും ചേട്ടന്റെയും, ശരത്തിന്റെയും വര്‍ഷയുടെയുമൊക്കെ അത്തരത്തിലുള്ളതാണ്. അച്ഛനെയും തന്നെയും പോലെ തോറ്റുപൊകരുത് എന്നു പറയുന്ന ഒരു ഏട്ടനില്‍ നിന്നാണ് ശരത് ത്ന്നെത്തന്നെ മനസ്സിലാകുന്നത്. അതില്‍ നിന്നാണ് ശരത്തിന് തന്റെ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. ഇരുവരില്‍ ശരത്തിനോട് ഏറെ അടുത്തു നില്‍ക്കുന്നത് വര്‍ഷ തന്നെയാണ്. ശരത്ത് തന്റെതെന്ന് കരുതുന്ന വര്‍ഷ, ഒരുകാലത്ത് വര്‍ഷയും അങ്ങനെ തന്നെ കരുതിയിരുന്നു. ആ ബന്ധത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് ആദ്യം ചെല്ലാതിരുന്ന വര്‍ഷ കുറച്ച് കഴിഞ്ഞ് ശരത്തിനെ തേടി ലേക്ക്സൈഡില്‍ വരുന്നത്.

എല്ലാ മനുഷ്യരുടെയും നിസ്സഹായത വെളിപ്പെടുത്തുന്ന ഒരു രംഗമാണ് ശരത്ത് തന്റെ അച്ഛന്‍ മരിച്ചു എന്നറിഞ്ഞ് വരുന്ന സീന്‍. ഒരു താക്കോല്‍ എടുക്കാന്‍ പോയപ്പോഴെക്കും അച്ഛന്‍ മരിച്ചുവോ എന്ന നിസ്സഹായതയില്‍ നിന്ന് അത് അച്ഛനെ ഒരിക്കല്‍ വെറുത്തതിനെ പറ്റിയുള്ള ശരത്തിന്റെ കുറ്റബോധത്തിലും പരിഭ്രാന്തിയിലുമാണ് അവസാനിക്കുന്നത്. കുറച്ചു നിമിഷം മുമ്പ് വരെ നമ്മള്‍ സംസാരിച്ച ഒരാള്‍ പെട്ടെന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു പോകുമ്പോള്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമ്മക്കൊരിക്കലും പറയാനാകില്ല. ഈ ഒരു രംഗം, അഭിനയിച്ച് ഫലിപ്പിച്ചതില്‍ ഒരല്പം ബോറാണെങ്കിലും അതിന്റെ തീവ്രത എന്തുകൊണ്ടോ നമ്മളെ പിടിച്ചുലയ്ക്കും. ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പ്രതിഭയാണ് അവിടെ പ്രകടമാകുന്നത്.ഇതുകൊണ്ടൊക്കെയാണ് സംവിധായകനും തിരകഥാകൃത്തുമാണ് താരം എന്ന് പണ്ട് ശ്രീനിവാസന്‍ വിളിച്ചു പറഞ്ഞത്.

ശരത്തും തന്റെ ചുറ്റുപാടുകളുമായിട്ടുള്ള ബന്ധങ്ങളും എന്തുകൊണ്ടോ എന്നെ എന്റെ സ്വപ്നങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു. ശരത്തിനെ പോലെ എനിക്കും ഉണ്ട് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ശരത്തിനെയാകും എനിക്കവരില്‍ എറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഒരു പക്ഷേ ശരത്തിന്റെ ചേട്ടനെ പോലെ ഒരു ചേട്ടന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുള്ള യാത്ര ഞാന്‍ എന്നെ തുടങ്ങിയേനെ.

ഋതു യുവത്ത്വത്തിന്റെ സിനിമയാണോ? ഒരു പരിധി വരെ അതെ. പക്ഷെ അതിനുമപ്പുറത്ത് നമ്മള്‍ ആരാണെന്നും ഈയൊരു കാലം എങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്നും അത് മനോഹരമായി പറഞ്ഞു തരുന്നുണ്ട്. കാലം അല്ലെങ്കില്‍ ഋതു തീര്‍ച്ചയായും ഒരു കഥാപാത്രം തന്നെയാണിവിടെ. അത് ശരത്ത്, വര്‍ഷ, സണ്ണി എന്ന മൂന്നു കഥാപാത്രങ്ങളില്‍ അന്തര്‍ലീനമാണെന്ന് മാത്രം. ശരത്ത്, വര്‍ഷ, സണ്ണി - മൂന്നും മൂന്ന് ഋതുക്കള്‍ തന്നെ. ഇലപൊഴിച്ച് ശരത്തും ആര്‍ത്തലച്ച് പെയ്ത് വര്‍ഷയും വേനലിന്റെ താപമേല്‍പ്പിച്ച് സണ്ണിയും ഒരു കാലത്തെ പ്രതിനിധീകരിക്കുന്നു.

ആഗസ്റ്റ് 9 -ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ (87:22) ശ്യാമപ്രസാദ് തന്റെ സിനിമയെ പറ്റി ഇങ്ങനെ ഉപസംഹരിക്കുന്നു -
ഒരു വ്യക്തി എന്ന നിലയിലും സുഹൃത്ത്‌ എന്ന നിലയിലും, ഒരാളും മറ്റുള്ളവരും അയാളുടെ ധര്‍മ്മവും അയാളുടെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളും ഒക്കെ തമ്മിലുള്ള പൊരുത്തക്കേടുകളാണ് ‘ഋതു’
ശരത്ത് എന്ന വ്യക്തിയിലൂടെ ഈ സിനിമയെ സമീപിക്കുമ്പോള്‍ നമ്മുക്കത് മനസ്സിലാകും.

വാല്‍ക്കഷ്ണം : ബാംഗ്ലൂരില്‍ ഋതു ഇറങ്ങിയപ്പോള്‍ എന്റെ ഒരു സുഹൃത്തിനോട് അത് കണ്ടുവോ എന്നു ഞാന്‍ ചോദിച്ചു. അവള്‍ ആ ചിത്രത്തിനെ identify ചെയ്തത് the shyamaprasad movie? എന്ന മറുചോദ്യം ഉന്നയിച്ചു കൊണ്ടാണ്. അവള്‍ ഋതു കണ്ടോ എന്നെനിക്കറിയില്ല. പക്ഷേ അവള്‍ ആ ചിത്രത്തിനെ ഒരു സംവിധായക ചിത്രമായി identify ചെയ്തത് എന്നിലെ സിനിമാസ്വാദകനെ ഒത്തിരിയേറെ സന്തോഷിപ്പിച്ചു.

ഫോട്ടോ കടപ്പാട് - http://ritumovie.com/

Read more...

ഒരു തുടക്കം

>> 2009, സെപ്റ്റംബർ 17

കിനിയുമീറന്‍ തുഷാരം .


ഇത് മലയാളത്തിനു മാത്രം. പഴയ് “മൈ ഫ്രസ്ട്രേഷന്‍സ്” ബ്ലോഗ് ഞാന്‍ അടച്ചു പൂട്ടി. അതിലെ മലയാളം കഥകള്‍ ഇങ്ങോട്ട് കയറ്റി. അതേ തിയ്യതി വച്ച്.

ഇന്നലെ ഞാന്‍ ഒരു സിനിമ കണ്ടു. വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാളം സിനിമ - ഋതു. അതിലെ പുലരുമോ എന്ന ഗാനത്തിലെ വരികള്‍. എന്റെ “മുജെ രംഗ് ദെ” എന്ന ബ്ലോഗിന്റെ പേരും ഒരു സിനിമയില്‍ നിന്നായിരുന്നു - “രംഗ് ദെ ബസന്തി”. അതു എന്റെ ഇംഗ്ലീഷ് ബ്ലോഗ് ആയി തുടരും. അതിലെ എന്റെ ഈ കൊല്ലത്തെ മലയാളം പോസ്റ്റുകളും ഇതിലേക്ക് മാറ്റിയിട്ടുണ്ട്.

പുലരുമോ രാവൊഴിയുമോ
ഹരിതലതാവനിയില്‍
ഒരു കനലെരിയുന്നതോ,
ഹിമകണമെരിയുന്നതോ

അകമേ കിനിയുമീറന്‍ തുഷാരം
ഉറവായി പടരുകയായി ഇതാ..
- റഫീക്ക് അഹമ്മദ്

Read more...

വടകരയുടെ നിത്യസ്വതന്ത്രന്‍

>> 2009, സെപ്റ്റംബർ 9

കലന്തന്‍ ഹാജി അന്തരിച്ചു.

ആരാണ് കലന്തന്‍ ഹാജി എന്നു നിങ്ങള്‍ ചോദിച്ചാല്‍, ഞാന്‍ പറയും ഞങ്ങള്‍ വടകര നിയോജക-ലോകസഭാ മണ്ഡലത്തിലെ ആളുകള്‍ക്ക് അദ്ദേഹം നിത്യസ്വന്തന്ത്രനായ ഒരു മനുഷ്യനായിരുന്നു എന്ന്‌. എല്ലാ തെരഞ്ഞെടുപ്പുകളിലും വടകര മണ്ഡലത്തില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങുമായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെ സ്വതന്ത്രനായി. മിക്കപ്പോഴും കെട്ടിവച്ച കാശു പൊകുമെങ്കിലും വീണ്ടും അദ്ദേഹം മത്സരിച്ചു കൊണ്ടേയിരുന്നു. എന്നും ഇടത്തു പക്ഷത്തിന്റെ കോട്ടയായിരുന്ന വടകരയില്‍ (കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ) ഒരു പാര്‍ട്ടിയിലും കാലു കുത്താതെ വീണ്ടും വീണ്ടും മത്സരിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം, ഒരിക്കലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നില്ലെന്ന വിവരം ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞി വയ്ക്കുന്നെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. വോട്ടെടുപ്പിനെത്തിയ ഞാന്‍ അദ്ദേഹത്തിന്റെ പേര് കാണാതെ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അപേക്ഷിച്ചിരുന്നുവെന്നും എന്തോ സാങ്കേതിക കാരണങ്ങളാല്‍ അത് അയോഗ്യമായി പ്രഖ്യാപ്പിച്ചുവെന്നും ഇന്നാണ് അറിഞ്ഞത്.

കോഴിക്കോട്ടുകാര്‍ക്ക് രാമദാസ് വൈദ്യരെന്നപ്പോലെ, ഒരു പക്ഷേ അത്രത്തോളം വരില്ലെങ്കിലും, വടകരക്കാരുടെ മനസ്സില്‍ കലന്തന്‍‌ഹാജിയും മറക്കാനാവാത്ത ഒരു കഥാപാത്രം തന്നെ.

Read more...

ജഡാസ്തിത്വം

>> 2009, ജൂലൈ 30

ശവമാണ് ഞാന്‍
കൊല്ലെരുതെന്നെ ഇനിയും
ഇറച്ചിത്തുണ്ടമായി
പിച്ചിച്ചീന്തീടരുത്

ഒരു പിടി ചാരമാകാന്‍,
പാപനാശത്തില്‍ ഒഴുക്കുവാന്‍
അസ്ഥിശകലങ്ങള്‍
പിതൃതര്‍പ്പണത്തിന്
ഒരുരള ചോറ്
ബാക്കിവച്ചിടേണം, എന്നെ

മാ! നിഷാദന്മാരേ
എന്നാത്മശാന്തിക്കിനി
ഞാനെവിടെയൊക്കെ അലയേണം

~ ധനുഷ്

പ്രേരണ -
മനുഷ്യര്‍ അത്യധികം നിഷ്ഠൂരന്മാരാകുന്ന ഒരു സംഭവം.

Read more...

ചെറിയ ചില പദപ്രശ്നങ്ങള്‍

>> 2009, ജൂലൈ 13

കുറച്ചു വര്‍ഷം പിറകിലേക്ക് പോയി ബാല്യകൌമാരകാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രവൃത്തി തെരെഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, ഒരു പക്ഷേ ഞാന്‍ തെരെഞ്ഞെടുക്കുക പദപ്രശ്നങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന എറ്റവും രസകരവും, കൌതുകരവുമായ പ്രവൃത്തിയായിരിക്കും. പണ്ടൊക്കെ ബാലരമയിലും ബാലമംഗളത്തിലും പൂമ്പാറ്റയിലുമൊക്കെ മായാവി, ഡിങ്കന്‍, കപീഷ്, ശിക്കാരി ശംഭു ഇത്യാദികള്‍ക്ക് ശേഷം എന്റെ ശ്രദ്ധ പിന്നെ നീങ്ങിയിരുന്നത് അവയിലെ

കൊച്ച് കൊച്ച് പദപ്രശ്നങ്ങളിലേക്കാണ്. അധികം ബുദ്ധിമുട്ടിക്കാത്ത, ലളിതമായ സൂചനകള്‍ ഉള്ള, വെളുപ്പും കറുപ്പും നിറച്ച സമചതുരത്തിലുള്ള കള്ളികള്‍. അവയില്‍ പെന്‍സില്‍ കൊണ്ടെഴുതിയും മായ്ച്ചും വീണ്ടുമെഴുതിയും ഒടുവില്‍ അടുത്ത ലക്കത്തിലെ ഉത്തരങ്ങളുമായി താരതമ്യം ചെയ്തും ആശ്വാസം കൊണ്ടിരുന്ന അപൂര്‍വ്വസുന്ദരകാലം.

പിന്നെ ബാലമാസികകള്‍ ഉപേക്ഷിക്കുന്ന പ്രായമായപ്പോഴേക്കും മാതൃഭൂമി ദിനപത്രത്തില്‍ ഉള്ളതിനോടായി കമ്പം. അതു പക്ഷേ തുടക്കത്തില്‍ കുറച്ചല്പം കട്ടിയായിരുന്നു. പതുക്കെ പതുക്കെ അവയിലെനിക്കു ഒരു എണ്‍പതു ശതമാനത്തോളം ശരിയാക്കാന്‍ പറ്റുമെന്ന സ്ഥിതി വന്നു. പിന്നൊടുക്കം ഒരു ദിവസത്തെ പദപ്രശ്നം മുഴുവന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആ പേപ്പര്‍ ഞാന്‍

എടുത്തു സൂക്ഷിച്ചു വച്ചു. അതേ സമയത്തു തന്നെയായിരുന്നു അച്ഛന്‍ ഇംഗ്ലീഷ് പത്രമായ ‘ദി ഹിന്ദു’ വരുത്തി തുടങ്ങിയത്. അതിലും ദിവസേന പദപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കടിച്ചാല്‍ പോട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ മാത്രമുള്ള ആ പത്രത്തില്‍ ഈ പാവം ഞാന്‍ എങ്ങനെ പദപ്രശ്നം പൂരിപ്പിക്കാനാണ്. ങേഹെ, എങ്ങും എത്തിയില്ല. അതിലെ എന്റെ ഏറ്റവും വലിയ വിജയം കൂടിയാല്‍ ഒരു പത്തെണ്ണം പൂരിപ്പിക്കാനായി എന്നുള്ളതായിരിക്കും. മാതൃഭൂമി പിന്നീട് പതുക്കെ പദപ്രശ്നങ്ങള്‍ ഒഴിവാക്കി “സുഡൊക്കു” വിലേക്കു ചേക്കേറി, അതോ

ടെ എന്റെ മലയാള പദപ്രശ്ന കമ്പം തീര്‍ന്നു. ഇന്നും ഹിന്ദുവില്‍ എന്നും രാവിലെ ഞാന്‍ ഒന്നു എടുത്തു വച്ചു നോക്കും. വല്ലതും നടക്കുമോ എന്നറിയാന്‍. വീണ്ടും പഴയ ങേഹേ തന്നെ.

ഈയടുത്തു ഇപ്പോള്‍ എന്റെ പ്രിയ സ്നേഹിതന്‍ ജോജു അവന്റെസ്വപ്നപദ്ധതിയായ മഷിത്തണ്ടില്‍ പദപ്രശ്നങ്ങള്‍ കൂടി

ചേര്‍ത്തിരിക്കുന്നു. മഷിത്തണ്ടിന്റെ ഒരു വലിയ ആരാധകനായ ഞാന്‍ അവയെടുത്തു പ്രയോഗിക്കാന്‍ അധികം താമസം വേണ്ടി വന്നില്ല. പദപ്രശ്നങ്ങള്‍ കളിക്കുവാന്‍ മാത്രമല്ല, അവ ഉണ്ടാക്കുവാനും മഷിത്തണ്ട് മൂലം സാധ്യമാകുന്നു. അതിനാല്‍ എന്നെ പോലുള്ള പദപ്രശ്നകുതുകികള്‍ക്ക് ഇത് വളരെയധികം സഹായകരമാണ്. പക്ഷേ കളിക്കുന്നത് ജോലിയും കഴിഞ്ഞ്‌ തിരിച്ചു വീട്ടിലെത്തിയിട്ടു മാത്രമായിരിക്കണമെന്ന് മാത്രം :).


ഇപ്പോളുള്ള പദപ്രശ്നങ്ങള്‍ കളിക്കുവാന്‍ ആദ്യമായി ഇതില്‍ നമ്മള്‍ റെജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്തെന്നാല്‍ ഇതു ഒരു മത്സരമാണ്. ഈ ഇന്റെര്‍നെറ്റ് ലോകത്തിലെങ്ങുമുള്ള മലയാളികള്‍ക്ക് കളിക്കുവാന്‍ സാധിക്കുന്ന ഒരു പദപ്രശ്നമത്സരം. ഓരോ പദപ്രശ്നത്തിനും കളിച്ചു തീരുവാന്‍ ഒരു നിശ്ചിതസമയമുണ്ട്. ആ സമയത്തിനുള്ളില്‍ ആര്‍ക്കും പദപ്രശ്നം പൂരിപ്പിച്ചു ഉത്തരങ്ങള്‍ പബ്ലിഷ് ചെയ്യാവുന്നതാണ്. ഓരോ സൂചന ശരിയായി പൂരിപ്പിക്കുന്നതിന് പ്രത്യേകം പോയന്റുകള്‍ ഉണ്ട്. എല്ലാം ശരിയായി പൂരിപ്പിക്കുന്ന ആള്‍ക്ക് മുഴുവന്‍ പോയന്റും ലഭിക്കുന്നു. അതിനാല്‍ ഒരു പദപ്രശ്നത്തിന്റ നിശ്ചിത സമയത്തിന് ശേഷം ഏറ്റവും കൂടുതല്‍ പോയന്റുകള്‍ ലഭിക്കുന്നയാളാകും അതിന്റെ വിജയി, അല്ലാതെ എല്ലാം പൂരിപ്പിച്ചയാളാവണമെന്നില്ല (കാരണം അയാ‍ളുടെ ഉത്തരങ്ങളില്‍ ചിലത് തെറ്റുമാകാം). കളിച്ച്കൊണ്ടിരിക്കുന്നതിനിടെ അതുവരെ പൂരിപ്പിച്ച ഉത്തരങ്ങള്‍ സേവ് ചെയ്യാനും ഇതില്‍ സാധിക്കും. പിന്നെ നിങ്ങള്‍ക്ക് സമയം കിട്ടുമ്പോള്‍ വന്നു ലോഗിന്‍ ചെയ്തു അവ തിരിച്ചെടുത്ത് തുടര്‍ന്ന് കളിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കൂടുതല്‍ താല്പര്യവും ഒരല്പം ബുദ്ധിമുട്ടാന്‍ സമയവുമുണ്ടെങ്കില്‍ ഒരു പദപ്രശ്ന നിര്‍മ്മാതാവ് കൂടിയാകാനുള്ള സൌകര്യം മഷിത്തണ്ട് ചെയ്തു തരുന്നു. മുന്‍പ്‌ പറഞ്ഞ പോലെ നിങ്ങളുടെ സ്വന്തം പദപ്രശ്നങ്ങള്‍ ഉണ്ടാക്കാ‍ന്‍ ഇതില്‍ സാധ്യമാണ്. മഷിത്തണ്ട് പദപ്രശ്നത്തിന്റെ നിയമങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് മാത്രം.

മഷത്തണ്ടിലെ പദപ്രശ്നങ്ങള്‍ എനിക്ക് പത്രങ്ങളിലെ പദപ്രശ്നങ്ങള്‍ തരാത്ത ഒരു സുഖം തരുന്നുണ്ട്. ഒന്നാമതായി ഇതു ഒരു ദിവസത്തിന്റെ സമയപരിധിക്കുള്ളില്‍ നിന്നു പൂര്‍ത്തീകരിക്കണ്ട ഒന്നല്ല. അതിനാല്‍ തന്നെ എനിക്ക് ആലോചിക്കാന്‍ കുറേയേറെ സമയം കിട്ടുന്നു. രണ്ടാമതായി ഇത് ഒരു മത്സരമാണ്. അതിനാല്‍ പൂരിപ്പിച്ച ശേഷം ഉത്തരങ്ങള്‍ പരിശോധിച്ച് ആത്മസംതൃപ്തി അടയേണ്ട കാര്യം ഇവിടെ ഉദിക്കുന്നില്ല. പിന്നൊന്ന് ഇതിന്റെ കടുപ്പം ബാലമാസികകള്‍ക്കും പത്രങ്ങള്‍ക്കും ഇടയില്‍ നില്‍ക്കുന്നു (അത് എത്രകാലം എന്നതു കാണേണ്ടിയിരിക്കുന്നു). പിന്നെ ഇതു മലയാളത്തിലാണ്.

ഒരു സ്വപ്നം എന്‍‌ജിനീയറിങ്ങ് ഫൈനല്‍ ഇയര്‍ പ്രൊജെക്റ്റ് എന്നെ ചിന്താധാരയില്‍ നിന്ന് വളര്‍ന്ന് , ഇപ്പോള്‍ കളിക്കുവാന്‍ പദപ്രശ്നങ്ങള്‍ വരെ നല്‍കുന്ന വെബ്ബ്സൈറ്റ് എന്ന രീതിയിലേക്ക് വളര്‍ന്നത് കാണുമ്പോള്‍ ജോജുവിനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. അവന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന്‍ അവയെ ചിന്തകളും പ്രവൃത്തികളും ആക്കി മാറ്റിയിരിക്കുന്നു അവന്‍. ഫലേച്ഛയൊന്നുമില്ലാതെ കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു, മലയാളത്തിനു വേണ്ടി. അതില്‍ വല്ലപ്പോഴും സഹായിക്കാന്‍ സാധിച്ചുവെന്ന കൃഥാര്‍ത്ഥതയോടെ ഞാനും.

അപ്പൊ എന്താ നിങ്ങളും ഓരോ കൈ നൊക്കുകയല്ലേ?

Read more...

മറഞ്ഞു പോയീ മറ്റൊരു സൂര്യതാരകം..

>> 2009, ജൂൺ 30

മരണം വീണ്ടും രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വന്നിരിക്കുന്നു. പത്മരാജന്‍, ഭരതന്‍, ഇപ്പൊള്‍ ലോഹിതദാസും. മഴ പെയ്തു തണുക്കണ്ട ഈ ജുണ്‍ മാസത്തില്‍ മരണം എന്നും വാതില്‍ക്കല്‍ മുട്ടി പേടിപ്പിക്കുന്നു. ഒരു പക്ഷെ മഴ മാറിനിന്നതു പോലും അതിനാകാം. മാധവിക്കുട്ടി, ശോഭന പരമേശ്വരന്‍ നായര്‍, മൈക്കല്‍ ജാക്സണ്‍.. അങ്ങനെ ഒരു പാട് പേര്‍. അതില്‍ ഒരു പക്ഷെ എല്ലാവരെയും സ്തബ്ദരാക്കിയത്. ജാക്ക്സണും, ലോഹിതദാസുമാകും.


തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിനെ പോലെ, കീരിടത്തിലെ സേതുമാധവനെ പോലെ, ഭരതത്തിലെ ഗോപിനാഥനെ പോലെ, അമരത്തിലെ അച്ചൂട്ടിയെ പോലെ, ഭൂതകണ്ണാടിയിലെ വിദ്യധരനെ പോലെ, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെ പോലെയൊക്കെ ഇനി നമ്മുക്ക് കഥാപാത്രങ്ങളെ തിരശ്ശീലയില്‍ ലഭിക്കുമോ. മനസ്സില്‍ നൊമ്പരങ്ങള്‍ അവശേഷിച്ചു പോകുന്ന കഥാപാത്രങ്ങള്‍. നമ്മള്‍ അവരെ കുറിച്ചു വീണ്ടും ചിന്തിച്ചു കൊണ്ടിരിക്കുന്നു. മകന് സ്ഥിരം ജോലി ലഭിക്കാന്‍ സ്വയം മരിക്കുന്ന കാരുണ്യത്തിലെ അച്ഛന്‍ മാത്രം മതി, നമ്മളെ ഒന്നു കരയിക്കുവാന്‍. ലോഹിതദാസ് ഒരിക്കല്‍ ഒരു അഭിമുഖത്തിലോ മറ്റൊ പറഞ്ഞിരുന്നു - “സിനിമയില്‍ കാണുന്ന ഒരു കഥാപാത്രത്തിനു വേണ്ടി കണ്ണീരൊഴുക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്തു മഹത്തരമാണതെന്ന് ആ മനസ്സെന്ന് ഒന്നോര്‍ത്തു നൊക്കൂ”.

സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ഒരിക്കലും മരണമില്ലാത്ത ഒരോര്‍മ്മയായി അദ്ദേഹം എന്നു ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒന്നാലോച്ചിച്ചു പോകുകയാണ്. അദ്ദേഹം സിനിമയില്‍ ഇല്ലായിരുന്നെങ്കില്‍, മഞ്ജു വാര്യരോ, സംയുക്താവര്‍മ്മയോ, കലാഭവന്‍ മണിയോ, മീരാ ജാസ്മിന്നോ, ദിലീപോ ഒക്കെ ഇന്ന് എത്തിപെട്ടടത്തു എത്തുമായിരുന്നോ?

അര്‍പ്പിക്കുവാന്‍ എന്റെ കൈയ്യില്‍ ആദരാഞ്ജലികള്‍ മാത്രം.

ഫോട്ടോ കടപ്പാട് - വിക്കിപ്പീഡിയ

Read more...

എന്റെ തൂലികാ സൌഹൃദങ്ങളുടെ ഗൃഹാതുരത

>> 2009, ജൂൺ 8

സമര്‍പ്പണം

സ്മരണകളെ ബാല്യകാലത്തില്‍ നിന്ന്‌ നീര്‍മാതളങ്ങള്‍ പൂത്ത കാലത്തേക്ക് പറത്തിവിട്ട മാധവികുട്ടിക്ക്‌.

ഈയിടയ്ക്ക് ഞാന്‍ ഹരിശങ്കറെ വിളിച്ചിരുന്നു. അവന്‍‌ എന്റെ ഒരു പഴയ കോളേജ്‌ മേറ്റും, ഹോസ്റ്റല്‍ മേറ്റും, നാട്ടുകാരനും സര്‍വ്വോപരി ഒരു നല്ല കൂട്ടുകാരനുമാണ്. അവനെ ഞാനിടയ്ക്കെപ്പോഴോ മറന്നിരുന്നു. സമയം ചോദിച്ചാല്‍ കീശയില്‍ നിന്ന് എടുത്തു കൊടുക്കുവാന്‍ കഴിഞ്ഞിരുന്ന NITC യിലെ അധ്യാപന കാലഘട്ടത്തിനു ശേഷം, “സമയമെവിടെ, സമയമെവിടെ” എന്നു അലമുറയിട്ടു കൊണ്ടിരിക്കുന്ന ഈ ഐ. ടി. കാലഘട്ടത്തിനുമിടയ്ക്കെപ്പോഴോ അവന്‍ എന്റെ സൌഹൃദവലയത്തില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നെ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ എല്ലാമെല്ലാമായ ബിനൂഷിന്റെ (ഈ ഞങ്ങള്‍ എന്നു വച്ചാല്‍ CSE-ക്കാരോ ECE-ക്കാരോ C ഹോസ്റ്റല്‍ക്കാരോ മാത്രമല്ല, ആ സമയത്ത് ജീയീസിയില്‍ പഠിച്ച എല്ലാവരുമാണ്. ബിനൂഷ് ഒരു പ്രസ്ഥാനം തന്നെയായിരുന്നു) വിവാഹത്തിനാണ് കുറെ വര്‍ഷങ്ങള്‍‌ക്ക് ശേഷം ഞങ്ങള്‍‌ കണ്ടുമുട്ടിയത്. അതിനു ശേഷം ഞങ്ങളുടെ സൌഹൃദം പഴയ പത്തരമാറ്റിന്റെതായി. ഇടയ്ക്കിടയ്ക്ക്‌ ഫോണ്‍‌ വിളിച്ചു ഞങ്ങള്‍‌ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ടിരുന്നു. അവനെ ഇന്ന് വിളിക്കാന്‍ പ്രത്യേകിച്ചൊരു കാരണമുണ്ട്‌. അവന്‍ ഞാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഒരു കാര്‍ഡ് അയച്ചിരുന്നു. അതിന്റെ മറുപടിയോ, അത് അവന്‍ കിട്ടിയതായുള്ള അറിവോ എനിക്കു ലഭിച്ചിരുന്നില്ല. അതറിയാനാണ് വിളിച്ചത്.

അതേ. നിങ്ങള്‍ ഞെട്ടണ്ട. അതൊരു പോസ്റ്റ്കാര്‍ഡ് ആണ്‍, ഇന്ത്യാ പോസ്റ്റിന്റെ അമ്പത് പൈസയുടെ പോസ്റ്റ്കാര്‍ഡ്. മെയിലുകളുടെയും മൊബൈലുകളുടെയും പ്രളയത്തിനു മുന്‍പ്‌ ഞങ്ങള്‍ പരസ്പരം കാര്‍ഡുകളയച്ചിരുന്നു. അവന്‍ മാത്രമല്ല, ഷിമ്മി, തനൂജ, ഉമ, അനില്‍(H.O.D), ശ്രീരാജ്, തോമാച്ചന്‍, എന്റെ അനുജത്തി എന്നിങ്ങനെ പോകുന്നു എന്റെ “തൂലികാസൌഹൃദങ്ങള്‍”. കത്തുകള്‍‌ക്ക് അതിന്റേതായ ഒരു സൌന്ദര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഒരു പക്ഷെ തനൂജ എഴുതിയത് പോലെ, ഒരു കത്ത് വായിക്കുമ്പോള്‍ അത് എഴുതിയ ആള്‍‌ അടുത്തു വന്നിരുന്നു വായിക്കുന്നതു പോലെ തോന്നുന്നു എന്നതിന്റെ ഭംഗിയാവാം. അല്ലെങ്കില്‍‌ ഹരി കുറിച്ചിട്ടത് പോലെ ഇ-മെയിലിന്റെ നിര്‍ജ്ജീവമായ അക്ഷരങ്ങള്‍ക്കുപരിയായി നമ്മുടെ സ്വന്തം മലയാളത്തിന്റെ മാധുര്യം പകര്‍ത്തിയെഴുതിയ കത്തുകളുടെ അവാച്യമായ അനുഭൂതിയുമാകാം. ഒരു കാലത്ത് ഞാന്‍ ഇവര്‍ക്കൊക്കെ നിരന്തരമായി കത്തുകള്‍ അയച്ചിരുന്നു.


ഞാന്‍ എറ്റവുമധികം കത്തുകളയച്ചിരിക്കുന്നത് ഷിമ്മിക്കും എന്റെ അനിയത്തിക്കുമാണ്. ഷിമ്മിയുടെ എഴുത്തുകളില്‍ മിക്കപ്പോഴും സുഹൃത്തുക്കളെ – പ്രത്യേകിച്ച് റെജിമകന്‍, സന്ദീപ്, ശ്രീകുമാര്‍, മമ്മാലി- കുറിച്ചുള്ള വിശേഷങ്ങളും, ജീവിതം-എഴുത്ത്-വായന തുടങ്ങിയവയെ പറ്റിയുള്ള തത്ത്വചിന്തകളും, അവന്റെ ഗള്‍‌ഫ് ജീവിതവും അതുയര്‍ത്തുന്ന ഗൃഹാതുരതയും നിറഞ്ഞു നിന്നിരുന്നു. ആ കത്തുകളില്‍ ഞാന്‍ എറ്റവും ഇഷ്ടപ്പെട്ടിരുന്നത് അവന്റെ ഭാഷ തന്നെയായിരുന്നു. യൂണിവേഴ്‌സിറ്റി തലങ്ങളില്‍ കഥാമത്സരങ്ങളില്‍ ഒന്നാം സമ്മാനം നേടിയുരുന്ന അവന്റെ ഭാഷയെ ഞാന്‍ എങ്ങനെ ഇഷ്‌ടപെടാതിരിക്കനാണ്. ഗള്‍ഫ് ജീവിതം അവനിലെ എഴുത്തുകാരനെ മലയാളസാഹിത്യത്തിന് നഷ്‌ടമാക്കിയോ എന്ന സംശയം മാത്രം ബാക്കി. എന്നെ എന്റെ വീട്ടിലെ വിളിപ്പേരില്‍ അഭിസംബോധന ചെയ്യുന്ന അവന്റെ ഭംഗിയുള്ള കൈപട പിന്നെ കൈകഴപ്പിന്റെ ഉച്ഛസ്ഥായില്‍ ഒഴുകി വരുന്ന വള്ളികളും പുള്ളികളുമായി പരിണമിക്കുന്നു.

ഒരു കത്തിന്റെ തുടക്കം ഇങ്ങനെയാണ് – “പിന്റു, എന്തു പറയുന്നു. ജീവിതം ആസ്വദിച്ച്, കിടന്നുറങ്ങി, നെറ്റിലും ചാറ്റിലും സമയം ചെലവഴിച്ച്‌ – മറ്റൊരു ഫോട്ടോഗ്രാഫിക് ടൂറുമായി ഈ ഊരു ചുറ്റുകയാണെന്ന് വിശ്വസിക്കട്ടെ. ഞാന്‍- മനസ്സിലെ പച്ചപ്പ് എല്ലാം വറ്റി മരുഭൂമികള്‍ രൂപപെട്ടുവരുന്ന ഈ വേളയില്‍, അത്ര സുന്ദരമല്ലാത്ത എന്റെ കൈപടയില്‍ നിനക്കു എന്തെങ്കിലും എഴുതണമെന്ന് വിചാരിക്കുന്നു. ഡേയ്.. ഒരു ബൈക്ക് വാങ്ങിയെന്ന്‌ കരുതി നീയാരു അനില്‍ അമ്പാനിയോ വല്ലപ്പോഴും contact ചെയ്യടേ..”

ബഷീറിയന്‍ സ്റ്റൈലില്‍ തുടങ്ങിയ ആ വരികള്‍ പിന്നീട് സ്വതസിദ്ധമായ ഷിമ്മന്‍ സ്റ്റൈലില്‍‌ അവസാനിക്കുന്നു. മറ്റൊരിടത്ത് – “ ചിന്തിക്കാന്‍‌ ടൈം കിട്ടുന്നതാണ് ഒരു problem എന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. ടൈം ഇല്ലെങ്കില്‍ എന്ത് ചിന്തകള്‍‌ Work+Sleep. അത് മാത്രം. ചിന്തകള്‍ കാടുകയറുമ്പോള്‍‌ മമ്മാലി പറയുന്നത് പോലെ, എന്റെ ജീവിതം നായ നക്കി എന്ന തോന്നല്‍‌ “ – എന്നെഴുതി അവന്‍ തനി തത്ത്വചിന്തകനാകുന്നു.

വേറൊരിടത്ത് – “ പിന്നെ എന്താണ് നിന്റെ future plans? MBT- യില്‍ തന്നെ? അതൊ മറ്റെന്തെങ്കിലും try ചെയ്യുന്നുണ്ടോ? 30-ആം വയസ്സില്‍ നീ എവിടെ ആകും? 35-ല്‍? 40-ല്‍? You plan it man.. Computer യുഗമല്ലേ Programming & Planning –ല്‍ നിങ്ങള്‍ പുലികളല്ലേ? ഇവിടെയൊക്കെ ആള്‍‌ക്കാര്‍ അങ്ങനെയാണ്. ഇന്ത്യാകാര്‍ പോലും.” – എന്നെഴുതി അന്ന്‌ പിച്ചവച്ച് തുടങ്ങിയ എന്റെ ഐ. ടി. ഭാവിയെ കുറിച്ചോര്‍ത്ത് അവന് ഉല്‍കണ്ഠാകുലനാകുന്നു

ഒടുവില്‍ ഷിമ്മിക്ക്‌ മാത്രം ഏഴുതാന്‍ കഴിയുന്ന ഭാഷയിലൂടെ അവന്‍‌ കത്ത്‌ ചുരുക്കുന്നു

“2004 അവസാനിക്കാന്‍‌ പോകുന്നു.

Semester Exam –കളും Assignment – കളും അവധികളുമൊന്നുമില്ലാതെ ദിനങ്ങളും രാത്രികളും മാസങ്ങളും കടന്നുപോകുന്നതറിയാതെ.

- എല്ലാം എന്തിനു വേണ്ടിയാണെന്ന് ചിലപ്പോഴൊക്കെ തോന്നും.

- ലോട്ടറിക്കാരനെ പോലെ ഒരു നല്ല നാളെ നാളെ എന്ന സ്വപ്നം.

ബോറടിക്കാതിരിക്കാനായി മാത്രം വല്ലപ്പോഴും എഴുതുക. അക്ഷരങ്ങള്‍‌ മറക്കാതിരിക്കനും”

അക്ഷരങ്ങള്‍‌ മറക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ ഷിമ്മിക്കുള്ള മറുപടി കത്ത് ഞാനെപ്പോഴോ മറന്നിരുന്നു. അവന്റെ ഗള്‍ഫിലോ ഇന്ത്യയിലോ പോസ്റ്റ് ചെയ്തിരിക്കുന്ന നീല നിറത്തിലുള്ള എയര്‍മെയിലുകളും ഇപ്പോള്‍ ലഭിക്കാറില്ല. എല്ലാ കത്തുകളിലും അവന്‍ അന്വേഷിക്കാറുള്ള റെജിമകനും, സന്ദീപനും, മമ്മാലിയും, ശ്രീകുമാരനുമൊക്കെ ലോകത്തിന്റെ നാനാ ദിക്കിലുമായിരിക്കുന്നു. ഓര്‍മ്മകള്‍ .. മനോഹരമായ ഓര്‍മ്മകള്‍ മാത്രം ബാക്കി. കൂടിവരുന്ന ജീവിതതിരക്കുക്കളും.

എന്റെ അനുജത്തിയുടെ എഴുത്തുകള്‍ രസകരമാണ്. അവള്‍ക്കു പറയനുള്ളത്ത് എപ്പോഴും കോളേജിലെ വിശേഷങ്ങളാണ്. അവളുടെ കുസൃതികളും, അച്ഛനോടും അമ്മയോടുമുള്ള കൊച്ചു കൊച്ചു പരിഭവങ്ങളും, കുറേയേറെ ഉപദേശങ്ങളുമൊക്കെയായി ഒരു റോളര്‍കോസ്റ്റര്‍ റൈഡ്. ഇംഗ്ലീഷിലും മലയാളത്തിലും ഇടകലര്‍ത്തി അവള്‍‌ എഴുതിയിരുന്നു. ഇടയ്ക്കൊക്കെ ഹിന്ദിയിലും, അത് മിക്കപ്പോഴും ഞാന്‍ ബോംബെയിലും പൂനയിലുമായിരുന്നു. ബോംബെയിലെത്തിയ ആദ്യനാളുകളില്‍‌ വല്ലാത്ത ഹൊംസിക്ക്നസ്സും പനിയും മൂലം ഒരിക്കല്‍‌ വീട്ടില്‍‌ വിളിച്ചപ്പോള്‍ എന്റെ സകല നിയന്ത്രണങ്ങളും വിട്ടു ഞാന്‍ ഒരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു. അതിനോട് ഇങ്ങനെയാണ് അവള്‍ പ്രതികരിച്ചത്.

“Dearest Dhanush Gopinaatheee.. കൊശവാ, വീപ്പകുറ്റി, ചക്കപ്പോത്തേ, ഡാഷേ .. നാണമില്ലല്ലോ വീട്ടിലേക്ക് വിളിച്ചു കരയാന്‍‌. ഫോണില്‍ തന്നെ പറയണമെന്ന് വിചാരിച്ചതാ. പിന്നെ ചെറിയൊരു സിമ്പതി. ബാബുവെള്ളേച്ഛന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ചെറിയോന്‍’‘ ആദ്യമായി മറുനാട്ടില്‍ ജീവിക്കയല്ലേ. തന്നെയൊക്കെ എന്താണെന്നോ ചെയ്യണ്ടത്. . സാറിന്റെ ഹൊസ്റ്റലില്‍ at least ഒരു മൂന്ന് മാസം താമസിപ്പിക്കണം. അപ്പൊ ശരിയായിക്കൊള്ളും” . പിന്നെ അവളുടെ കോളേജിനെ പറ്റി സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ എഴുതുന്നു. “പിന്നെ LH –ന്റെ കാര്യം മഹാപോക്കാണെന്നാണ് കേട്ടറിവ്‌. ആ മഹാദുരന്തത്തിലേക്ക് എടുത്തു ചാടാനാവും എന്റെ വിധി.” ഇന്ന് അവള്‍ ആ LH ഉമൊക്കെ കടന്നു കാര്യഗൌരവമുള്ള ഒരാളായി വിരാജികുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു.

അവളെ ഞാന്‍ കൂടുതലും അറിഞ്ഞത് എഴുത്തിലൂടെയാണ്. വഴക്കിടുന്ന കൊച്ചുകുട്ടികളായ രണ്ട് സഹോദരങ്ങള്‍ എന്നതില്‍‌ നിന്ന് കാര്യങ്ങളെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന യുവതീയുവാക്കളായി ഞങ്ങള്‍ മാറുന്ന ഒരു കാലമായിരുന്നു അത്. അതിനാല്‍‌ തന്നെ ഞങ്ങളുടെ കത്തുകള്‍ക്ക്‌ ഞങ്ങള്‍ക്കിടയിലെ സൌഹൃദത്തിനു വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. എന്റെയും അവളുടെയും സ്വഭാവത്തെ കുറിച്ചുള്ള അവളുടെ കൃത്യമായ അവലോകനം ഇങ്ങനെ പോകുന്നു. “പിന്നെ എന്തൊക്കെയുണ്ട് തന്റെ വിശേഷങ്ങള്‍. Mumbai –യിലെ Reunion ആഘോഷിച്ചു തീരും മുമ്പേ ഒരു പറിച്ചു നടല്‍‌ അല്ലേ. തന്റെ Reserved & Introvert character, which you presented before them. I feel it‘s nice. അതില്‍ ശരിക്കും ഒരു Dignity Keeping ഞാന്‍‌ ശ്രദ്ധിക്കാറുണ്ട് .-ല്‍ ഇടയ്ക്കൊക്കെ ഞാന്‍ അങ്ങനെ ആവാറുണ്ടായിരുന്നു. അപ്പോള്‍ staircase-ന്റെ താഴെനിന്നും ബാത്ത്‌റൂമിന്റെ അടുത്തുനിന്നുമൊക്കെ ഒരു കുശുകുശുപ്പ് കേള്‍ക്കാം ‘അവള്‍ക്കെന്താ പറ്റിയേ’. ഒരിക്കല്‍‌ പറഞ്ഞിട്ടുണ്ട് എന്നോട്. എന്റെ സ്വഭാവത്തിന്റെ എറ്റവും നല്ലതും ചീത്തയുമായ വശങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒരേയൊരു വ്യക്തിയാനവള്‍. ”

പിന്നെ അവളുടെ മധുരമൂറുന്ന സോപ്പിടലുകളും – “തേനല്ലെ, ചക്കരയല്ലേ, പാലല്ലേ, മുത്തല്ലേ ഒരു മൊബൈല് വാങ്ങിതാടോ. ഒന്നു സഹായിക്കടോ. ഒന്നൂല്ലേല്ലും താന്‍ കെട്ടികൊണ്ടുവരുന്ന പെണ്ണിന്റെ താലി ഉറപ്പിച്ചു കെട്ടണ്ടത് ഞാനല്ലെ” ഇത്രയും സുന്ദരമായി സോപ്പിടുന്ന ഒരു പെങ്ങളോട് എങ്ങനെയാണ് നോ എന്നു പറയുന്നത്. അവളുടെ ആ കാലത്തെ കത്തുകള്‍ എന്നെ എന്നും കോളെജിലേക്ക് മടക്കികൊണ്ടുപോയിരുന്നു. ക്രിസ്സ്മസ്സ് ഫ്രണ്ടും, ആന്വല്‍ ഡേയും, എന്നു വേണ്ട, ഹോസ്റ്റലില്ലേ വികൃതികളും, ക്ലാസ്സിലെ അടിപിടിയും പരീക്ഷാകാര്യങ്ങളുമൊക്കെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനും ആ പഴയ ജീയീസിലെ വിദ്യാര്ത്ഥിയായി മാറികൊണ്ടിരുന്നു. കത്ത് വരുന്ന ദിവസം പൊട്ടിച്ച് ആയിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ പുഞ്ചിരിക്കുന്നത് കണ്ട് എന്റെ അടുത്തിരിക്കുന്നവര്‍ ഞെട്ടാറുണ്ട്. കഴിഞ്ഞ കൊല്ലം കല്യാണം കഴിക്കാനായി എന്നെ ഉപദേശിച്ചു കൊണ്ടെഴുതിയ എഴുത്താണ് അവള്‍ എനിക്കെഴുതിയ അവസാനത്തേത്. അതിന് ‘yes’ എന്ന മറുപടിയല്ലാതെ ഒന്നും സ്വീകരിക്കില്ലെന്നവളുടെ ആഞ്‌ജയ്ക്ക് മുന്നില്‍‌ പേടിച്ച് മറുപടിയെഴുതിയില്ല. അതിനു ശേഷം അവളും എഴുതിയില്ല. അതു മൂലം ഞാന്‍ അവളുടെ കത്തെഴുതുക എന്ന മനോഹരമായ കഴിവ് നശിപ്പിച്ചു കളഞ്ഞെന്നവള്‍ പരിഭവം പറയുന്നു.

തനൂജയോടും ഉമയോടുമുള്ള എന്റെ സൌഹൃദങ്ങള്‍ ദൃഢമാകുന്നത് കോളേജിലെ അവസാന വര്‍ഷങ്ങളിലാണ്. അതുകൊണ്ടു തന്നെ കോളേജിനു ശേഷവും ഞങ്ങളുടെ സൌഹൃദം വളരെ നല്ല നിലയില്‍ ഞങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നു. ഒരു ഇന്‍‌ലന്റ്‌ നിറച്ചും വലിയ അക്ഷരങ്ങളില്‍ എഴുതി ഉമ അയക്കുന്ന എഴുത്തുകളില്‍ അക്കാലത്തെ അവളുടെ പ്രശ്നങ്ങള്‍ ഒരു മുഖ്യവിഷയമായിരുന്നു. പിന്നെ അവളുടെ കോളേജിനെ പറ്റിയുള്ള നഷ്ടബോധത്തോടെയുള്ള ഓര്‍മ്മകളും, ജീവിതവും, പ്രണയവും, സൌഹൃദങ്ങളുമൊക്കെയുണ്ടായിരുന്നു. അവള്‍ ഇന്ന് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നത് കാണുമ്പോള്‍ എനിക്കു ഒത്തിരി സന്തോഷം തോന്നുന്നു. ആ കാലങ്ങളില്‍ കത്തുകളിലൂടെയെങ്കിലും അവള്‍ക്ക് ഒരല്പം ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്നുള്ള കൃതാര്‍ത്ഥത മാത്രം എനിക്ക്.

അവള്‍ എഴുതിയിരിക്കുന്നു – “ഒരു പാട് ദൃഢ്മായിരുന്ന സൌഹൃദങ്ങളില്‍ നിന്നുപോലും വാക്കുകളും മെയിലുകളും വിരളമാകുമ്പോള്‍ ജോലിയുടെയും ജീവിതത്തിന്റെയും വിരസതയിലേക്ക് വരുന്ന നിന്റെ വാക്കുകള്‍ എത്ര ആശ്വാസദായകം. ‘എന്താണ് നിന്റെ പ്രശ്നങ്ങള്‍’ എന്ന് ചോദിക്കാന്‍ നിനക്ക് തോന്നിയില്ലേ പറഞ്ഞറിയിക്കുവാനാവില്ല ധനുഷ് അതെന്നെ എത്ര സന്തോഷിപ്പിച്ചുവെന്ന്.“

തനൂജയുടെ കത്തുകള്‍ക്ക് അവളെ പോലെ തന്നെ ഒരല്പം ദാര്‍ശനികതയുടെ അംശമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളുടേതായ ചില ശൈലികളും ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള എഴുത്തും ഒക്കെ വളരെ ഭംഗിയുള്ളതായിരുന്നു. ഞങ്ങള്‍ തമ്മില്‍ വളരെയധികമൊന്നും എഴുതിയിട്ടിലെങ്കിലും എഴുതിയവയില്‍ മിക്കതിലും വായിച്ച പുസ്തകങ്ങളെ പറ്റിയും കോളേജിനു ശേഷവുമുള്ള ജീവിതം സൌഹൃദം എന്നിവയെ പറ്റിയും ഒക്കെ ഞങ്ങള്‍ എഴുതികൊണ്ടിരുന്നു. ഇന്നും അവ എടുത്തു വച്ച് വായിക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, ഇത്രയുമധികം വായിക്കാറുള്ള സ്വന്തമായി ഒരു എഴുത്തിന്റെ ശൈലിയുള്ള ഒരാള്‍ എന്തേ കൂടുതല്‍ സാഹിത്യപരമായോ ബ്ലോഗിലോഒന്നും എഴുതാത്തെതെന്ന്. എന്റെ ഓട്ടോഗ്രാഫില്‍ തന്നെ അവള്‍ എഴുതിയിരിക്കുന്നത്; അക്ഷരലോകത്തില്‍ പിച്ച വച്ച് തുടങ്ങിയിട്ടില്ലാത്ത ഞാന്‍ ഒരു പാടൊന്നും എഴുതി വൃത്തികേടാക്കുന്നില്ല എന്നാണ്. ജീവിതത്തിലെ തിരക്കുക്കള്‍ക്കിടയില്‍ കത്തുകളില്‍ നിന്ന്‌ ഞങ്ങള്‍ ഇപ്പോള്‍ ഫോണിലേക്കും മെയിലിലേക്കും ചേക്കേറിയിരിക്കുന്നു.

അനിലും ശ്രീരാജും എന്റെ NITC കാലത്തെ സഹമുറിയന്‍‌മാരായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആദ്യം വിട്ട് പോയത് അനില്‍ ആയിരുന്നു. GATE –ന് പഠിക്കാന്‍‌. ചാത്തമംഗലത്ത്‌ നിന്ന്‌ ഞാന്‍ കോഴിക്കോട് കാരപറമ്പിലിരിക്കുന്ന അവന് കാര്‍ഡുകളയക്കും. അവന്‍‌ ഇതുപോലൊരെണ്ണം തിരിച്ചും കാച്ചി വിടും –

“dai dhanush.. (പുലിക്കുട്ടാ‍) നിനക്ക് ഞ്ന്‍ എന്താണ് എഴുതേണ്ടത്. ബിനുഷിന്റെ സ്റ്റൈലില്‍ തന്നെ തുടങ്ങാം. ഇപ്പോള്‍ സമയം 12.45 PM. നീ കരുതുന്നുണ്ടാകും ഞാന്‍ ഗേറ്റിനു പഠിക്കുകയാണെന്ന്. മണ്ണാങ്കട്ട. ” REC(NITC) യിലേക്ക് വരാനുള്ള എന്റെ ക്ഷണത്തിനോട് അവന്‍‌ ഇങ്ങനെ പ്രതികരിക്കുന്നു – “REC? അതേതാടാ സ്ഥലം? അവിടെക്കുള്ള ബസ്സ് കോഴിക്കോട് നിന്നുണ്ടോ? ഓ ഞാന്‍ ഈ പറഞ്ഞത് പിന്‍‌വലിക്കുന്നു കാരണം എന്റെ രണ്ട് ബുക്സ് അവിടെയുള്ളത് ഇപ്പോഴാണ് ഓര്‍മ്മ വന്നത്. അതെടുക്കാന്‍‌ വരുമ്പോള്‍‌ കാണാം.”

അതു കഴിഞ്ഞ്‌ ശ്രീ ഭുവനേശ്വറിന് പോയപ്പോള്‍ അതുവരെ സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയര്‍ ആകാത്ത എന്നെ ആശ്വസിച്ചു കൊണ്ടുള്ള അവന്റെ കത്തുകള്‍ എന്റെ ഏകാന്തതയിലേക്ക് പറന്നിറങ്ങിയ നന്മകളായിരുന്നു. ഒടുവില്‍‌ ഞാനും മറുനാട്ടില്‍ ഐ.ടി. സ്വപ്നങ്ങളും തേടിപ്പോയി. ഫോണിലും മെയിലിലുമൊക്കെയായി പിന്നെ പരസ്പരമുള്ള ഞങ്ങളുടെ വര്‍ത്തമാനങ്ങള്‍. ഇന്ന്‌ ഇവിടെ ആരെയെങ്കിലും ഞാന്‍ നഷ്ടപെടുന്നുണ്ടെങ്കില്‍ അതു ശ്രീയാണ്.

തോമാച്ചനുമായുള്ള ചങ്ങാത്തം പ്ലസ്സ് ടു തലത്തില്‍ തുടങ്ങിയതാണ്. പ്ലസ്സ് ടു കഴിഞ്ഞ് എന്‍‌ട്രന്‍‌സ് ഫലത്തിനുള്ള കാത്തിരിപ്പിനിടയിലാണ് ഞങ്ങള്‍ കത്തുകള്‍ എഴുതിത്തുടങ്ങിയത്. അതു പിന്നെ കോളേജിലും തുടര്‍ന്നു. ഫോണിന്റെയും മെയിലിന്റെയും ആവിര്‍ഭാവത്തോടെ അതും പിന്നെ നിന്നു. അന്നത്തെ കൌമാര മനസ്സ് എത്ര ബാലിശമായിരുന്നു. ഇപ്പോഴും ഓര്‍ക്കുന്നു ഞാന്‍, ‘അനിയത്തിപ്രാവ്’‘ സിനിമ കണ്ടതിനു ശേഷം ആ സമയത്ത് എഴുതിയ കത്തുകളില്‍ ‘സ്നേഹപൂര്‍വ്വം ധനുഷ്’‘ എന്നതിനു പകരമായി ‘ലവ് ആന്റ് ലവ് ഒണ്‍ലി ധനുഷ്’‘ എന്നു ഞാന്‍ വയ്ക്കുമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ തമാശ തോന്നുന്നു.

ആ കാലത്തെ കത്തുകള്‍ പലപ്പോഴും പല അര്‍ത്ഥതില്‍ പലര്‍ക്കും ആശ്വാസദായകങ്ങളായിരുന്നു. ഒരു മുന്തിയ സോഫ്റ്റ്‌വെയര്‍ ജോലിയില്ലാതെ പലയിടങ്ങളിലും പഠിപ്പിച്ചും, ഡിഗ്രി മാത്രം യോഗ്യത ആവശ്യമുള്ള ഏന്താണ്ട് എല്ലാ പരീക്ഷകളും എഴുതിയും നടന്നിരുന്ന സമയത്ത് ശ്രീയുടെയും തനൂജയുടെയും കത്തുകള്‍ ജീവിത്ത്തിന്റെ ആശ്വാസമായിരുന്നു. അതിലുപരി അതിന്റെ ഭാഗമായിരുന്നു. മുംബൈയിലും പൂനയിലും എത്തിയിരുന്ന എന്റെ അനുജത്തിയുടെ കത്തുകള്‍ക്കു എന്റെ മുഖത്തൊരു പുഞ്ചിരി വരുത്താനുള്ള ദിവ്യശക്തിയുണ്ടായിരുന്നു.ശ്രീയ്ക്കും, തനൂജയ്കും, ഉമയ്ക്കുമൊക്കെ മറുപ്പടി അയക്കുമ്പോള്‍ അവരെ നേരില്‍ കണ്ട് സംസാരിക്കുന്ന് ഒരു പ്രതീതിയാണ്‍ എന്നിലുളവാക്കിയിരുന്നത്. പലരുടെയും എഴുത്തിന്റെ ശൈലി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ – “ഞാനിപ്പോള്‍ LD Clerk, Postal Assistant, Bank, LIC എന്നിങ്ങനെയുള്ളത്തില്‍ Apply ചെയ്യാന്‍ ശ്രമിക്കുന്നു. ഏത് ജോലിക്കും അതിന്റേതായ ഒരു നന്മയുണ്ടല്ലോ. ജോലിക്കുപരി ഒരു നല്ല മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുകയാ‍ണ്. ഈ കൊച്ചു ജീവിതത്തില്‍‌ ഒരു പാട്‌ പേരെ സ്നേഹിച്ച് സ്നേഹിച്ച്, സ്നേഹം കൊണ്ട്‌ നമ്മുക്കു ലോകം കീഴടക്കാം,” – എന്നെഴുതിയ എന്റെ പ്രിയ നാട്ടുകാരന്‍‌ ഹരിശങ്കരന്‍‌ മറുപടി അയക്കുമെന്നു എനിയ്ക്കുറപ്പാണ്. അതിനായി ഞാന്‍ കാത്തിരിക്കുകയും ചെയ്യും.

എത്ര കാലം വേണമെങ്കിലും.

Read more...

സദാ‍നന്ദന്റെ പ്രതിഷേധ ചിന്തകള്‍

>> 2009, ഏപ്രിൽ 8

ചെരിപ്പേറാണ് ഇപ്പോളത്തെ സ്റ്റൈല്‍. പ്രതിഷേധത്തിന്റെഅവസാനവാക്ക്. “ഞമ്മക്ക് തെറ്റിപ്പോയീക്ക്, തെറ്റിപോയീക്ക്എന്ന്വിളിച്ചു പറഞ്ഞ ബുഷങ്ങുത്തിനും, പിന്നെ ഈയടുത്തു സഖാവ് വെന്‍ജിയാബൊക്കും ഒക്കെ കിട്ടീലേ, നല്ല സ്റ്റൈലന്‍ ചെരിപ്പിന്റെ മണം. വെന്‍എന്നു ചോദിച്ചാല്‍ സദാനന്ദന്‍ കൊഴയും. കൃത്യമായി സമയവുംതീയതിയും അറിയില്ല. പിന്നെ ഇതാ ഇപ്പോള്‍ ചിദംബരയണ്ണന്ന് പത്രക്കാരന്‍ ജര്‍ണയില്‍ ചേട്ടന്റെ വക. അതു കിറുകൃത്യമായിമൊത്തത്തില്‍ വിസ്തരിച്ചു കേട്ടിരിക്കുന്നു പഹയന്‍.

അപ്പോള്‍ മുതല്‍ സദാനന്ദനൊരു പൂതി. എന്തായാലും സാംബത്തികമാന്ദ്യമൊക്കെയാണ്. അതികഠിനമായ പണിയെടുപ്പിക്കലാണ്മേലാളന്മാര്‍. അവര്‍ക്കൊക്കെ പിന്നെ എന്തുമാകാമല്ലോ. ഷൊഫര്‍ഡ്രിവണ്‍ എസീ കാറ്‌, തെറി പറയാന്‍ സര്‍വ്വാധിക ലൈസെന്‍സ്, മീറ്റിങ്ങ്എന്നു പറഞ്ഞുള്ള മുങ്ങലുകള്‍, മാന്ദ്യം എന്ന പേരില്‍ തൊഴിലാളിയുടെനെഞ്ചത്തു കയറ്റം. നമ്മുക്കോ, വേതനക്കുറച്ചിലും, നിര്‍വഹണപുരോഗമനപദ്ധതിയും, ഒടുക്കം മനോഹരമായ പിങ്ക് സ്ലിപ്പുമൊക്കെയാവും ഗതി. അതു കൊണ്ടു സദാനന്ദനും തീരുമാനിച്ചു. തന്നെ പറഞ്ഞു വിടുന്ന ദിവസം ഒരു ചെരിപ്പേറ് നടത്താന്‍. അതിനാല്‍ ചിദാംബരയണ്ണന് ചെരിപ്പേറ് കിട്ടിയ പിറ്റേന്ന്‌ മുതല്‍ സദാനന്ദനും ഒരു ചെരുപ്പ് തന്റെ ലാപ്പ്ടോപ്പ് ബാഗില്‍ സൂക്ഷിച്ചു പോന്നു.

അതു പക്ഷേ നടന്നു തേഞ്ഞ് വാറ് പൊട്ടിയ ഒരു പഴയ ഫിഷര്‍ ഹവായി ആയിരുന്നു
എന്നു മാത്രം. എന്തൊക്കെയായാലും മാന്ദ്യം സദാനന്ദനെയും ബാധിക്കാമല്ലോ. പിന്നെ എറിയപ്പെടാന്‍ പോകുന്നവര്‍ അങ്കമാലിയിലെപ്രധാനമന്ത്രിയോ ചിദംബരത്തെ ഗൃഹമന്ത്രിയോ ഒന്നുമല്ലല്ലോ, വെറും തൊട്ടികള്‍ മാത്രമല്ലേ.

ശുഭം

Read more...

പഴമ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP